mid day hd 1

ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ഏപ്രില്‍ 13 ന് മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.

ഇസ്രയേലിന്റെ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍. ഡ്രോണ്‍ ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന്റെ മൂന്ന് ഡ്രോണുകള്‍ നശിപ്പിച്ചെന്നും ഇറാന്റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 1625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. . രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. തമിഴ്‌നാട്ടില്‍ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്.

എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളില്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനമാണ്. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തു.ബൂത്ത് പിടിക്കാനുള്ള  ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂര്‍ദ്വാറിലും ബിജെപി ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും മുന്നണി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡും സിഎംആര്‍എലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവര്‍ തമ്മിലുള്ള കരാര്‍ എന്തായിരുന്നുവെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും ആറ്റിങ്ങലില്‍ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങള്‍ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പിന്തുണയെന്നും സജി പറഞ്ഞു.

ഇറാന്‍ പിടിച്ചെടുത്ത കപ്പല്‍ വിട്ടയക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചരക്കു കപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസ്സം ഇല്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിനി ആയതുകൊണ്ടാണ് വനിതാ ജീവനക്കാരിയെ ആദ്യം അയച്ചത്. കപ്പല്‍ നിയന്ത്രിക്കാന്‍ തല്‍ക്കാലം ജീവനക്കാരെ ആവശ്യമാണ്, ഉടന്‍തന്നെ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാം എന്നാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്.

കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. ബാലുശ്ശേരി പഞ്ചായത്ത്  അംഗം ഹരീഷ് നന്ദനത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പരാതിക്കാരിയുടെ മാനം ഇകഴ്ത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍  അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോള്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബല്‍റാം. ഈ വിഷയത്തില്‍ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല, കെ കെ ശൈലജ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും ബല്‍റാം പറഞ്ഞു.

ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, ശശിധരന്‍ കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി . ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം, ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇ.ഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.

കാസര്‍കോട് മണ്ഡലം  പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നു. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി  വന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക്  പോള്‍ നടത്തി ഉറപ്പുവരുത്തിയെന്നും  ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കോന്നി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ കാട്ടുപന്നി. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു. ഈ സമയം അവിടെ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. കാഷ്വാലിറ്റിയില്‍ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കല്‍ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു.
പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ഞാന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമായിരുന്നോയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാര്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാന്‍ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *