S7 yt cover 1

https://dailynewslive.in/ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലില്‍ പൊങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

https://dailynewslive.in/ ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണവാര്‍ത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചുവെന്നും അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

https://dailynewslive.in/ നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുകയെന്നും പ്രാര്‍ഥനകളെല്ലാം വിഫലമായെന്നും ജോയിയുടെ മരണവാര്‍ത്തയിലെ വേദന പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോയിയെ കണ്ടെത്താനുള്ള രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദിയും പ്രതിപക്ഷ നേതാവ് അറിയിച്ചു. ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെ. സുധാകരന്‍. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായ വീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ജീവന്‍ പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സ്തുത്യര്‍ഹമായ സേവനം നടത്തിയ ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്‌കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് പ്രകാരം മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ റെഡ് അലര്‍ട്ട് തുടരും. ഓറഞ്ച് അലര്‍ട്ട് 6 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. കൂടാതെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

https://dailynewslive.in/ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പിഎസ്സി കോഴ വിവാദത്തില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. പഴുതുകള്‍ അടച്ചുള്ള വിവരങ്ങളുമായി പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്സി റാങ്ക്ലിസ്റ്റില്‍ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നല്‍കാന്‍ വേണ്ടി ശ്രീജിത്ത് വിളിച്ചിരുന്നു. പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയിലായ പാര്‍ട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു.

https://dailynewslive.in/ കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. സ്റ്റേഷനുകളില്‍ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.

https://dailynewslive.in/ കണ്ണൂര്‍ തളാപ്പില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സര്‍വ്വീസില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്.

https://dailynewslive.in/ പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ്, വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡിവൈഎഫ്ഐക്കാരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ഇയാളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണ ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

https://dailynewslive.in/ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് ഇത്തവണ മത്സരത്തിനെത്തുന്നത് 160 സിനിമകള്‍. ഇത്രയും സിനിമകള്‍ മത്സരത്തിനെത്തുന്നത് മലയാള സിനിമാ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കും.

https://dailynewslive.in/ കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി . പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫായിരുന്നു ഭരിച്ചിരുന്നത്. ഇന്ന് നടന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ബിഡിജെഎസിന്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എല്‍ഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആശുപത്രി ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങി. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. ലിഫ്റ്റിനുള്ളിലെ ഫോണില്‍ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രന്‍ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായതിനാല്‍ താന്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്. ഇതിനിടെ മെഡിക്കല്‍ കോളേജില്‍ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നു.

https://dailynewslive.in/ മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ 42 മണിക്കൂര്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

https://dailynewslive.in/ ടിപി വധകേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ സി രാമചന്ദ്രന്‍, മനോജ് എന്നിവര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട് . ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

https://dailynewslive.in/ താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. പറമ്പില്‍ ബസാര്‍ ചെറുപറ്റ ഒടിപുനത്ത് അര്‍ഷാദ് (33)നെ കാണാനില്ലെന്ന് അര്‍ഷാദിന്റെ ഭാര്യ ഷഹല താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. അര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. അതേസമയം.

https://dailynewslive.in/ മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു. മന്ദ്‌സൗര്‍ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. കേസില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭര്‍ത്താവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്. 650 ദശലക്ഷം വര്‍ഷം പഴക്കമുളള ഫോസിലുകളാണ് സോന്‍ഭദ്ര ജില്ലയിലെ ഫോസില്‍ പാര്‍ക്കിലുളളത്. 2026ല്‍ യുനസ്‌കോ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്കിന് പൈതൃക പദവി നല്‍കിയേക്കും.

https://dailynewslive.in/ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍ക്കാറിനോട് ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ നഷ്ടമാണ് കര്‍ണാടക ആര്‍ടിസിക്കുണ്ടായത്. നഷ്ടം നികത്താനും വകുപ്പ് കൃത്യമായി നടത്തിക്കൊണ്ടുപോകാനും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കര്‍ണാടക ആര്‍ടിസി ചെയര്‍മാന്‍ എസ്ആര്‍ ശ്രീനിവാസ് വ്യക്തമാക്കി.

https://dailynewslive.in/ ഈ വര്‍ഷത്തെ സിയുഇടി യുജി ഫലം ജൂലൈ 22നുള്ളില്‍ പ്രസിദ്ധീകരിക്കുo. അതിനിടെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 19ന് വീണ്ടും പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

https://dailynewslive.in/ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ അമിത ആത്മവിശാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവില്‍ ചേര്‍ന്ന വിശാല നേതൃയോഗത്തിലാണ് യോഗിയുടെ പരാമര്‍ശം. പ്രതിപക്ഷം ജാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും എന്നാല്‍ 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയിക്കുമെന്നും യോഗി പറഞ്ഞു.

https://dailynewslive.in/ യന്ത്ര തകരാറുള്ള കാര്‍ വിറ്റതിന് കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിനോട് 50 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രിംകോടതി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അന്തിമ സെറ്റില്‍മെന്റ് എന്ന നിലയില്‍ 50 ലക്ഷം രൂപ പരാതിക്കാരന് ബിഎംഡബ്ല്യു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കണമെന്നാണ് ഉത്തരവ്.

https://dailynewslive.in/ കൊളംബിയയയെ ഒരു ഗോളിന് കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. കൊളംബിയക്ക് കണ്ണീര്‍ മടക്കം. ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. കളിയുടെ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായെത്തിയ ലൗട്ടാറോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന പതിനാറാം കോപ്പ കിരീടത്തില്‍ മുത്തമിട്ടു.

https://dailynewslive.in/ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവെറി സ്ഥാപനമായ സൊമാറ്റോയുടെ ഓഹരികളിന്ന് 4 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വില തൊട്ടു. ഇതോടെ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ശതകോടീശ്വര ക്ലബിലേക്ക് കടന്നു. ഇന്ന് ഓഹരി വില ഉയര്‍ന്നതോടെ സൊമാറ്റോയുടെ വിപണി മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടിയെന്ന നാഴികക്കല്ലും കടന്നു. ഗോയലിന്റെ ആസ്തി 8,300 കോടിയും പിന്നിട്ടു. ഇതോടെ 41-ാം വയസില്‍ ഇന്ത്യയുടെ റിച്ചസ്റ്റ് പ്രൊഫഷണല്‍ മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോയല്‍. 2023 ജൂലൈയിലെ താഴ്ചയില്‍ നിന്ന് 300 ശതമാനത്തോളമാണ് ഓഹരി കുതിച്ചു കയറിയത്. 73 രൂപയില്‍ നിന്ന് ഓഹരി വില 232 രൂപയിലെത്തി. സൊമാറ്റോയില്‍ ഗോയലിന് 36.95 കോടി ഓഹരികളാണുള്ളത്. കമ്പനിയുടെ 4.24 ശതമാനം ഓഹരി വിഹിതം വരുമിത്. ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റിന്റെ കരുത്തുറ്റ പ്രകടനമാണ് സൊമാറ്റോയുടെ ഓഹരി വില ഉയര്‍ത്തിയത്. എതിരാളികളായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിനെയും സെപ്‌റ്റോയെയും മറികടക്കുന്ന പ്രകടനമാണ് ബ്ലിങ്കിറ്റ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കമ്പനി ലാഭത്തിലാകുമെന്നതാണ് കണക്കുകൂട്ടല്‍. 2025ന്റെ ആദ്യ പാദത്തില്‍ ബ്ലിങ്കിറ്റ് ലാഭത്തിലേക്കെത്തുമെന്ന് സൊമാറ്റോ സൂചിപ്പിച്ചിരുന്നു. അതേസമയം സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.

https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും എല്ലാ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഫീച്ചര്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും പരീക്ഷണ ഘട്ടത്തിലാണ്. വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും. ചില രാജ്യങ്ങളിലെ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായുള്ള വളരെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്സാപ്പ് ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ മറിമായം താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി. ജൂലൈ 26ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്‍, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്നേഹ ശ്രീകുമാര്‍, വീണ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന്‍ കൂടാതെ അമ്പതിലധികം അഭിനേതാക്കളും എത്തുന്നു. ക്രിഷ് കൈമള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. സപ്തതരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. വര്‍ഷങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

https://dailynewslive.in/ ശരത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഓപ്പറേഷന്‍ റാഹത്ത്’. സംവിധാനം നിര്‍വഹിക്കുന്നത് മേജര്‍ രവിയാണ്. ആക്ഷന്‍ ത്രില്ലറായിരിക്കും ഓപ്പറേഷന്‍ റാഹത്ത്. ശരത് കുമാറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഓപ്പറേഷന്‍ റാഹത്തിന്റെ ഉദ്വേഗം നിറച്ച ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. നടന്‍ ശരത് കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ആകാംക്ഷയുളവാക്കി ഓപ്പറേഷന്‍ റാഹത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ നല്‍കുന്ന സൂചന ഗംഭീര ചിത്രമായിരിക്കും മേജര്‍ രവിയുടെ ഓപ്പറേഷന്‍ റാഹത്തെന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അര്‍ജുന്‍ രവിയാണ്. തിരക്കഥ എഴുതുന്നത് കൃഷ്ണകുമാര്‍ കെയാണ്. ആഷ്ലിന്‍ മേരി ജോയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീതം രഞ്ജിന്‍ രാജാണ്. തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രം ഓപ്പറേഷന്‍ റാഹത്തിന്റെ വസ്ത്രാലങ്കാരം വി സായ് ബാബുവാണ്.

https://dailynewslive.in/ 250 സിസി എന്‍ജിനുള്ള മോട്ടോര്‍സൈക്കിളിനായുള്ള എന്‍ജിന്‍ പ്ലാറ്റ്‌ഫോം റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പ്ലാറ്റ്‌ഫോമില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 250 സിസി മോട്ടോര്‍ സൈക്കിള്‍ 2026-27ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള 250 സിസി പ്ലാറ്റ്‌ഫോമിന് ഇപ്പോഴാണ് റോയല്‍ എന്‍ഫീല്‍ഡ് പച്ചക്കൊടി കാണിച്ചത്. വി പ്ലാറ്റ്‌ഫോം എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ആഭ്യന്തരമായി ഇതിന് പേരിട്ടിരിക്കുന്നത്. ലിക്വിഡ് കൂള്‍ഡ് ഷെര്‍പ 450യേക്കാള്‍ 350 സിസി എയര്‍ കൂള്‍ഡ് മോട്ടോറിനോടായിരിക്കും പുതിയ 250 സിസി എന്‍ജിന് സാമ്യത കൂടുതലെന്ന് പ്രതീക്ഷിക്കാം. മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ബിഎസ്6 ചട്ടങ്ങള്‍ കൂടി വന്നതോടെ മോട്ടോര്‍ സൈക്കിളുകളുടെ വില പിന്നെയും വര്‍ധിച്ചിരുന്നു. ഈയൊരു പ്രതിസന്ധിയേയും 250സിസി മോട്ടോര്‍ സൈക്കിളിന്റെ വരവോടെ മറികടക്കാനാവുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രതീക്ഷിക്കുന്നുണ്ടാവും. വില കുറഞ്ഞ മോഡല്‍ വഴി കൂടുതല്‍ ചെറുപ്പക്കാരിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിനെ എത്തിക്കാനാവുമെന്ന ചിന്തയും ഇതിനു പിന്നിലുണ്ടെന്നു വരാം. 250 സിസി എന്‍ജിനില്‍ ഹൈബ്രിഡ് ഓഫ്ഷന്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രൊഡക്ഷന്‍ മോഡലിലേക്കെത്താനുള്ള സാധ്യത കുറവാണ്. നിലവില്‍ കാവസാക്കി നിന്‍ജ 7 ഹൈബ്രിഡ് മാത്രമാണ് മുഖ്യധാരയിലുള്ള ഹൈബ്രിഡ് മോട്ടോര്‍ സൈക്കിള്‍.

https://dailynewslive.in/ ‘കുഞ്ഞിന് പാല് കൊടുക്കുന്നത് അവളല്ലേ? കിസ്മി! കുഞ്ഞിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പാല് കൊടുക്കുകയോ?’ ആര്‍.പി.എഫ്. സ്റ്റേഷനിലേക്കു സംഘം നടന്നുനീങ്ങുമ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു, ‘കിസ്മിയുടെ തോളില്‍ മയങ്ങുന്ന കുഞ്ഞിന്റെ ചുണ്ടോരത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പാല്‍ത്തുള്ളി!’ അന്നു മുതലാണ് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൂര്‍ണ്ണലിംഗക്കാര്‍ എന്ന് സംബോധന ചെയ്തുതുടങ്ങിയത്. വീടും നാടും ബന്ധങ്ങളും താണ്ടി യാത്രചെയ്യുന്ന ഒരു ലോക്കോപൈലറ്റ് തന്റെ അനന്തസഞ്ചാരങ്ങള്‍ക്കിടയിലെ അവിസ്മരണീയ അനുഭവങ്ങളെ രേഖപ്പെടുത്തുന്നു. തീവണ്ടിജീവിതത്തിലെ മനുഷ്യകഥകളാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ രുചികളും കലഹങ്ങളും കാഴ്ചപ്പാടുകളും യാത്രയിലുടനീളം മാറിക്കൊണ്ടേയിരിക്കുന്നു. യാത്രാകഥനത്തില്‍ വായനക്കാരെയും ഒപ്പംചേര്‍ത്ത് അനന്യമായ അനുഭവങ്ങള്‍ പകരുന്ന രചന. ‘തീവണ്ടി ജീവിതം’. സിയാഫ് അബ്ദുള്‍ഖാദിര്‍. മാതൃഭൂമി. വില 212 രൂപ.

https://dailynewslive.in/ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിര്‍സെപ്‌റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന് മൗഞ്ചാരോ, സെപ്ബൗണ്ട് എന്നീ പേരുകളിലാണ് അമേരിക്കയില്‍ വിപണനം നടത്തുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അന്തിമ അനുമതി നല്‍കും. കുത്തിവയ്പ്പിലൂടെ എടുക്കുന്ന ഈ മരുന്ന് ശരീരഭാരം 18 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്ബൗണ്ട് ഭാരം കുറയ്ക്കലിനും ഉദ്ദേശിച്ചുള്ളതാണ്. 2.5 മില്ലിഗ്രാം മുതല്‍ 12.5 മില്ലിഗ്രാം വരെയുള്ള ആറ് വ്യത്യസ്ത ഡോസുകള്‍ അടങ്ങിയ കുത്തിവയ്പ്പ് രൂപത്തിലുള്ള മരുന്നുകള്‍ക്ക് രണ്ട് ആഗോള ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വിദഗ്ധ സമിതി അംഗീകാരം നല്‍കിയത്. ടൈപ്പ് 2 പ്രമേഹമില്ലാത്ത മുതിര്‍ന്നവരില്‍ 72 ആഴ്ച കൊണ്ട് 18 ശതമാനം ഭാരം കുറയ്ക്കാന്‍ ടിര്‍സെപ്‌റ്റൈഡിന് കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രമേഹ ബാധിതരില്‍ ശരാശരി 12 ശതമാനം ഭാരം കുറയ്ക്കാനും മരുന്നിന് സാധിച്ചു. എന്നാല്‍ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന രോഗികളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു. പാന്‍ക്രിയാറ്റിക് രോഗചരിത്രമുള്ളവര്‍ക്കും എന്‍ഡോക്രൈന്‍ സംവിധാനത്തിന് തകരാറുകള്‍ ഉള്ളവര്‍ക്കും ഛര്‍ദ്ദി, ഓക്കാനം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ മരുന്നുകള്‍ നല്‍കരുതെന്ന് സമിതി പറയുന്നു. രോഗികള്‍ ആദ്യം ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടരാന്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി നിഷ്‌ക്കര്‍ഷിക്കുന്നു. ഇവയ്‌ക്കെല്ലാം ശേഷവും ഭാരം കുറയുന്നില്ലെങ്കില്‍ മാത്രമേ ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യാവൂ എന്നും സമിതി കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലെ ഈ മരുന്നുകളുടെ വില അറിവായിട്ടില്ലെങ്കിലും പ്രതിമാസം 15,000 രൂപയെങ്കിലും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.56, പൗണ്ട് – 108.54, യൂറോ – 91.14, സ്വിസ് ഫ്രാങ്ക് – 93.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.72, ബഹറിന്‍ ദിനാര്‍ – 221.72, കുവൈത്ത് ദിനാര്‍ -273.46, ഒമാനി റിയാല്‍ – 217.07, സൗദി റിയാല്‍ – 22.28, യു.എ.ഇ ദിര്‍ഹം – 22.75, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 61.28.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *