https://dailynewslive.in/ ആയിരക്കണക്കിനു പേരെ അണിനിരത്തിയ നിലമ്പൂര്‍ ചന്തക്കുന്നിലെ വിശദീകരണയോഗത്തില്‍ പിന്മാറാനില്ലെന്ന സന്ദേശം നല്‍കിയ പി.വി.അന്‍വര്‍ എം.എല്‍. എ നടത്തിയ രണ്ടര മണിക്കൂര്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനും എഡിജിപി അജിത്കുമാറിനും അതിരൂക്ഷ വിമര്‍ശനം. പൊലീസിനെതിരെയും സ്വര്‍ണ്ണക്കടത്തിനേയും കുറിച്ചു പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്നു തുറന്നടിച്ച അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു.

https://dailynewslive.in/ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വ്യക്തമാക്കി പി.വി.അന്‍വര്‍. എന്നാല്‍ ജനം പാര്‍ട്ടിയായി മാറിയാല്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും അന്‍വര്‍ അറിയിച്ചു. കാല് വെട്ടി കൊണ്ടു പോയാല്‍ താന്‍ വീല്‍ ചെയറില്‍ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും തന്നെ വെടിവച്ച് കൊല്ലേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു. നാളെ ഈ നാടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് വെടി കൊണ്ട് താന്‍ വീണാലും മറ്റൊരു അന്‍വര്‍ വരണമെന്നും ചെറുപ്പക്കാര്‍ ഈ പോരാട്ടത്തില്‍ നിന്നും പിന്തിരിയരുതെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. സംഘപരിവാര്‍ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റ് പിടിക്കുമെന്നും 2031ല്‍ അവര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും അന്‍വര്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 29 ലെ വിജയി : രഖില്‍ രാജന്‍, മേമടങ്ങ്, എറണാകുളം*

https://dailynewslive.in/ കേരളത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാന്‍ സിപിഎം നിര്‍ദേശം. ഗവര്‍ണ്ണറെ ഉപയോഗിച്ച് സര്‍വ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ സംസ്ഥാനത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരെ പൊലീസ് കേസെടുത്തു. സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്റെ പരാതിയില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ ഡിജിപിക്ക് അപേക്ഷ നല്‍കിയിരുന്നു.

*

class="selectable-text copyable-text x117nqv4">നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഇന്നലെ രാത്രി 3 മണിക്കൂറോളം മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിച്ചു. താല്‍ക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോര്‍ച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചത്. രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയതെന്നാണ് സുപ്രണ്ട് പറഞ്ഞത്. അതേസമയം വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

https://dailynewslive.in/ എന്‍സിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂവെന്ന് തോമസ് കെ തോമസ് എംഎല്‍എ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

https://dailynewslive.in/ കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച തൃശൂരിലെ ശക്തന്‍ നഗറിലെ ആകാശപാത ഉദ്ഘാടനത്തിനു തുശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാന മന്ത്രിയേക്കാള്‍ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു.

*

class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സിദ്ദിഖിന്റെ കേസ് അന്വേഷിക്കുന്ന എസ്ഐടി സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള സിദ്ദിഖിനെ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു.

https://dailynewslive.in/ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിദ്ദിഖ് ഇപ്പോഴും കാണാമറയത്താണ്. സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

https://dailynewslive.in/ നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് മന്ത്രി എം ബി രാജേഷ്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായി മരിച്ച സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് നേതാക്കള്‍. തലശ്ശേരിയിലും തുടര്‍ന്ന് ചൊക്ലിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് 5 മണിക്ക് ചൊക്ലിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

https://dailynewslive.in/ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിര്‍ണയത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേരല്‍, സഞ്ചാര സ്വാതന്ത്ര്യം തടയല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

https://dailynewslive.in/ തിരുവനന്തപുരത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌കജ്വരം. രണ്ട് പേര്‍ക്ക് കൂടി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. സാധാരണ അമിബീക് മസ്തിഷ്‌ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

https://dailynewslive.in/ കണ്ണൂര്‍ മാടായിക്കാവില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ശത്രുസംഹാര പൂജ. ഇന്നലെ രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തില്‍ സ്വന്തം പേരില്‍ ശത്രുസംഹാര പൂജ നടത്തിയത്. പൂരം കലക്കലിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം.

https://dailynewslive.in/ എഡിജിപി എം ആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവാണെന്നും, സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി . കൂടാതെ ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാല്‍ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം സമൂഹ മാധ്യമ പോസ്റ്റില്‍ പരിഹസിച്ചു.

https://dailynewslive.in/ എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി കെ ഗോപാലകൃഷ്ണന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മതിലകത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസ് പ്രമാണിമാരോട് വീണ്ടും വീണ്ടും കിന്നാരം പറയാന്‍ പോകുന്ന ഒരാള്‍ പൊലീസിന്റെ എ ഡി ജി പി പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ പി.വി അന്‍വര്‍ എംഎല്‍എയോട് ചോദ്യം ചോദിച്ചതിന് പാലക്കാട് അലനല്ലൂരില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അലനല്ലൂര്‍ സ്വദേശികളായ മജീദ്, അന്‍വര്‍ എന്ന മാണിക്കന്‍ എന്നിവര്‍ക്കെതിരെയാണ് നാട്ടുകല്‍ പൊലീസ് കേസെടുത്തത്.

https://dailynewslive.in/ സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും. പിന്നീട് 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുമാണിത്.

https://dailynewslive.in/ കേരളത്തില്‍ വീണ്ടും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത. കോമോറിന്‍ തീരം മുതല്‍ റായല്‍സീമ വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാല്‍ ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

https://dailynewslive.in/ ദേശീയപാത ഉദിയന്‍കുളങ്ങരയില്‍ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ നാലുപേര്‍ ചേര്‍ന്നു മര്‍ദ്ദിച്ചു അവശനാക്കി. ചെങ്കല്‍ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കിയത്. ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിന്‍ , അഖില്‍, ബാലരാമപുരം തേരി വിളവീട്ടില്‍ വിജിത്ത് ഉച്ചക്കട രേവതി നിവാസില്‍ ശ്യാം ലാല്‍ എന്നിവരെ പാറശ്ശാല പോലീസ് പിടികൂടി.

https://dailynewslive.in/ റഷ്യയിലെ ഉക്രൈന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ കല്ലൂര്‍ സ്വദേശി സന്ദീപന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സൈനിക കാന്റീനില്‍ ജോലിക്കായി പോയ സന്ദീപ് പിന്നീട് റഷ്യയില്‍ നടന്ന ഉക്രൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സന്ദീപിനൊപ്പം പോയവരില്‍ മറ്റു രണ്ടുപേര്‍ ഇപ്പോഴും റഷ്യയില്‍ തുടരുകയാണ്.

https://dailynewslive.in/ കോഴിക്കോട് കുറ്റ്യാടിപുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട രണ്ട് കുട്ടികള്‍ മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും. കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

https://dailynewslive.in/ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുല്‍ബര്‍ഗ എന്‍ജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏഴംകുളത്ത് പുതുമല പാറയില്‍ മേലേതില്‍ മനോജ് (39) ആണ് മരിച്ചത്. മനോജിന്റെ പരോള്‍ കാലാവധി ഇന്ന് അവസാനിക്കുമെന്നിരിക്കെയാണ് 39കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ തെങ്ങു ചെത്താനായി സൈക്കിളില്‍ പോകുകയായിരുന്ന ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. കോട്ടയം വാഴൂരില്‍ ചാമംപതാല്‍ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെ കായലില്‍ വീണ മകളെ രക്ഷിക്കാന്‍ കായലില്‍ ചാടിയ അച്ഛന്‍ മരിച്ചു. തിരുന്നല്‍ വേലി സ്വദേശി ജോസഫ് ഡിക്സന്‍ (58) ആണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്ന് ആലപ്പുഴയിലെത്തിയ 13 അംഗ സംഘത്തിലുണ്ടായിരുന്ന ബിനിഷയാണ് (38) ചിത്തിര കായലില്‍ വീണത്.

https://dailynewslive.in/ സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ താമരയൂര്‍ സ്വദേശി ഏറത്ത് വീട്ടില്‍ അക്ഷയ് (23) തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജന്‍ (58) എന്നിവര്‍ മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

https://dailynewslive.in/ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മന്‍ കി ബാത്ത് പരിപാടിയില്‍, തന്റെ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയാറാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. അതോടൊപ്പം കോഴിക്കോട് സ്വദേശിയായ സുബ്രഹ്‌മണ്യനെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. റഡ്യൂസ് റീ യൂസ് റീ സൈക്കിള്‍ എന്നതിന് മികച്ച മാതൃകയാണ് ഈ കോഴിക്കോട്ടുകാരന്‍ എന്നുപറഞ്ഞുകൊണ്ടാണ് മോദി സുബ്രഹ്‌മണ്യനെക്കുറിച്ച് പറഞ്ഞത്. ഉപയോഗ ശൂന്യമായ കസേരകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗ പ്രദമാക്കിയെടുക്കുകയാണ് ഒളവണ്ണ തൊണ്ടിലക്കടവിലെ സുബ്രഹ്‌മണ്യന്‍ ഇക്കാലയളവത്രയും ചെയ്തുകൊണ്ടിരുന്നത്.

https://dailynewslive.in/ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിച്ചു. സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി പദത്തില്‍ ആര്‍ക്കും താത്കാലിക ചുമതലയില്ല. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് നിയമനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

https://dailynewslive.in/ നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 129 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 69 പേരെ കാണാതായി. മരിച്ചവരില്‍ 34 പേര്‍ കാഠ്മണ്ഡു താഴ്വരയില്‍ നിന്നുള്ളവരാണ്. വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സര്‍ക്കാര്‍ അറിയിച്ചു. മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു. എന്നാല്‍ അത്ര പെട്ടെന്നൊന്നും താന്‍ മരിക്കില്ലെന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കും വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

https://dailynewslive.in/ ദില്ലിയില്‍ അമിത വേഗതയിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ദില്ലി പൊലീസില്‍ കോണ്‍സ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ആക്രമണമുണ്ടായത്.

https://dailynewslive.in/ ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ അഗ്നിബാധ. ഇന്ന് രാവിലെ എട്ട് മണിക്കുണ്ടായ തീപിടുത്തത്തില്‍ ഷോപ്പിംഗ് സെന്ററിനകത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി ഷോപ്പുകള്‍ കത്തിയമര്‍ന്നതായാണ് വിവരം. നിരവധി മലയാളികള്‍ ജോലിചെയ്യുന്ന വിവിധ ഷോപ്പുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂണീറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.

https://dailynewslive.in/ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനുമായുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മിഷന്‍ ശക്തിയുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുമെന്നും 36,772 പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ ഐക്യരാഷ്ട്രസഭയുടെ 79-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഇന്ത്യയുമായി നല്ല ബന്ധം പാകിസ്താന്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക ഇന്ത്യ പാകിസ്താന് സഹായമായി നല്‍കുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ 4 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. വി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തിരിച്ചെത്തി. ആര്‍ രാജേന്ദ്രന്‍, ദളിത് നേതാവായ ഡോ. ഗോവി സെഴിയന്‍, എസ് എം നാസര്‍ എന്നിവരും മന്ത്രിമാരായി.

https://dailynewslive.in/ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്താന്‍ ഇസ്രായേലിന് സഹായകമായ എല്ലാ വിവരവും നല്‍കിയത് ഇറാനിലെ ചാരനെന്ന് റിപ്പോര്‍ട്ട്. ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഇറാനിയന്‍ ചാരന്‍ നസ്റല്ല എവിടെയാണെന്ന് കൃത്യമായി ഇസ്രയേലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിബ്സുല്ല തലവന്‍ നസ്‌റല്ലക്ക് പകരം സംഘടനെ തലവനായി ഹാഷിം സഫീദ്ദീനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ നേതാവായ നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീന്‍. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സഫീദ്ദീനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

https://dailynewslive.in/ ഹമാസിനും ഹിസ്ബുല്ലക്കും പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഹുദൈദ തുറമുഖത്ത് ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായി. നിരവധി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹൂതികള്‍ക്ക് ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചു. 58-ാം മിനിറ്റില്‍ അലാദൈന്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും 67-ാം മിനിറ്റില്‍ നോവ സദൂയി ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലെത്തിച്ചു.

https://dailynewslive.in/ താന്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച 12 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. ഇത്തരം ആരോപണങ്ങള്‍ തന്റെ നേതൃത്വത്തെയും ഇന്ത്യന്‍ കായികരംഗത്തിന്റെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രമങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഉഷ പറയുന്നു.

https://dailynewslive.in/ ഉത്സവ സീസണിന് മുന്നോടിയായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. 400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റിന് 8.10 ശതമാനം വരെ പലിശ നിരക്ക് ആണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ബാങ്കിന്റെ ഒമ്നി നിയോ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ സന്ദര്‍ശിക്കാം. വളരെ ആകര്‍ഷകമായ ഈ പലിശ നിരക്ക് 3 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ലഭിക്കുക. പ്രത്യേക 400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റ് സ്‌കീമിന് കീഴില്‍, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.10 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന് 7.95 ശതമാനം പലിശയും മറ്റ് ഉപഭോക്താക്കള്‍ക്ക് 7.45 ശതമാനം പലിശയും ലഭിക്കും. ഈ ഓഫര്‍ പ്രകാരം 1 കോടി രൂപയ്ക്ക് മുകളിലായിരിക്കണം നിക്ഷേപത്തുക.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്‍ സര്‍വീസില്‍ ഇരിക്കെ തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ. വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 64 താരങ്ങളാണ് അണിനിരക്കുന്നത്.

https://dailynewslive.in/ മീന, ശ്രീകാന്ത്, മനോജ് കെ ജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദപുരം ഡയറീസ്. മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ഒക്ടോബര്‍ 4 മുതല്‍ ചിത്രം കാണാനാവും. സണ്‍ നെക്സ്റ്റിലും ചിത്രം ഉടന്‍ എത്തും. എന്നാല്‍ റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല. ബ്രോ ഡാഡിക്ക് ശേഷം മീന മലയാളത്തില്‍ അഭിനയിച്ച ചിത്രമാണിത്. സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, റോഷന്‍ റൗഫ്, ജയകുമാര്‍, ജയരാജ് കോഴിക്കോട്, സൂരജ് തേലക്കാട്, മീര നായര്‍, മാല പാര്‍വതി, ദേവിക ഗോപാല്‍ നായര്‍, രമ്യ സുരേഷ്, ആര്‍ജെ അഞ്ജലി, കുട്ടി അഖില്‍ (കോമഡി സ്റ്റാര്‍സ്) തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

https://dailynewslive.in/ ജപ്പാനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ തങ്ങളുടെ റേ സെഡ്ആര്‍ സ്ട്രീറ്റ് റാലി ചില പരിഷ്‌കാരങ്ങളോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ സ്റ്റൈലിഷ് സ്‌കൂട്ടറില്‍ ‘ആന്‍സര്‍ ബാക്ക്’ ഫംഗ്ഷന്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ അപ്‌ഡേറ്റുകള്‍ യമഹ നല്‍കിയിട്ടുണ്ട്. എക്‌സ് ഷോറൂം വില 98,130 രൂപയാണ്. ഐസ് ഫ്ലൂ-വെര്‍മില്ല്യണ്‍ (ബ്ലൂ സ്‌ക്വയര്‍ മാത്രം), മാറ്റ് ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം പുതിയ സൈബര്‍ ഗ്രീന്‍ നിറത്തിലും സ്‌കൂട്ടര്‍ ലഭ്യമാണ്. പുതിയ സൈബര്‍ ഗ്രീന്‍ നിറത്തില്‍ ലഭ്യമാണ്, ഇതോടൊപ്പം ഐസ് ഫ്ലൂ-വെര്‍മില്ല്യണ്‍, മാറ്റ് ബ്ലാക്ക് തുടങ്ങിയ നിലവിലുള്ള നിറങ്ങളിലും ഇത് വാങ്ങാം. ഈ സ്‌കൂട്ടറിന് 125 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8.2 ബിഎച്ച്പി കരുത്തും 6500 ആര്‍പിഎമ്മില്‍ 10.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

https://dailynewslive.in/ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു. ‘ഇളവെയില്‍’. കാപ്പില്‍ ഗോപിനാഥന്‍. എച്ആന്‍ഡ്സി ബുക്സ്. വില 104 രൂപ.

https://dailynewslive.in/ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. നെല്ലിക്കയില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുന്നതിനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെല്ലിക്ക കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മോശം കൊളസ്ട്രോള്‍ തടയാനും സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്കയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിനെ വിഷവിമുക്തമാക്കാനും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങള്‍ നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കരോട്ടിന്‍ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം. പൂച്ചകളുമായി ഉടമസ്ഥര്‍ എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്‍ നല്‍കി. എല്ലാവരും ഓടി വന്ന് പാല് കുടിച്ചപ്പോള്‍ ഒരു പൂച്ചമാത്രം മണത്തുനോക്കിയിട്ട് തിരിഞ്ഞുനടന്നു. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ചെയ്യുന്ന പൂച്ചക്കാണല്ലോ സമ്മാനം. അങ്ങനെ ആ പൂച്ച വിജയിയായി മാറി. സംഘാടകര്‍ ഉടമസ്ഥനോട് ചോദിച്ചു: താങ്കളുടെ പൂച്ചമാത്രം എന്താണ് പാല് കുടിക്കാഞ്ഞത്? അയാള്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ തിളച്ചപാലാണ് അതിന് നല്‍കിയത്. അത് കുടിച്ച് നാവ് പൊള്ളിയതില്‍ പിന്നെ പാല് കണ്ടാല്‍ പൂച്ച തിരിഞ്ഞോടും. അനുഭവബന്ധിതമാണ് ഓരോ പ്രവൃത്തിയും. നേരിട്ടനുഭവിച്ച പാഠങ്ങളെ ആയുസ്സുമുഴുവന്‍ പലപ്പോഴും മുറുകെ പിടിക്കും. പക്ഷേ, സന്തോഷാനുഭവങ്ങളെ കൂട്ടുപിടുക്കുന്നതിനേക്കാള്‍ ദുരനുഭവങ്ങളെ കൂട്ടുപിടിക്കുന്നതിനാണ് പലര്‍ക്കും താല്‍പര്യം. ഒരിക്കലുണ്ടായ അനിഷ്ടസംഭവത്തെ ന്യായീകരിച്ച് ജീവിതകാലം മുഴുവന്‍ അവ കൊണ്ടുനടക്കും. പക്ഷേ, അന്നത്തെ ആ അനുഭവം അപ്പോഴത്തെ സാഹചര്യം കൊണ്ട് മാത്രം ഉടലെടുത്തതായിരിക്കാം. ഓരോ സംഭവങ്ങളും നമ്മെ പഠിപ്പിക്കേണ്ടത്, ഒന്നില്‍ നിന്നും ഒളിച്ചോടാനല്ല, അവയെ കരുതലോടെ നേരിടാനാണ്. ഒരു പ്രശ്‌നമുണ്ടായാല്‍ വീണ്ടും അത് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികളും ഉണ്ടായാല്‍ തരണം ചെയ്യാനുള്ള പ്രതിവിധികളുമാണ് കൈക്കൊള്ളേണ്ടത്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *