night news hd 28

 

എഐ ക്യാമറ ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയിട്ടില്ലെന്ന് കൊല്ലം ആസ്ഥാനമായ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍. ഈ സംഘടനയുടെ പേരില്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ലെറ്റര്‍ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നല്‍കിയിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ വിജിലന്‍സിനെ അറിയിച്ചത്.

എഐ ക്യാമറ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്. എഐ ക്യാമറ അഴിമതി രണ്ടാം എസ്എന്‍സി ലാവ്ലിനാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണ്? കണ്‍സ്ട്രക്ഷന്‍ കമ്പനി എങ്ങനെ യോഗ്യത നേടി? ഏഴു ചോദ്യങ്ങള്‍ക്കു മറുപടി വേണമെന്നും പ്രതിപക്ഷനേതാവ്.

സേഫ് കേരള പദ്ധതി വന്‍ കൊള്ളയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങളെ കാറ്റില്‍ പറത്തിയുള്ള ക്രമക്കേടുകളാണ്. പദ്ധതിക്ക് അനുമതി നല്‍കിയ ഏപ്രില്‍ 12 ലെ ക്യാബിനറ്റ് ഉത്തരവുതന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കിയതു വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ 60 ലക്ഷം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെതിരേ മദനി സുപ്രീം കോടതിയില്‍. 82 ദിവസം നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതി നല്‍കിയ അനുമതി ഉത്തരവിനെ നിര്‍വീര്യമാക്കുന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാരിന്റേതെന്നും ഇത്രയും പണം നല്‍കാനുള്ള ശേഷിയില്ലെന്നും കാണിച്ചാണ് ഹര്‍ജി. 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാചെലവ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് മാസം 20 ലക്ഷം രൂപ നിരക്കില്‍ 60 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ പുലര്‍ച്ചെ നാലിനു തുടങ്ങും. സിസിഎഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അരിക്കൊമ്പനെ പിടികൂടാനുള്ള മോക്ക് ഡ്രില്‍ നടത്തി. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ടു മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആനയെ എവിടേക്കു മാറ്റുമെന്നു വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല.

രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കും. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കുന്നത്.

ജോലിയില്‍ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക് രാജീവ്, ഡെപ്യൂട്ടി ആര്‍ക്കിടെക് ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരിശോധനയിലാണു നടപടി. 18 ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടിയുമുണ്ട്.

മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി മേയര്‍ സമ്പൂര്‍ണ പരാജയമെന്ന് ഹൈബി ഈഡന്‍ എം.പി. ശ്രദ്ധ തിരിക്കാന്‍ മേയര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കോര്‍പ്പറേഷനില്‍ ബി.ജെ.പി- സി.പി.എം അന്തര്‍ധാര ശക്തമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ബ്രഹ്‌മപുരം വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കോണ്‍ഗ്രസിന്റെ ദീപ്തി മേരി വര്‍ഗീസ് സംസാരിച്ചപ്പോള്‍ ഭരണപക്ഷം തടസപ്പെടുത്തിയിരുന്നു. പിന്നീട് ബഹളമായി മാറി. ചില മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടതോടെ ഇരുപക്ഷവും തമ്മില്‍ തര്‍ക്കവും ബഹളവുമായി.

കൊച്ചി കോര്‍പ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ ബിജെപിയുടെ അച്ചടക്ക നടപടി. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍നിന്ന് ഒഴിവാക്കി. അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശയും ചെയ്തു.

കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യദിനം കയറിയത് 6559 യാത്രക്കാര്‍. കുറഞ്ഞ ചെലവില്‍ സാധ്യമാകുന്ന മനോഹരമായ യാത്രയെന്നാണ് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. കൊച്ചിയിലെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണര്‍വ്വാണ് വാട്ടര്‍മെട്രോ. മെട്രോ ജെട്ടികള്‍ക്കരികില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

പരിശീലനത്തിനു വന്ന ആണ്‍കുട്ടികളോട് ലൈംഗികാതിക്രം നടത്തിയതിന് പോക്‌സോ കേസില്‍ കരാട്ടെ -തയ്ക്വാന്‍ണ്ടോ അധ്യാപകരായ രണ്ടു പേര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ. പുതുവൈപ്പ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ മിലനു 42 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമാണു ശിക്ഷ. വൈപ്പിന്‍ സ്വദേശിയും തയ്ക്വാന്‍ണ്ടോ അധ്യാപകനുമായ ജിബിന്‍ നീലാംബരനു 15 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമൊടുക്കണം.

വാളയാറിനു സമീപം വട്ടപ്പാറ ദേശീയ പാതയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതക ടാങ്കറില്‍ മറ്റൊരു വാഹനം ഇടിച്ചതോടെ ചോര്‍ച്ച. കഞ്ചിക്കോടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. നാലു ഫയര്‍ഫോസ് യൂണിറ്റ് സ്ഥലത്തെത്തിയാണു വാതകം നിര്‍വീര്യമാക്കിയത്. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. കൊല്‍ക്കത്ത സ്വദേശി നസീറാണു കുഴിയില്‍ വീണത്. കുഴിയില്‍നിന്ന് പുക ഉയര്‍ന്നന്നതിനാല്‍ നനയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.

മലപ്പുറം എആര്‍ നഗര്‍ ഇരുമ്പുചോലയിലെ കടയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച 16 പേര്‍കൂടി ചികിത്സ തേടി. ഇന്നലെ ഗര്‍ഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പറേഷന്‍ പരിധിയില്‍ ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ മദ്യ നിരോധനം. പൂരം അവസാനിക്കുന്ന മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെയാണു നിരോധനം. മദ്യശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. ഞായറാഴ്ചയാണു പൂരം. നാളെ വൈകുന്നേരം ഏഴിനു സാമ്പിള്‍ വെടിക്കെട്ട്.

ഏതാനും ദിവസമായി കാണാതായിരുന്ന തലശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി.പി ലിനീഷിനെ മംഗലാപുരത്തുനിന്ന് കണ്ടെത്തി. ലിനീഷിനെ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുതിരപ്പുറത്തുനിന്ന് വീണ് യുവാവ് മരിച്ചു. പാലക്കാട് തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് യുവാവ് വീണത്.

പതിനാലുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ട്യൂഷന്‍ അധ്യാപകനായ പ്രതിക്ക് 33 വര്‍ഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു(33) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അനില്‍ ആന്റണിയും പങ്കെടുക്കും. മെയ് 1, 2 തീയതികളിലാണ് അനില്‍ ആന്റണി പ്രചാരണത്തിനിറങ്ങുക.

സ്വവര്‍ഗ വിവാഹം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന സാമൂഹിക ഭ്രഷ്ട് നേരിടാന്‍ എന്തു ചെയ്യണമെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു. സ്വര്‍ഗ വിവാഹം അംഗീകരിച്ചാല്‍ നിഷിദ്ധ ബന്ധങ്ങള്‍ക്കു പിന്നീട് ന്യായീകരണമാകുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സഹോദരങ്ങളുമായി ബന്ധം പുലര്‍ത്തുന്നതും ബഹുഭാര്യത്വത്തിനു വഴിയൊരുക്കുമെന്നും തുഷാര്‍ മേത്ത വാദിച്ചു. വിഷയം കോടതി പരിഗണിക്കേണ്ടതല്ലെന്നാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്.

ലഹരി മരുന്നു കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. മന:പൂര്‍വം നടിയെ കേസില്‍ കുടുക്കിയതാണെന്നു വ്യക്തമായതോടെയാണു മോചിപ്പിച്ചത്. നടിയെ കേസില്‍ കുടിക്കിയ മുംബൈ സ്വദേശി ആന്റണി പോള്‍, രാജേഷ് ബഭോട്ടെ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദോശ കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടുക്കളയില്‍ കയറി ദോശ ചുട്ടു. ദോശത്തട്ടില്‍ മാവൊഴിച്ചു പരത്തി ചുട്ടെടുത്ത ദോശ കഴിക്കുകയും ചെയ്തു. മൈസൂരുവിലെ ഈ വീഡിയോ പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 4.41 ശതമാനമായി കുറഞ്ഞെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ബാങ്കുകള്‍ ശക്തമായാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

റസലിംഗ് ഫെഡറേഷന്‍ ഭരണത്തിന് ഒളിമ്പിക് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ അന്തസു കെടുത്തുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. പ്രതിഷേധിക്കാതെ താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം ഇന്നലേയും തുടര്‍ന്നു. പരാതിയില്‍ ഇതുവരേയും പോലീസ് കെസെടുത്തിട്ടില്ല.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *