◾പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പൂജയും ചെങ്കോലിനു മുന്നില്‍ പ്രണമിക്കലും അടക്കമുള്ള ഉദ്ഘാടനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമിട്ടു. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തില്‍ ബിജെപി ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചയായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു.
◾മണിപ്പൂരില്‍ കൂട്ടക്കുരുതി. ഇന്നലെ അമ്പതോളം പേരാണു കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. നിരവധി പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തിയവര്‍ക്കെതിരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ തിരിച്ചടി നല്‍കിയതെന്നു ബിരേന്‍ സിംഗ് പറഞ്ഞു. സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ മൂന്നു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.
◾തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ഇന്നു രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാം. കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതിനാല്‍ മഴ മെച്ചപ്പെടും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾അരിക്കൊമ്പന്‍ കാടുകയറിയതോടെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കാനുള്ള നീക്കം താത്കാലികമായി അവസാനിപ്പിച്ചു. അരികൊമ്പന്‍ മേഘമല വന്യജീവി സങ്കേതത്തിലാണ്. ജനവാസ മേഖലയിലേക്കു തിരിച്ചിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദന്‍ പറഞ്ഞു.
◾സില്‍വര്‍ ലൈന്‍ പദ്ധതി വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്നും ആറു ലക്ഷം ചതുരശ്ര മീറ്റര്‍ വാസമേഖല ഇല്ലാതാക്കുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍വിചിന്തനം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 4033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി അതിരൂക്ഷമാക്കുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ബ്രാഹ്‌മണ പൂജാരിമാരെക്കൊണ്ടുള്ള ക്ഷേത്രം ഉദ്ഘാടനമാക്കി മാറ്റിയതിനെതിരേ പ്രതിപക്ഷ കക്ഷി നേതാക്കളുടെ പ്രതിഷേധം. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും അവഗണിച്ചു. അധികാര ചെങ്കോലിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ലൈംഗികപീഡന പരാതിക്കാരായ ഗുസ്തിതാരങ്ങളുടെ കണ്ണീര്‍ കാണുന്നില്ലെന്നും ആരോപിച്ചു.
◾
◾പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം തന്റെ കിരീടധാരണമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കണക്കാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് പ്രധാനമന്ത്രി’ എന്നു രാഹുല്‍ ട്വീറ്റ് ചെയ്തു.
◾പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷതയാണു ഭരണഘടന ഉറപ്പു നല്‍കുന്നത്. പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ അതു ലംഘിച്ചു. മുഖ്യമന്ത്രി പറഞ്ഞു.
◾താനാണ് എല്ലാമെന്ന് സ്ഥാപിക്കുന്ന ഏകാധിപതിയെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലോകം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും മാറ്റിനിര്‍ത്തി. ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾പുതിയ പാര്‍ലമെന്റിന്റെ ഗതി വ്യക്തമാണെന്ന് ബിനോയ് വിശ്വം എംപി. പുതിയ പാര്‍ലമെന്റ് അദാനിക്കുവേണ്ടിയാണ്. ചെങ്കോലിനെ പ്രണമിച്ചയാള്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയത് അടിയാണെന്നും അദ്ദേഹം പറഞ്ഞു.
◾ആര്‍എസ്എസുകാരുടെ ആശയദാരിദ്ര്യമാണ് ഡല്‍ഹിയില്‍ ബ്രാഹ്‌മണ പൗരോഹിത്യത്തിനു മുന്നില്‍ കമിഴ്ന്നുവീണതിലൂടെ നാം കണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോല്‍ ജാതി – ജന്മി – നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്. ബേബി പറഞ്ഞു.
◾
◾യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാന്‍ കേരളത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
◾വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിജെപി മനുഷ്യന്റെ മനസില്‍ വെറുപ്പ് വിതക്കുകയാണ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നതില്‍ പിണറായി വിജയന്‍ മികച്ച മാതൃകയാണെന്നും തേജ്വസി പറഞ്ഞു. കോഴിക്കോട് എം പി വീരേന്ദ്ര കുമാര്‍ അനുസ്മരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കെപിസിസി ഓഫിസില്‍ കെഎസ്യു ഭാരവാഹികളുടെ കൂട്ടത്തല്ല്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്.
◾ഡോക്ടര്‍മാര്‍ക്കെന്നപോലെ രോഗിക്കും സംരക്ഷണം വേണമെന്ന് രമേശ് ചെന്നിത്തല. ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കുു മുന്നില്‍ സമരം തുടരുന്ന ഹര്‍ഷിനയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവുകാരണം പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചെന്നു പരാതി. ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. മുക്കുപണ്ട കമ്മലില്‍ നിന്ന് അലര്‍ജി ബാധിച്ച് ചികില്‍സയിലായിരുന്നു മീനാക്ഷി.
◾കടബാധ്യതയെത്തുടര്‍ന്ന് വയനാട് തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. 10 ലക്ഷം രൂപയുടെ കടബാധ്യത ഇയാള്‍ക്കുണ്ടെന്നു വീട്ടുകാര്‍ പറയുന്നു.
◾കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം. ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റില്‍ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീയണച്ചു.
◾പത്തനംതിട്ടയില്‍ നദിയില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയ രണ്ടു കുട്ടികളും മരിച്ചു. ഫയര്‍ഫോഴ്സിന്റെ സ്‌ക്യൂബ ടീം മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളകൊള്ളൂരില്‍ അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ എരഞ്ഞിപ്പാലം സ്വദേശി അമല്‍ (18) മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങിയത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
◾ബെംഗളുരു- മൈസുരു ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് കൊമ്മേരിയില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മദ്യപിച്ചുള്ള കലഹത്തിനൊടുവില്‍ നടത്തിയ കൊലപാതകമെന്ന് പൊലീസ്. കിരണ്‍കുമാര്‍ (45) നെ കൊലപ്പെടുത്തിയതിന് അയല്‍വാസി സതീഷിനെ (41) മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തൃശൂര്‍ കയ്പമംഗലത്ത് യുവതിയും മകനും ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. കോലോത്തും പറമ്പില്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകന്‍ മുഹമ്മദ് റിഹാന്‍(12) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവും പിതാവുമാണ് വീട്ടിലുള്ളത്.
◾മലപ്പുറം ചാലിയാറില്‍ മുറിഞ്ഞമാടില്‍ ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തിയ ബോട്ട് പോര്‍ട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും ചേര്‍ന്നു പിടിച്ചെടുത്തു. മറുകരയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു വന്ന റിവര്‍ ലാന്‍ഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവര്‍ക്ക് ലൈസന്‍സും മറ്റു മൂന്നു പേര്‍ക്ക് രേഖകളും ഇല്ലായിരുന്നു.
◾ബ്രിജ് ഭൂഷണെതിരെ പാര്‍ലമെന്റിലേക്കു മാര്‍ച്ചു ചെയ്ത ഗുസ്തി താരങ്ങളെ അറസ്റ്റു ചെയ്തും കേസെടുത്തും ഡല്‍ഹി പൊലീസ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മറ്റു താരങ്ങളെ പൊലീസ് വിട്ടയച്ചു.
◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം 12 ന് ചേരും. പാട്നയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
◾വിവാഹമോചന നോട്ടീസ് ലഭിച്ചശേഷം സ്ത്രീധന പീഡന പരാതി നല്‍കുന്നതില്‍ പ്രസക്തിയില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ജസ്റ്റിസ് എസ് രാച്ചയ്യ റദ്ദാക്കി വിധി പ്രസ്താവിച്ചു.
◾സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയില്‍ 14 ശാസ്ത്ര – വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തും. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000 വിദ്യാര്‍ത്ഥികള്‍ ഉപഗ്രഹം വഴി ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കുന്ന മൂന്നു വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ഇതിലുള്‍പ്പെടും.
◾ലൈവ് സ്ട്രീമിംഗില്‍ ഏഴു കുപ്പി മദ്യം കുടിച്ച ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സാന്‍കിയാങേ എന്നറിയപ്പെടുന്ന 34 കാരന്‍ മരിച്ചു. ചൈനീസ് സോഷ്യല്‍ മീഡിയയായ ഡൂയിനില്‍ തത്സമയ സ്ട്രീമിങ്ങിനിടെയാണ് ഇയാള്‍ ചൈനീസ് വോഡ്കയായ ബൈജിയു ഏഴ് കുപ്പി അകത്താക്കിയത്.
◾തുര്‍ക്കി പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ തെരഞ്ഞെടുക്കപ്പെട്ടു. 52.1 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗന്‍ ഭരണം ഉറപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയന്‍സിന്റെ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
◾കനത്ത മഴയെ തുടര്‍ന്ന് ഐപിഎല്‍ 16-ാം സീസണിന്റെ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസിന് മുമ്പേയെത്തിയ കനത്ത മഴയും ഇടിമിന്നലും ഇടവിട്ട് ഭീഷണിയായതോടെയാണ് മത്സരം ഇന്നത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നത്. സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്‌ക്രീനുകുള്‍ക്ക് മുന്നില്‍ കാത്തിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും മഴ നിരാശ സമ്മാനിച്ചു. അതേസമയം കാലാവസ്ഥാ കേന്ദ്രങ്ങള്‍ അഹമ്മദാബാദില്‍ ഇന്നും മഴ പ്രവചിച്ചിട്ടുണ്ട്.
◾2022-23 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭത്തില്‍ 126% വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ലാഭം 2602 കോടി രൂപ. വിപണിയില്‍ ലിസ്റ്റുചെയ്ത 12 പൊതുമേഖലാ ബാങ്കുകളിലെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവര്‍ഷം 57% വര്‍ധിച്ച് 1,04,649 കോടി രൂപയിലെത്തി. വായ്പകള്‍ നല്‍കിയതില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് മുന്നില്‍. വായ്പകള്‍ 29.4% ഉയര്‍ന്ന് 1,75,120 കോടി രൂപയിലെത്തി. വായ്പാവിതരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 21.2%, യൂകോ ബാങ്ക് 20.6% എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തിലും വര്‍ധനവുണ്ടായി. നിക്ഷേപം 13% ഉയര്‍ന്നു. ഇക്കാലയളവില്‍ 10,47,375 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വീകരിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്ക് 11.26% (12,51,708 കോടി രൂപ)വുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വായ്പകളുടെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെയാണ് മുന്നിലുള്ളത്. 27,76,80 കോടിയുടെ വായ്പ എസ്ബിഐ നല്‍കിയിട്ടുണ്ട്.
◾ബോളിവുഡ് താരം രണ്‍ദീപ് ഹൂദ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’. പേര് സൂചിപ്പിക്കുന്നത് പോലെ വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രമാണിത്. സവര്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതും രണ്‍ദീപ് തന്നെ. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍. ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂദ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം, രൂപ പണ്ഡിറ്റ്, രാഹുല്‍ വി ദുബെ, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്‌ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പ്രധാന ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.
◾സവര്‍ക്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി രാം ചരണും സുഹൃത്തായ യുവി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ വി മെഗാ പിക്‌ചേഴ്‌സ്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സുമായി സഹകരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പേര് ‘ദ ഇന്ത്യ ഹൗസ്’ എന്നാണ്. രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സവര്‍ക്കറുമായി ബന്ധമുണ്ട് ചിത്രത്തിന് എന്നാണ് സൂചന. പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുള്ള ഒരു പ്രണയകഥയാണ് ഇതെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. കത്തുന്ന ഇന്ത്യാ ഹൗസിന്റെ നാടകീയമായ ചിത്രീകരണം വീഡിയോയിലുണ്ട്. പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിരഞ്ഞെടുത്ത വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
◾ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന്‍ സി3 എക്‌സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും സി3എക്‌സ് പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്‌സിന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംബാസിഡറിന്റെ വ്യാപാര നാമം സ്വന്തമാക്കിയ പിഎസ്എ ഗ്രൂപ് ആ പേരിലായിരിക്കും പുതിയ വാഹനം എത്തിക്കുക എന്നാണ് പ്രതീക്ഷ. യൂറോപില്‍ വില്‍പനയിലുള്ള സി4എക്‌സ്, സി5എക്‌സ് എന്നീ മോഡലുകളോട് സാമ്യതയുള്ള രൂപകല്‍പനയായിരിക്കും സി3എക്‌സിന്റേത്. അതേസമയം മുന്നിലേയും പിന്നിലേയും ഡിസൈനിന് സി3 എയര്‍ക്രോസിനോടും സാമ്യതയുണ്ട്. എങ്കിലും നോച്ച്ബാക്ക് സ്‌റ്റൈല്‍ ടെയില്‍ഗേറ്റാകാം സി3എക്‌സിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. സി3എക്‌സ് അടുത്ത വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ വൈദ്യുത മോഡല്‍ 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുക.
◾സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍ മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍ നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി ഒന്നുചേരുന്നു. പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന ഗീതാവ്യാഖ്യാനം. ‘ജീവിതപര്യടനം ഗീതയിലൂടെ’. മാതൃഭൂമി. വില 535 രൂപ.
◾വേനല്‍ക്കാലത്ത് ശരീരം വിയര്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ ദീര്‍ഘനേരം തുടരുന്നത് കരളിന്റെയും സന്ധികളുടെയും പേശികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കും. ഇതുമാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയരാനും ഇത് കാരണമാകും. വെള്ളം കുടിക്കാതെയുള്ള ഉപവാസം ശരീരത്തിലെ ലിപിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. അതായത് മൊത്തം കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍, എല്‍ഡിഎല്‍, അപ്പോളിപോപ്രോട്ടീന്‍ എ-1, അപ്പോളിപോപ്രോട്ടീന്‍ ബി എന്നവയുടെ അളവ് ഉയരും. അതേസമയം ട്രൈഗ്ലിസറൈഡിന്റെ അളവില്‍ കാര്യമായ മാറ്റമൊന്നും കാണിച്ചില്ല. വെള്ളം കുടിക്കാതെ ഉപവസിക്കുന്നത് ശരീരഭാരം പെട്ടെന്ന് കുറയാനും കാരണമായി. നിര്‍ജ്ജലീകരണം മൂലം കരള്‍ രക്തപ്രവാഹത്തിലേക്ക് കൂടുതല്‍ കൊളസ്‌ട്രോള്‍ നല്‍കുകയും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദിവസവും ആവശ്യം വേണ്ട വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം കഫീന്‍ അടങ്ങിയ പാനിയങ്ങളും മദ്യവുമെല്ലാം ഒഴിവാക്കുകയും വേണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും സഹായിക്കും. വെയിലുമായി കൂടുതല്‍ ഇടപെടുന്നവരാണെങ്കില്‍ അതനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും വേണം.
*ശുഭദിനം*
*കവിത കണ്ണന്‍*
കുട്ടിക്കാലത്ത് വായിച്ച ശാസ്ത്രകഥകളില്‍ ബഹിരാകാശത്ത് നിന്നും ഒരാള്‍ വന്നിരുന്നു. ജനങ്ങളുടെ ആപത്ഘട്ടങ്ങളില്‍ പരിഹാരം കണ്ടെത്തി അപകടങ്ങളില്‍ എല്ലാവരേയും രക്ഷിക്കുന്ന ആ കഥാപാത്രം കൊച്ചു യിസോയെനെ എന്നും ആകര്‍ഷിച്ചിരുന്നു. അവള്‍ വളരുന്നതോടൊപ്പം ആ ബഹിരാകാശ രക്ഷകനെയും അവള്‍ ആരാധിച്ചു. പക്ഷേ, അന്ന് കാലത്ത് അമേരിക്കകാര്‍ക്കും റക്ഷ്യക്കാര്‍ക്കും മാത്രം സ്വപ്നം കാണാന്‍ കഴിയുന്നതായിരുന്നു ബഹിരാകാശമേഖല. അങ്ങനെയിരിക്കുമ്പോഴാണ് 2006 ല്‍ ദക്ഷിണകൊറിയ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഒരു പരസ്യം അവള്‍ കണ്ടത്. അങ്ങനെ അവള്‍ അവിടേക്ക് അപേക്ഷ അയച്ചു. 36,000 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് രണ്ടു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. കംപ്യൂട്ടര്‍ എന്‍ഞ്ചിനീയറായ കോ സാനും, ബയോ എന്‍ജിനീയറായ യി സോയെനും. രണ്ടു പേരും റഷ്യയിലെ സ്റ്റാര്‍ സിറ്റിയില്‍ പരിശീലനം തുടങ്ങി. റഷ്യന്‍ ഭാഷയായിരുന്നു അവളെ തേടിയെത്തിയ ആദ്യ വെല്ലുവിളി. എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ യി സോ-യെന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. പരിശീലന സമയത്തെ ചില പ്രവൃത്തികള്‍ കാരണം കോ സാന് അവസരം നഷ്ടപ്പെട്ടു. അങ്ങനെ കൊറിയയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി യി സോ-യെന്‍ തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രില്‍ 8 ന് റഷ്യയുടെ സോയൂസ് എന്ന ബഹിരാകാശപേടകത്തില്‍ ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനിലേക്കായിരുന്നു അവരുടെ കന്നിയാത്ര. പിന്നീട് ഇവര്‍ കൊറിയന്‍ എയറോസ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായി. ഒപ്പം ദക്ഷിണകൊറിയയയുടെ സ്‌പേസ് അംബാസഡറും. കുഞ്ഞിലെ കണ്ട സ്വപ്നത്തെ വെറും സ്വപ്നമായി അവശേഷിപ്പാക്കാതെ ബഹിരാകാശം തൊട്ട ഒരാള്‍.. അതെ കഴിവും കഠിനാധ്വാനവും – സ്വപ്നസാക്ഷാത്കാരത്തിന് മറ്റൊരു കുറുക്കുവഴിയില്ല – ശുഭദിനം.