mid day hd 11

 

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും കേസിലെ പ്രതികളാക്കി. ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയത്.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു നാളെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യ സ്റ്റേറ്റ്‌മെന്റില്‍ പരാതിക്കാര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോണ്‍സനൊപ്പം ഫോട്ടോ എടുത്തവര്‍ക്കെതിരേയെല്ലാം കേസെടുക്കാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നതെന്നും സുധാകരന്‍.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെയുള്ള പ്രതികാര കേസുകളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ സി ജോസഫ്. ഓലപാമ്പിനെ കാണിച്ചു ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും ‘മോദിയുടെ മാതൃകയില്‍’ നിശ്ശബ്ദരാക്കാനുള്ള നീക്കം പിണറായിയുടെ ഫാസിസ്റ്റു ശൈലിയുടെ ഉദാഹരണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചാനാക്കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

വ്യാജരേഖ ചമച്ചു ജോലി നേടാന്‍ ശ്രമിച്ച എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കു വ്യാജരേഖ ചമയ്ക്കാന്‍ സഹായങ്ങള്‍ നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെറും പത്ത് മിനിറ്റു പരീക്ഷയെഴുതി പാസായ ആളാണ് ആര്‍ഷോയെന്നും ഇക്കാര്യത്തിലൊന്നും അന്വേഷണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പു സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന രാഹുലിനെ അംഗീകരിക്കാന്‍ എ ഗ്രൂപ്പ് അല്‍പം മടിച്ചിരുന്നു.

മോന്‍സന്‍ മാവുങ്കലിന് എതിരായ സാമ്പത്തിക തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രാഷ്ട്രീയ പകപോക്കലിനാണു കേസെടുത്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. കോണ്‍ഗ്രസിലെ സംഘടനാ പരാതികളില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. നേതാക്കള്‍ക്ക് അച്ചടക്കം പ്രധാനമാണ്. അത് ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആള്‍മറാട്ടം നടത്തി സ്ത്രീക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐ ജയരാജനെ സസ്‌പെന്‍ഡു ചെയ്തു. മൂന്നാം സ്ഥലമാറ്റത്തിനു പിറകേയാണ് സസ്‌പെന്‍ഡു ചെയ്തത്.

വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദ കേസില്‍ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപയും വിവരം നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപയുമാണ് പാരിതോഷികം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇടത് മുന്നണി കണ്‍വീനറും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. അങ്ങനെ വരുമ്പോള്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിനും എസ്എഫ്‌ഐക്കും വിരുദ്ധമായ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായി വ്യാഖാനിച്ചതാണെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു.

തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി അവധിക്കാല ബഞ്ച്. അത്യാവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി.

ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴു പേര്‍. കഴിഞ്ഞ വര്‍ഷം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്. കഴിഞ്ഞ വര്‍ഷം തെരുവു നായയുടെ കടിയേറ്റത് രണ്ടു ലക്ഷത്തോളം പേര്‍ക്കാണ്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്‌സ്‌പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

നാളെ ലോക രക്തദാന ദിനം. രക്തദാന ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകളും സെമിനാറുകളും പ്രചാരണ പരിപാടികളും നടക്കും.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളജിനു മുന്നില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.

ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നുവീണ് ഫാര്‍മസിസ്റ്റിനു തലയ്ക്കുു പരിക്കേറ്റു. കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് സംഭവം. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിക്കാണ് (53) പരിക്കേറ്റത്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സലയ്ക്കു വേണ്ടി നിര്‍മിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡാണ് തകര്‍ന്നുവീണത്.

ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അഞ്ചു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബെഹനഗ റെയില്‍വേ സ്‌റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററേയും സിഗ്‌നലിംഗ് ഓഫീസറേയുമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ നാലേകാന്‍ ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു.

തമിഴുനാടിനേയും തമിഴ്‌നാട്ടുകാരേയും ആദ്യം അംഗീകരിക്കാന്‍ തയാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കനിമൊഴി എംപി. തമിഴ്‌നാട്ടുകാരന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന അമിത് ഷായുടെ ആരോപണം ചരിത്രത്തെ വളച്ചൊടിക്കുന്ന ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും കനിമൊഴി പറഞ്ഞു.

തമിഴ്‌നാട്ടില്‍ മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

മധ്യപ്രദേശിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുള്ള സത്പുര ഭവനില്‍ വന്‍ തീപിടുത്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടര്‍ ആശിഷ് സിങ് അറിയിച്ചു. അഴിമതി ഫയലുകള്‍ കത്തിച്ചതാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരോട് മാപ്പ് പറയണമെന്നും സ്റ്റാലിന്‍.

ആസാമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ജൊനാലി നാഥ് ബെയ്‌ഡോയെ കൊലപ്പെടുത്തിയതിന് ഹസന്‍സൂര്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായതിനെച്ചൊല്ലിയുണ്ട്ായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കര്‍ഷക പ്രതിഷേധത്തിനു നേതൃത്വും നല്‍കിയവരുടേയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ നുണയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *