web cover 52

ശശി തരൂരിന്റെ പരിപാടികള്‍ വിലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കസേര മോഹികളുടെ ഗൂഡാലോചനയാണെന്ന് കെ മുരളീധരന്‍ എംപി. ആരൊക്കെയാണ് പിറകിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുരളീധരന്‍ പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനു നേരെ കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു ചീഫ് ജസ്റ്റീസ്. അസഭ്യം പറയുകയും ഇതു തമിഴ്നാടല്ലെന്ന് ആക്രോശിച്ചുമായിരുന്നു ആക്രമണം.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അതു മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണര്‍.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനിടെയാണ് കത്ത് പുറത്തുവിട്ടത്.

ഫുട്ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ലു പൊട്ടിയ വിദ്യാര്‍ത്ഥിക്കു തലശേരി ജനറല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവുമൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പതിനേഴുകാരനായ സുല്‍ത്താന്‍. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു തരണമെന്ന് ആരോഗ്യവകുപ്പു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വളരെ ഗുരുതരമായ ആരോപണമാണ്. പിഴവുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയില്‍. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം.

ശശി തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിച്ചാലും ‘പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുതെ’ന്നു കഥാകൃത്ത് ടി പത്മനാഭന്‍. മത്സരിക്കാന്‍ നിന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ ശശി തരൂരിനെ കാലുവാരി. ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് തരൂര്‍ ജീവിക്കുന്നത്. യുവജനങ്ങള്‍ തരൂരിനൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. തരൂരിനെ വേദിയില്‍ ഇരുത്തിയാണ് പത്മനാഭന്റെ പരാമര്‍ശം.

തന്റെ പരിപാടികള്‍ വിലക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നു ശശി തരൂര്‍. വിലക്കിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കണം. വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി. തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് നേതാക്കള്‍ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി താന്‍ എന്തിനു പറയണമെന്നും കെപിസിസി പ്രസിഡന്റ് പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാവരം കയറി പറയേണ്ടതില്ല. സതീശന്‍ പറഞ്ഞു.

ഗുരുവായൂര്‍ ഏകാദശി തിയതിയെച്ചൊല്ലി തര്‍ക്കം. ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിനല്ല നാലിനാണെന്ന് ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്. ഡിസംബര്‍ നാലിനാണ് ഏകാദശിയെന്നു രേഖപ്പെടുത്തിയാണ് പഞ്ചാംഗം ഗണിച്ചു നല്‍കിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആരോ അതു തിരുത്തി. ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ല. തീയതിയിലെ തിരിമറി ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു.

ലോകകപ്പ് ഫുട്ബോളിനോനുബന്ധിച്ച് ഒലവക്കോട് നടത്തിയ ഫുട്ബോള്‍ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. എഎസ്ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വാഹനനിയമം ലംഘിച്ച് ആലുവയില്‍ റാലി നടത്തിയ ഫുട്ബോള്‍ പ്രേമികളായ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ അപകടകരമായ വിധത്തില്‍ ഡോറുകളും ഡിക്കിയും തുറന്നുവച്ചാണു കാറോടിച്ചത്. ബൈക്കുകളുടെ സൈലന്‍സറില്‍ ചവിട്ടിനിന്ന് അഭ്യാസപ്രകടനം നടത്തി. ചെറിയ കുട്ടികളും വാഹനമോടിച്ചു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിയമം ലംഘിച്ചു വാഹനമോടിച്ചവര്‍ക്കെതിരേയാണ് കേസ്.

പെരിയ ഇരട്ടക്കൊലക്കേസിലെ ജയിലിലുള്ള മുഖ്യപ്രതിക്കു സര്‍ക്കാര്‍ വക സുഖചികിത്സ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നാളെ ഹാജരായി വിശദീകരണം നല്‍കണമെന്ന് സിബിഐ കോടതി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കുന്നത്. സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണു ചികില്‍സ.

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ കൃഷിപ്പണിക്കിടെയാണ് ഒറ്റയാന്‍ ആക്രമിച്ചത്.

സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അധിക്ഷേപിച്ചതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തില്‍ ബൈജു നിരുപാധികം മാപ്പ് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം അംഗീകാരവും നല്‍കി.

ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു. കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നു തുടങ്ങി. ജാഗ്രത വേണമെന്നു മൃഗസംരക്ഷണ വകുപ്പ്.

കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍നിന്നു പൊലീസ് മയക്കുമരുന്നു പിടികൂടി. എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷി മേഖലയിലുള്ള ഇതര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് രൂപീകരിക്കും. ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയില്‍ കേരളം മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷ് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് പ്രോസിക്യൂഷന്‍ ചുമതലയുണ്ടായിരുന്ന സി.കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന് ആരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടിവിട്ട മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ സി.കെ ശ്രീധരന്‍.

മൂന്നാറില്‍ പുഴയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ട് അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം. പതിനഞ്ചംഗ സംഘമാണ് മൂന്നാറില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും തൈകള്‍ വച്ചുപിടിപ്പിച്ചത്.

കലോത്സവം കഴിഞ്ഞു മടങ്ങവേ തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന്‍ കിരണ്‍ അറസ്റ്റില്‍. നാഗര്‍കോവിലിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്.

മദര്‍ ഡയറിയുടെ ഫുള്‍ക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപയും ടോക്കണ്‍ മില്‍ക്ക് ലിറ്ററിന് രണ്ടു രൂപയും വര്‍ദ്ധിപ്പിച്ചു. അര ലിറ്റര്‍ ഫുള്‍ ക്രീം പാലിന്റെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

മംഗലാപുരത്തെ ഓട്ടോറിക്ഷ സ്ഫോടന കേസില്‍ പിടിയിലായ ഷാരിഖിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് വ്യക്തമായി.

ഉത്തര്‍പ്രദേശിലെ അസംഘടിലും ശ്രദ്ധ മോഡല്‍ കൊലപാതകം. 22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലും ഉപേക്ഷിച്ച കാമുകന്‍ പ്രിന്‍സ് യാദവ് എന്ന 24 കാരനെ അറസ്റ്റു ചെയ്തു.

ലൈസന്‍സില്ലാത്ത തോക്കുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഗ്രാമത്തലവന്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ സര്‍പഞ്ചായ രാജു ഭദോരിയാണ് അറസ്റ്റിലായത്.

കുവൈറ്റില്‍ മുന്‍ എംപി ഫലാഹ് അല്‍ സവാഗ് മരിച്ചതു ശസ്ത്രക്രിയയിലെ പിഴവുമൂലമാണെന്ന് കോടതി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരും ചേര്‍ന്ന് 1,56,000 കുവൈറ്റ് ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 4.13 കോടി രൂപയാണു നഷ്ടപരിഹാരത്തുകയായി വിധിച്ചത്.

നേപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യാ അസംബ്ലികളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ്. അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പു തടസപ്പെട്ടു. 22,000 പോളിങ് കേന്ദ്രങ്ങളിലായിരുന്നു വോട്ടെടുപ്പ്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച പ്രമുഖ ഇറാനിയന്‍ നടിമാര്‍ ആറസ്റ്റില്‍. നടിമാരായ ഹെന്‍ഗാമെ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവരാണ് അറസ്റ്റിലായത്.

സൗദി അറേബ്യയില്‍ എത്തുന്ന വിദേശികള്‍ക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാന്‍ സൗകര്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്ഫോം വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ നല്‍കാമെന്നാണ് ഉത്തരവ്.

ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ – 6.30: ഇംഗ്ലണ്ട് – ഇറാന്‍, 9.30: സെനഗല്‍ – നെതര്‍ലാന്‍ഡ്സ്. 12.30: അമേരിക്ക – വെയില്‍സ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 38,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4025 രൂപയാണ്.

ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാനിലും നാണയപ്പെരുപ്പം. ഒക്ടോബറില്‍ ജപ്പാന്റെ ഉപഭോക്തൃ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരത്തിലെത്തി. കറന്‍സിയായ ജാപ്പനീസ് യെന്നിന്റെ തളര്‍ച്ചയും ഉയന്ന ഇറക്കുമതിച്ചെലവുമാണ് തിരിച്ചടി. സെപ്തംബറിലെ 3 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കൂടിയത്. നിരീക്ഷകര്‍ പ്രവചിച്ച 3.5 ശതമാനത്തെയും ഇതുകടത്തിവെട്ടി. നാണയപ്പെരുപ്പം രണ്ട് ശതമാനത്തില്‍ തുടരുന്നതാണ് ജാപ്പനീസ് സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ പലിശനിരക്ക് കൂട്ടിയേക്കും. ഈവര്‍ഷം ഇതുവരെ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ട യെന്നിനെ കരകയറ്റുകയും ഇതുവഴി ബി.ഒ.ജെ ഉന്നമിടുന്നു.

ബേസില്‍ നായകനാവുന്ന മറ്റൊരു ചിത്രം കൂടി. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ചിത്രത്തില്‍ ബേസില്‍ എത്തുക എന്നാണ് സിനിമയുടെ സംവിധായകന്‍ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.

സംവിധായകന്‍ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നത്.

വാഹനവായ്പയ്ക്കായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയും ഐ.ഡി.എഫ്.സി ബാങ്കും കൈകോര്‍ക്കുന്നു. ഏഥര്‍ 450എക്‌സ്, 450 പ്ലസ് എന്നിവയുടെ ഓണ്‍റോഡ് വിലയുടെ അഞ്ചുശതമാനം ഡൗണ്‍പേമെന്റ് നല്‍കി വാഹനം സ്വന്തമാക്കാം. ഏഥര്‍ 450 എക്‌സിന് 3,456 രൂപയും 450 പ്ളസിന് 2975 രൂപയുമാണ് ഇ.എം.ഐ. 48 മാസമാണ് വായ്പാ കാലാവധി. പ്രോസസ്സിംഗ് ഫീസില്ലാതെ 45 മിനിട്ടിനകം വാഹനം വാങ്ങാം. പഴയ സ്‌കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ സീറോഡൗണ്‍ പേമെന്റില്‍ എക്‌സ്‌ചേഞ്ചും ചെയ്യാം.

സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം. ‘മലയാള ഫെമിനിസം’. സി എസ് ചന്ദ്രിക. ഡിസി ബുക്സ്. വില 270 രൂപ.

ഉയരം കൂടിയ വ്യക്തികള്‍ക്ക് പ്രായമാകുമ്പോഴേക്കും ചിലതരം രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് ജനിതക പഠനം. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള നാഡീവ്യൂഹങ്ങള്‍ക്ക് ക്ഷതം വരുന്ന പെരിഫെറല്‍ ന്യൂറോപതി, രക്തചംക്രമണവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ തുടങ്ങിയവ ഉയരം കൂടിയവരെ അലട്ടാന്‍ സാധ്യതയേറെയാണെന്ന് പിഎല്‍ഒഎസ് ജനറ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മില്യണ്‍ വെറ്ററന്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത 2.8 ലക്ഷം വൃദ്ധസൈനികരുടെ ജനിതക, മെഡിക്കല്‍ േഡറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. ഉയരം കൂടിയവര്‍ക്ക് ഹൃദ്രോഗ രോഗങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അനുബന്ധ പ്രശ്നങ്ങളും ഇവരില്‍ താരതമ്യേന കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ മോശം രക്തയോട്ടത്തിന് കാരണമാകുന്ന താളം തെറ്റിയ ഹൃദയതാളം ഉയരക്കാരില്‍ വരാന്‍ സാധ്യത ഏറെയാണ്. നാഡീവ്യൂഹ തകരാറുമായി ബന്ധപ്പെട്ട ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മൂത്രസഞ്ചി പൂര്‍ണമായി ഒഴിക്കാന്‍ പറ്റാതാകുന്ന യൂറിനറി റിറ്റന്‍ഷന്‍ എന്നിവയും ഉയരക്കൂടുതല്‍ ഉള്ളവരില്‍ വരാമെന്ന് പഠനം കൂട്ടിച്ചേര്‍ക്കുന്നു. സെല്ലുലൈറ്റിസ്, ചര്‍മ രോഗങ്ങള്‍, കാലുകളിലെ അള്‍സര്‍, എല്ലുകളിലെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസ് എന്നിവയും ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെരിക്കോസ് വെയ്ന്‍, ത്രോംബോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യതയും പൊക്കമുള്ളവരില്‍ അധികമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.78, പൗണ്ട് – 96.76, യൂറോ – 83.98, സ്വിസ് ഫ്രാങ്ക് – 85.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.27, ബഹറിന്‍ ദിനാര്‍ – 216.98, കുവൈത്ത് ദിനാര്‍ -265.44, ഒമാനി റിയാല്‍ – 212.45, സൗദി റിയാല്‍ – 21.76, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 60.94.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *