ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിർണായക വിവരങ്ങള്‍ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുളള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിൻെറ വിലയിരുത്തൽ. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.