Untitled design 20240904 175829 0000 1

 

പാലക്കാട് ജില്ലയിലെ ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു.

 

നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ് നെല്ലിയാമ്പതിയിൽ അനുഭവപ്പെടുന്നത്. നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.

 

കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. പതി എന്നാൽ ഊര്‌ എന്നർത്ഥം വരുന്നു.

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം.

 

വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയിൽ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം.കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്.പുറം ലോകവുമായുള്ള ഏക പൊതു ഗതാ‍ഗത മാർഗ്ഗം കെ.എസ്.ആർ.ടി.സി. ബസ്സുകൾ ആണ്. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിൽ ആണ്കൊണ്ടുവരുന്നത്.

കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. ഇവിടെയുള്ള തോട്ട-കടയിൽ നിന്നും സന്ദർശകർക്ക് തോട്ടത്തിൽ ഉല്പാദിപ്പിച്ച തെയില വാങ്ങാൻ കഴിയും. കേരള സർക്കാർ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്.

 

എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാർ ഇവിടത്തെ പ്രകൃതി വിഭവങ്ങൾ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചുള്ളൂ.ബ്രിട്ടീഷുകാർ തങ്ങൾക്കു വേണ്ടിയും തെയിലത്തോട്ടങ്ങളുടെ കാര്യസ്ഥന്മാർക്കു വേണ്ടിയും നിർമ്മിച്ച ഭവനങ്ങൾ അവയുടെ നിർമ്മിതിയിലും രൂപകല്പനയിലും വളരെ മനോഹരമാണ് . ഭവനങ്ങളുടെ തറയും ചുമരുകളും തണുപ്പ് കടക്കാതിരിക്കാനായി തടി കൊണ്ട് പാകിയിരിക്കുന്നു. വീടുകളിൽ നെരിപ്പോടും ഉണ്ട്. ബ്രിട്ടീഷുകാരുടെ എല്ലാ വീടുകളുടെയും മുന്നിൽ നല്ല പൂന്തോട്ടങ്ങളും ഉണ്ട്.

മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് സീതാർകുണ്ട്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയിൽ നിന്ന് വെള്ളമെടുത്ത് പൂജകൾ അർപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളിൽ നിന്ന് ദൂരെനിന്നുതന്നെ സീതാർകുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാർ, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും.

 

കേരളത്തിലെ വികസിത സ്ഥലങ്ങളിൽ നിന്ന് ദൂരെയാണെങ്കിലും ഇവിടെ ബി.എസ്.എൻ.എൽ-ന്റെ ഒരു ടെലെഫോൺ എക്സ്ചേഞ്ജ് ഉണ്ട്. ഏറ്റവും പുതിയ ഓപ്ടിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ടെലിഫോൺ എക്സ്ചേഞ്ജ് നെല്ലിയാമ്പതിയെ പുറം‌ലോകവുമായി ബന്ധിപ്പിക്കുന്നു. ഇന്ന് ഒരു മൊബൈൽ ടവറും ഇവിടെ നിലവിലുണ്ട്. ഇടുങ്ങിയ മലമ്പാത വികസിപ്പിച്ച് വീതികൂട്ടുന്ന പണി പുരോഗമിക്കുന്നുണ്ട്.

തെയിലത്തോട്ടങ്ങളിലെ തൊഴിലാളികളിൽ കൂടുതലും തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. ഇവർ നാലോ അഞ്ചോ വീടുകൾ ഒരു വരിയിൽ ഉള്ള ‘പടി’ എന്ന താമസ സ്ഥലങ്ങളാണ് താമസിക്കാൻ നൽകിയിരിക്കുന്നത്. മണലരൂ എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികൾക്കായി ഒരു വിദ്യാലയവും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി ഒരു ആശുപത്രിയും നടത്തുന്നുണ്ട്. നെല്ലിയാമ്പതിയെ കുറിച്ച് മനസ്സിലായിക്കാണുമല്ലോ. വായിച്ചറിഞ്ഞതെല്ലാം നേരിൽ കാണാൻ താല്പര്യമുണ്ടെങ്കിൽ നെല്ലിയാമ്പതിയിലേക്ക് പോകാം. അറിയാക്കഥകളിലൂടെ ഒരു പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കാം.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *