20250509 140151 0000

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

ദേശീയപാത നിർമ്മാണ മേഖലയായ കണ്ണൂർ കുപ്പം കപ്പണത്തട്ടിൽ ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച കോൺഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്. സമീപ പ്രദേശത്തെ വീടുകൾ അടക്കം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കുപ്പത്ത് മണ്ണിടിയുന്നത്. ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണിത്. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

 

കോഴിക്കോട് അരീക്കാട് റെയിൽവേ ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഇതേ തുടർന്ന് മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്.

 

അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അൻവറിൻ്റെ പ്രസ്താവനകൾ ഒന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് പറഞ്ഞ സാദിഖലി തങ്ങൾ നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കൂട്ടിച്ചേർത്തു. അൻവറിന്റെ അതൃപ്തി യുഡിഎഫ് തന്നെ പരിഹരിക്കും അതിൽ ലീഗ് കോൺഗ്രസ് എന്നില്ല ഏതു പ്രതിസന്ധി ഉണ്ടെങ്കിലും ചർച്ചകളും കൂടിയാലോചനകളും നടത്തി പരിഹരിക്കും ഒരു വോട്ടു കൂടുതൽ ചേർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിലെ മറ്റ് ഏത് സർക്കാരിനെക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തൽ ആണെന്ന് പറയാൻ ഒരു ഭയപ്പാടും ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി വി അൻവർ ഒരു സോപ്പു കുമിളയാണ്. അൻവറിനെ പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

 

തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

 

മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്‍റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

 

സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് ഒരു മോഹഭംഗവും ഇല്ലെന്ന് വിഎസ് ജോയി. സ്ഥാനാർത്ഥിയെ ഒരു ഫോൺ കോളിൽ അറിയിച്ചാൽ ഉൾക്കൊള്ളുന്ന ആളാണ് താനെന്നും പാർട്ടിക്ക് ഒരു പ്രതിസന്ധിയും പ്രയാസവും ഉണ്ടാക്കില്ലെന്നും ജോയ് പറഞ്ഞു. കോൺഗ്രസിനോട് കൈ കോർത്ത പിവി അൻവർ സ്ഥാനാർത്ഥിയായി ജോയിയെ നിർദ്ദേശിച്ചിരുന്നു.

 

കേരളത്തിലെ ദേശീയപാതാ നിർമ്മാണ തകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രാൻസ്പോർട്ട് സെക്രട്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശം. ട്രാൻസ്പോർട്ട് സെക്രട്ടിക്കൊപ്പം ദേശീയ പാത അതോരിറ്റി ചെയർമാനും നോട്ടീസ് നൽകി. പിഎസി അദ്ധ്യക്ഷൻ കെസി വേണുഗോപാൽ കൂരിയാട് റോഡ് ഇടിഞ്ഞ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതി മനസ്സിലാക്കും.

 

ഡോക്ടർ സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിൽ അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും ഹൈക്കോടതി വിമർശിച്ചു. അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സർക്കാർ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

 

നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു.

 

ഉണ്ണിമുകുന്ദനെതിരെ കടുത്ത ആരോപണമാണ് നടന്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയ വിപിന്‍ കുമാര്‍ നടത്തിയത്.ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് താനെന്നും പല കളിയാക്കലുകളും കേട്ടാണ് നിന്നത് അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. മാര്‍ക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ലെന്നും ഇത്തരം പല ഫസ്ട്രേഷനുണ്ടെന്നും ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നതെന്നും വിപിന്‍ പറഞ്ഞു.

 

പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറക്കി ഇടത് സംഘടന, സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്.മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്.ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്‍ററി നിർമിക്കുന്നത്. നാളെ കമലാഹസനാണ് ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുന്നത്.

 

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിൽ ആശങ്ക. രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം.

 

നിലവിലെ കോവിഡ്കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിലയിരുത്തൽ. രാജ്യത്തെ കൊവിഡ് കേസുകൾ,എത്ര വേഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണെന്നാണ് വിവരം.

 

വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിലിരിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റും. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു. ജയിൽ ഡോക്ടർ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്.

 

ചെന്നിത്തലയിൽ കഴിഞ്ഞ 22ന് അഞ്ച് പേർക്ക് തെരുവ്നായയുടെ കടിയേറ്റിരുന്നു കഴിഞ്ഞ ദിവസം ഈ നായ ചത്തതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിൽ  നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.  മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോൽ ചെമ്പകശ്ശേരിൽ പോൾ മത്തായിയുടെ വീട്ടുപറമ്പിൽവെച്ചാണ് അഞ്ച് പേരെയും തെരുവ് നായ കടിച്ചത്.

 

തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

ഹരിയാനയിൽ ഒരു കുടുംബത്തിലെ 7 പേർ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27ലാണ് ഡെറാഡൂൺ സ്വദേശികളുടെ കാർ ഇന്നലെ രാത്രി കണ്ടെത്തിയത്. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.

 

അമേരിക്കയിലെ ഫിലാഡെൽഫിയയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 9 പേർക്ക് അക്രമിയുടെ വെടിവയ്പിൽ പരിക്കേറ്റതായാണ് പൊലീസ് വിശദമാക്കുന്നത്, ഫിലാഡെൽഫിയയിലെ ഫെയർമൌണ്ട് പാർക്കിൽ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. സൈനിക സേവനത്തിനിടെ മരണമടഞ്ഞ സൈനികർക്ക് ആദരമർപ്പിക്കാനുള്ള അനുസ്മരണ ദിനത്തിലാണ് വെടിവയ്പ് നടന്നിട്ടുള്ളത്.

 

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിന് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി നിർമ്മിച്ച മോഡലിന് അംഗീകാരം നൽകിയ പ്രതിരോധമന്ത്രാലയം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണം നടപ്പാക്കാൻ തീരുമാനിച്ചു. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

 

ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഒമാൻ സന്ദർശനം പൂർത്തിയായി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. അൽ ബർക്ക കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായി.

 

സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ മദ്യ വിൽപ്പനക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബന്ധപ്പെട്ട സൗദി അധികാരികളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതും തീർത്തും അവാസ്തവമായ വാർത്തകളാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ആൾക്കൂട്ടങ്ങൾക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങൾ വർധിച്ചതിന് പിന്നാലെ വടിവാൾ വിൽപനയ്ക്ക് വിലക്കുമായി ഓസ്ട്രേലിയ. ഞായറാഴ്ച നോർത്ത്ലാൻഡ് ഷോപ്പിംഗ് സെൻററിൽ രണ്ട് സംഘങ്ങൾ വടിവാളുകളുമായി ചേരി തിരിഞ്ഞ് ആക്രമിച്ചതിന് പിന്നാലെയാണ് വിലക്ക് ഉടനടി ഏർപ്പെടുത്തിയത്.

 

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഇതിന്‍റെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *