കുംഭമേളയിലടക്കം തിക്കിലും തിരക്കിലും പെട്ട് മുമ്പും രാജ്യത്ത് മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 11 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു സംഭവത്തിൽ പ്രതിപക്ഷമായ ബിജെപിയുടെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സിദ്ധരാമയ്യ കുംഭമേള ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ തന്റെ സർക്കാർ രാഷ്ട്രീയം കളിക്കില്ലെന്നും ഈ സംഭവത്തെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ കിരീടം നേടിയതുമായി ബന്ധപ്പെട്ടുള്ള വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും വിവരം അറിഞ്ഞപ്പോൾതന്നെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയെന്നും ആർസിബി പ്രസ്താവനയിൽ അറിയിച്ചു. ആര്‍സിബിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൻ്റെ സ്വീകരണ പരിപാടി നടത്തിയത് പൊലീസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടാണെന്ന് റിപ്പോർട്ട്. ഫൈനലിന് തൊട്ട് പിറ്റേന്നുള്ള ആരാധകരുടെ ആവേശം ഞായറാഴ്ചയാണെങ്കിൽ കുറയുമെന്നും ഫൈനൽ നടന്നുകഴിഞ്ഞ ദിവസം പുലർച്ചെ തെരുവിൽ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാൻ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ടീമിലെ വിദേശ താരങ്ങൾക്ക് ഉടൻ മടങ്ങണം എന്നായിരുന്നു ആർസിബിയുടെ പ്രതികരണം.
ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കി. ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക. 15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിൽ നടത്താനിരുന്ന സർക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി ഉപേക്ഷിച്ചു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഭാരത് മാതാവിൻ്റെ ചിത്രം ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന്ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
സർക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി പി പ്രസാദ്. എന്നാൽ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം സാധാരണ ഉപയോഗിക്കാറുള്ള ഭാരതാംബയുടെ ചിത്രമല്ല എന്നും ഗവർണറുടെ ഓഫീസ് അയച്ച് തന്നത് ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായിരുന്നു വെന്നും മന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രം വക്കുന്നത് ഭരണഘടനാനുസൃതമല്ലെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശൻ. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുതെന്നും രാജ്ഭവൻ ആർ എസ് എസിന്റെ ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്ചയിൽ, സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം ആവശ്യപ്പെടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി- മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അന്വേഷണാവശ്യം ഉയർന്നില്ല വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്ന് തന്നെയാണ് നിലപാട് പക്ഷേ കരാറിലും ഉപകരാറിലും അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്‌നമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അഴിമതിയെ കുറിച്ചും, അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതിക്കുണ്ടെന്നും ദേശീയ പാതാ നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. അൻവറിന് മുന്നിൽ യു ഡി എഫ് ഇനി വാതിൽ തുറക്കില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ചു. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. ഇതിൽ 1487 രോഗികളും കേരളത്തിലാണ്. അതോടൊപ്പം 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നയതന്ത്ര ബന്ധത്തിന് അപ്പുറം വിദേശരാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർ, അക്കാഡമിക് സമൂഹം, വിദ്യാർത്ഥികളുമായുള്ള ബന്ധം എന്നിവ ഇന്ത്യ മെച്ചപ്പെടുത്തണമെന്ന് ജോൺ ബ്രിട്ടാസ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ സർവ്വകക്ഷി സംഘവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജോൺ ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വ്യവസായിയായ അരുൺ ലോഹിയയെ ഡൽഹി ഛത്താർപൂരിൽ വെച്ച് കാറിൽ സഞ്ചരിക്കവെ വെടിവെച്ചുകൊന്ന കേസിലെ രണ്ട് പ്രതികളെ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ മാസമാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. അന്നു മുതൽ പ്രതികൾ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. അമേരിക്കൻ പ്രസിഡൻ്റിനോട് എന്നും ബഹുമാനം മാത്രമേയുള്ളൂവെന്നും ഇന്ത്യ പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ രാജ്യം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്രംപിൻ്റെ മധ്യസ്ഥതയിലാണ് വെടിനിർത്തലുണ്ടായതെന്നും മോദിയെ വിളിച്ച് നരേന്ദ്രാ കീഴടങ്ങൂവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഇന്ത്യ പാകിസ്ഥാൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള ചര്‍ച്ചകൾ സുഗമമാക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കാരണമായ അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന്‍റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം.
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി ഇന്ത്യയിൽ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.