mid day hd 4

 

കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കാര്യമായ തുമ്പൊന്നും കിട്ടാതെ പോലീസ്. പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു ചോദ്യം ചെയ്‌തെങ്കിലും ഒറ്റയ്ക്കു തോന്നിയ കുബുദ്ധിയെന്ന നിലയിലുള്ള മൊഴി മാത്രമാണ് ലഭിച്ചത്. ട്രെയിനില്‍ തീയിടാന്‍ പ്രേരിപ്പിച്ചവരെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കോഴിക്കോട് മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ എഡിജിപി അജിത്കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനു നേതൃത്വം നല്‍കുന്നുണ്ട്.

ട്രെയിന്‍ കത്തിക്കല്‍ കേസില്‍ കേരള പോലീസിന്റെ സൂരക്ഷാവീഴ്ചകളും പുറത്ത്. തീവയ്പിനുശേഷം അതേ ട്രെയിനില്‍ തന്നെയാണ് കണ്ണൂരിലെത്തിയതെന്ന് ഷാറൂഖ് സെയ്ഫി മൊഴി നല്‍കി. കണ്ണൂര്‍ റയില്‍വെ സ്റ്റേഷനില്‍ പോലീസ് പരിശോധിച്ചിരുന്നപ്പോള്‍ ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ച മറ്റൊരു ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ കയറി. അങ്ങനെയാണ് രത്‌നഗിരിയില്‍ എത്തിയത്. പ്രതിയെ രത്‌നഗിരിയില്‍നിന്ന് വാഹനത്തില്‍ കേരളത്തിലേക്ക് എത്തിച്ചത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കണ്ണൂരില്‍ കാര്‍ പഞ്ചറായതോടെ ഏറെ സമയം വഴിയില്‍ കുടുങ്ങിയിരുന്നു.

പ്രതി ഷാരുഖ് സെയ്ഫിയുടെ വിചിത്രമായ കുറിപ്പുകളടങ്ങിയ നോട്ട്ബുക്ക് കണ്ടെടുത്തു. ഷഹീന്‍ബാഗിലെ വീട്ടിലും അവിടെനിന്ന് 30 കിലോമീറ്റര്‍ അകലെ നോയിഡയിലുള്ള ആശാരിപ്പണിശാലയിലും കേരള പോലീസ് പരിശോധന നടത്തി. ഷാരുഖ് സെയ്ഫിയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യുന്നുണ്ട്.

ഷാറൂഖ് സെയ്ഫിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. സുരക്ഷാ വീഴ്ച വരുത്തിയ പോലീസ് വൈദ്യപരിശോധനയ്ക്കു ഷാറൂഖിനെ കൊണ്ടുപോകന്നതിനു നാടകീയ നീക്കങ്ങളും വാഹനസന്നാഹങ്ങളുമാണ് ഒരുക്കിയത്. ഷാറൂഖ് സെയ്ഫിന്റെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സര്‍ജന്‍ പരിശോധിച്ചു.

ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ കൈകാര്യം ചെയ്യുന്നതില്‍ കേരള പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതി കേരളത്തില്‍നിന്നു രക്ഷപെട്ടത് പൊലീസിന്റെ വീഴ്ചമൂലമാണ്. പ്രതിയെ പിടികൂടിയതിനു കേരള പൊലീസിന്റൈ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം ചിരിപ്പിക്കുന്ന തമാശയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ എത്തിയത്.

എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തെടുക്കല്‍ കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയുലെ ദമ്പതികള്‍ക്കുതന്നെ കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു. താത്കാലിക സംരക്ഷണം തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.

പൂച്ച മാന്തിയതിന് റാബീസ് വാക്‌സിനെടുത്ത പതിനാലുകാരന്റെ ശരീരം തളര്‍ന്നു. ചര്‍ത്തല താലൂക്ക് ആശുപത്രി ക്കെതിരെയാണ് ആരോപണം. രണ്ടാമത്തെ വാക്‌സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. കുട്ടിയുടെ പേടിയെന്നു പറഞ്ഞ് അധികൃതര്‍ നിസാരവത്കരിച്ചു. മൂന്നാമത്തെ വാക്‌സിന്‍ എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു.

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തില്‍. പ്രതിദിന വ്യാപനം 5000 കടന്നു. കഴിഞ്ഞ ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേര്‍ക്കാണ്.

കൂറുമാറ്റ നിരോധന നിയമപ്രകാരം തിടനാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകളിലെ മൂന്നംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അംഗം സജി വര്‍ഗീസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. ആറു വര്‍ഷത്തേക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും വിലക്കുണ്ട്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധസമരം. ആനപ്പാടിയില്‍ നടന്ന ജനകീയ പ്രതിഷേധ സമരം കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാല്‍ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

ചലച്ചിത്രഗാനങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് ഗാനരചയിതാക്കള്‍. കൊച്ചിയില്‍ ഗാന രചയിതാക്കള്‍ യോഗം ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. യൂട്യൂബില്‍ പേരൊഴിവാക്കുന്നത് റോയല്‍ട്ടിയെ ബാധിക്കുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പേരെടുത്ത മുതിര്‍ന്ന ഗാനരചയിതാക്കള്‍ക്ക് പോലും കിട്ടുന്നത് തുച്ഛമായ വേതനമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ ഗാനരചയിതാക്കള്‍ക്കു മികച്ച പ്രതിഫലം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ബനാസ് ഡയറിയില്‍ ചാണകംകൊണ്ട് ഗ്യാസുണ്ടാക്കുന്ന പ്ലാന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി. ദിവസവും 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങിക്കൊണ്ടുവന്നാണ് പ്ലാന്റിലേക്ക് ഉപയോഗിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

റിപ്പോ നിരക്കിലും പലിശയിലും വര്‍ധനയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്നു ദിവസം നീണ്ട എംപിസി യോഗത്തിലാണ് തീരുമാനം. മുന്‍കാല നിരക്ക് വര്‍ദ്ധന ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാധിപത്യത്തിനും അഴിമതിക്കും എതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 44-മത് സ്ഥാപന ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. അസാധ്യമെന്ന വാക്ക് ബിജെപിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 58 സീറ്റുകളില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല. ബിജെപിയില്‍നിന്ന് രാജിവച്ച് എത്തിയവര്‍ക്കും സീറ്റു നല്‍കിയിട്ടുണ്ട്. മെയ് പത്തിനാണ് വോട്ടെടുപ്പ്.

ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടിലുള്ള ധര്‍മരാജ ക്ഷേത്രത്തില്‍ അഞ്ചുപേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. ഉത്സവത്തിനിടെ പല്ലക്കെഴുന്നള്ളിപ്പിനു ശേഷം കുളത്തില്‍ കുളിക്കാനിറങ്ങിയവരാണു മരിച്ചത്.

കാനഡയില്‍നിന്ന് കാമുകനെതേടി ഇന്ത്യയിലെത്തിയ യുവതിയെ കാമുകന്‍ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ കൊലപ്പെടുത്തിയ കാമുകനായ സുനിലിനെ അറസ്റ്റു ചെയ്തു.

ഷാജഹാന്‍ ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്ന ആരോപണവുമായി ആസാമിലെ ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *