ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂ നികുതി ഉൾപ്പെടെ പ്രധാന ഇടപാടുകൾ ഓൺലൈൻ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകൾ വരാനിടയായതെന്നും മന്ത്രി വ്യക്തമാക്കി.