night news hd 23

 

കോടതിയുടെ വിലക്കു ലംഘിച്ചു മൂന്നാറിലെ സിപിഎം ഓഫീസ് നിര്‍മ്മിച്ചതിനു സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യകേസ്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കെട്ടിടം പണി പൂര്‍ത്തിയായി എന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മാണം തുടര്‍ന്നെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ബൈസന്‍വാലിയില്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തില്ലേ.
ശാന്തന്‍പാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവുവരെ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

അല്ലു അര്‍ജുന്‍ മികച്ച നടന്‍. ആലിയ ഭട്ടും കൃതി സനോണു മികച്ച നടിമാര്‍. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം. മികച്ച മലയാള സിനിമയായി ഹോം തെരഞ്ഞെടുക്കപ്പെട്ടു. ‘റോക്കട്രി ദ നമ്പി ഇഫക്ട്‌സ്’ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാ കൃത്തായി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ നേടി.

ദേവികുളം തെരഞ്ഞെടുപ്പു കേസില്‍ സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റര്‍, സംസ്‌കാര രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നിവ സുപ്രീംകോടതിക്കു കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി രജിസ്ട്രി നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനല്‍ കൈമാറാന്‍ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രധാനരേഖകള്‍ കൈമാറായില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.

എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരള സര്‍ക്കാര്‍ പാഠപുസ്തകം പുറത്തിറക്കി. മുഖ്യമന്ത്രി പിണറായ വിജയനാണ് അഡീഷണല്‍ പാഠപുസ്തകം പ്രകാശനം ചെയ്തത്. വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ വളര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ കുറേ ഭാഗങ്ങള്‍ നീക്കം ചെയ്തതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജ എംഎല്‍എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയോ എല്‍ഡിഎഫോ ഇടപെട്ടിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന ആരോപണം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

ദേശീയ സിനിമാ അവാര്‍ഡില്‍ പ്രത്യേക ജൂറിപരാമര്‍ശം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. ‘മനുഷ്യരല്ലേ? കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമം’ എന്നു ഇന്ദ്രന്‍സ് പ്രതികരിച്ചു.

കോടികളുടെ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന തിരുവനന്തപുരം കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് ഭാസുരാഗന്‍ പ്രസിഡന്റായ ബാങ്ക് ഭരണസമിതിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാജിവച്ചത്.

അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനാഭിമുഖ കുര്‍ബാനയോ ഏകീകൃത കുര്‍ബാനയോ അര്‍പ്പിക്കാന്‍ വൈദികര്‍ക്ക് അനുമതി നല്‍കണം. എല്ലാ ഞായറാഴ്ചയും ഒരു കുര്‍ബാന ഏകീകൃത കുര്‍ബാനയാക്കുക, സഭാ മേലധ്യക്ഷന്മാര്‍ പള്ളിയിലെത്തുമ്പോള്‍ അവരുടെ രീതിയനുസരിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കുക എന്നീ മൂന്ന് നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്.

മലപ്പുറം മമ്പാട് വടപുറം താളിപ്പൊയിലില്‍ ഭീഷണിയുമായി കടുവ. രണ്ടുമാസം മുന്‍പും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ചാലിയാര്‍ തീരങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തും കാല്‍പ്പാടുകള്‍ കണ്ടെത്തി.

ആലപ്പുഴയയില്‍ ദേശീയപാതയില്‍ പുന്നപ്ര കുറവന്‍തോട്ടില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹൗസ് സര്‍ജന് പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന്‍ പടിഞ്ഞാറ് പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരന്‍ ഷാനവാസിന്റെ മകന്‍ അനസ് (25) ആണ് മരിച്ചത്.

കാസര്‍കോട് സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങിയതിനു പിറകേ, അതേ ബസിടിച്ച് നഴ്‌സറി വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് കമ്പാര്‍ പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ എന്ന നാലു വയസുകാരിയാണ് മരിച്ചത്. ബസ് പിറകിലോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം.

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായത്. ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

കാമുകന്റെ വിവാഹത്തലേന്ന് കല്യാണ വീട്ടില്‍ എത്തിയ യുവതിയും സംഘവും വരനെയും ബന്ധുക്കളെയും ആക്രമിച്ചു. കല്യാണ വീട്ടിലെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തു. ചങ്ങരംകുളം മേലേ മാന്തടത്ത് ആണ് സംഭവം. തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം നല്‍കിയിരുന്നെന്നാണ് അഞ്ചു വര്‍ഷം മുമ്പ് വിവാഹമോചനം നേടിയ മേലേ മാന്തടം സ്വദേശി എടപ്പാള്‍ തട്ടാന്‍പടി സ്വദേശിനിയായ യുവതി പറയുന്നത്. സംഭവം അറിഞ്ഞതോടെ വിവാഹത്തില്‍നിന്നും വധു പിന്മാറി.

തിരുവനന്തപുരം പേട്ട പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരേ കേസില്ല. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ മാത്രമാണു കേസ്. സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് എസ്‌ഐ അടക്കമുള്ള പൊലീസുകാരെ സ്ഥംമാറ്റി.

ഓണാഘോഷത്തിനു വാദ്യമേളം കൊട്ടിക്കയറുന്നതിനടെ വിദ്യാര്‍ത്ഥികള്‍ ചാരിനിന്ന കോളേജ് മതില്‍ ഇടിഞ്ഞു വീണു. പത്തനംതിട്ട അടൂരില്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം.

മഹാരാഷ്ട്രയില്‍ സവാള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ സവാള കര്‍ഷകരുടെ സമരം. ലേലത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറി. കൂടുതല്‍ വില ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ലോഡ് ഇറക്കാതിരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ലേലം മുടങ്ങിയത്. 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് കര്‍ഷകരും വ്യാപാരികളും ആവശ്യപ്പെട്ടു.

യൂട്യൂബ് നോക്കി ഭര്‍ത്താവ് ഭാര്യയുടെ പ്രസവമെടുക്കുന്നതിനിടെ അമിത രക്തസ്രാവംമൂലം യുവതി മരിച്ചു. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി സ്വദേശി ലോകനായകി എന്ന ഇരുപത്തേഴുകാരിയാണ് മരിച്ചത്. ഭര്‍ത്താവ് മധേഷിനെ പോലീസ് തെരയുന്നു.

ബ്രിക്‌സ് കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തും. ജൊഹന്നാസ്‌ബെര്‍ഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അര്‍ജന്റീന, എത്യോപ്യ, സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അടുത്ത ജനുവരി മുതല്‍ ബ്രിക്‌സില്‍ അംഗമാകും. പാക്കിസ്ഥാന് അംഗത്വം നല്‍കണമെന്ന ചൈനയുടെ ശുപാര്‍ശ തള്ളി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *