yt cover 29

സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കൈയേറ്റം. നാലു പേര്‍ക്കു പരിക്ക്. കെ.കെ. രമയ്ക്കു ഭരണപക്ഷ എംഎല്‍എയുടെ ചവിട്ടേറ്റു. കോണ്‍ഗ്രസിന്റെ സനീഷ്‌കുമാര്‍ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണു. എം.കെ. അഷറഫ്, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കും പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്പീക്കര്‍ നീതി പാലിക്കുക എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി എത്തിയത്. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെയാണു പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത്. സ്പീക്കര്‍ ഷംസീര്‍ ഓഫീസിലുണ്ടായിരുന്നില്ല.

കുഴഞ്ഞുവീണ സനീഷ് കുമാര്‍ ജോസഫിനെ നിയമസഭയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എംഎല്‍എയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും കെ കെ രമ ആരോപിച്ചു. നിയമസഭാ സ്പീക്കര്‍ പിണറായിയുടെ വാല്യക്കാരനായെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സ്പീക്കര്‍ അപമാനമാണെന്നും കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്നു നിയമസഭാ നടപടികള്‍ ആരംഭിച്ചത്. ഉമാ തോമസ് എംഎല്‍എ നല്‍കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. അടിയന്തര പ്രമേയംതന്നെ വേണമെന്ന് പ്രതിപക്ഷം ബഹളം വച്ചു. 16 വയസുള്ള പെണ്‍കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലെ വിഷയം. അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ ഷംസീറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിയാലോചനയ്ക്കു പ്രതിപക്ഷത്തെ പങ്കെടുപ്പിച്ചില്ല.

ബ്രഹ്‌മപുരത്തെ ബയോ മൈനിംഗ് പൂര്‍ണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ബ്രഹ്‌മപുരം ദുരന്തത്തിന്റെ ഉത്തരവാദിത്തം കൊച്ചി കോര്‍പ്പറേഷനാണ്. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും പൂര്‍ണമായി ലംഘിച്ചെന്നും സമിതി ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കി.

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് ലോക ബാങ്കിന്റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ മാസം 21, 23 തീയതികളിലായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തും. ബ്രഹ്‌മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. മാലിന്യത്തിന്റെ ആറു മീറ്ററോളം താഴ്ചയില്‍ തീപിടിച്ചതുമൂലമാണ് അണയ്ക്കാന്‍ പ്രയാസമായത്. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തും. ബ്രഹ്‌മപുരത്തെ തീ കൂട്ടായ പരിശ്രമത്തിലൂടെയാണ് അണച്ചത്. മുഖ്യമന്ത്രി പറഞ്ഞു.

സോണ്‍ട കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബ്രഹ്‌മപുരത്ത് ആര്‍ക്കൊക്കെ വീഴ്ച പറ്റിയെന്നു കണ്ടെത്തി നടപടി എടുക്കും. കമ്പനി ഏതെന്നു നോക്കിയല്ല സര്‍ക്കാര്‍ നടപടിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേസില്‍ നിന്ന് പിന്മാറാന്‍ സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്. വിജേഷ് പിള്ളയ്ക്കു വാട്സാപ്പ് വഴി സമന്‍സ് നല്‍കി. വിജേഷ് പിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ സ്വിച്ചോഫാണ്. കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് സമന്‍സ്.

മന്ത്രി പി.എ മുഹമ്മദ് റിയാസ് മാനേജുമെന്റു ക്വാട്ടയില്‍ മന്ത്രിയായതാണെന്ന വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ സമ്മേളനത്തിനുശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്റെ പരിഹാസം. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നത്. മരുമകന്‍ എത്രത്തോളം പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നില്‍. സതീശന്‍ പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കാന്‍ സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ തിരുത്തി. താത്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും പെന്‍ഷന്‍ അനുവദിക്കും.

ചര്‍മമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്സിന്‍ നല്‍കും. കാലിത്തീറ്റയില്‍ മായം തടയാനുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്കു സൗജന്യ ചികില്‍സ നല്‍കുമെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഈ വിഷയം ഡോക്ടര്‍മാരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

ചില ഡോക്ടര്‍മാര്‍ക്കു തല്ലു കിട്ടേണ്ടതാണെന്നു നിയമസഭയില്‍ പ്രസംഗിച്ച കെ ബി ഗണേഷ് കുമാറിനെതിരെ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ. നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണിതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ആരോപിച്ചു.

പൊലീസെന്ന വ്യാജേന ചൂതാട്ട സംഘത്തില്‍നിന്നു പത്തു ലക്ഷത്തോളം രൂപ തട്ടിയ സംഘത്തെ പിടികൂടി. തൃശൂര്‍ പൂങ്കുന്നത്തു വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പേരൂര്‍ സ്വദേശി കണ്ടശാംകടവ് വീട്ടില്‍ പ്രദീപ്, ചെറുതുരുത്തി ആറ്റൂര്‍ ഓട്ടുപുരയ്ക്കല്‍ വീട്ടില്‍ സുബൈര്‍, കല്ലൂര്‍ ആലേങ്ങാട് സ്വദേശി കണിയാംപറമ്പില്‍ സനീഷ് നാരായണന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് ആലങ്ങാട്ട് ചൂതാട്ടം കഴിഞ്ഞ് പോകുകയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തിയാണു പണം തട്ടിയെടുത്തത്.

കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലം- എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ 35 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി വില്യാപ്പളളി തിരുമന കാരാളിമീത്തല്‍ വീട്ടില്‍ ഫിറോസിനെ (45) എക്സൈസ് സംഘം പിടികൂടി.

വയനാട് തോല്‍പ്പെട്ടിയില്‍ പുലി ചത്ത നിലയില്‍. ബേഗൂര്‍ റേഞ്ചില്‍ ഇരുമ്പുപാലത്തിനടുത്ത് റോഡരികിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മരത്തില്‍നിന്ന് തലയിടിച്ചു വീണതോ കാട്ടാനയുടെ അടിയേറ്റതോ ആകാം മരണകാരണം.

ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊച്ചി കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ യുവതി ആത്മഹത്യക്കു ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.

ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകൊണ്ടു മൂടിയ കിണറിനു മുകളിലെ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകമൂലം യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍കുമാര്‍ (36), ശ്രീജിത്കുമാര്‍ (28), കിരണ്‍ വിജയ് (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

താമരശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്കു മറിഞ്ഞു. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് കര്‍ണാടകയില്‍നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോയിരുന്ന ലോറി മറിഞ്ഞത്.

അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ലമെന്റില്‍നിന്ന് ഇഡി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് പാര്‍ലമെന്റ് വളപ്പില്‍തന്നെ പൊലീസ് തടഞ്ഞു. റോഡില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നൂറോളം എംപിമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഡയറക്ടര്‍ക്ക് നിവേദനം നല്‍കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

കര്‍ണാടകത്തില്‍ 2019 ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ താഴെയിട്ട ഓപ്പറേഷന്‍ കമലക്കു ചരടുവലിച്ച വിവാദ വ്യവസായി കോണ്‍ഗ്രസിലെത്തി. കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.

ജോലിക്കു ഭൂമി കോഴ ആരോപണക്കേസില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ ആള്‍ജാമ്യമാണ് അനുവദിച്ചത്. ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റു ചെയ്തിരുന്നില്ല.

പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനുഷ്യ മതിലൊരുക്കി പോലീസിനെ നേരിടുന്നു. ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനോടു പ്രവര്‍ത്തകര്‍ ചെറുത്തു നില്‍ക്കുകയാണ്. കണ്ണീര്‍ വാതകം ജലപീരങ്കി പ്രയോഗങ്ങളെല്ലാം ഉണ്ടായെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറും കുപ്പിയേറുമായി പോലീസിനെ നേരിട്ടു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കിയെന്നും ജഡ്ജിയെ പരസ്യമായി വെല്ലുവിളിച്ചെന്നും ആരോപിച്ചുള്ള കേസുകളിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പൊലീസ് ലാഹോറില്‍ എത്തിയത്.

നിയമവിരുദ്ധമായി പാര്‍ക്കിലേക്ക് വളര്‍ത്തു നായയുമായി പ്രവേശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തില്‍ കുടുങ്ങി. സെന്‍ട്രല്‍ ലണ്ടനിലെ ഹൈഡ്രേ പാര്‍ക്കിലാണ് ഋഷി സുനകും കുടുംബവും വളര്‍ത്തു നായയുമായി നടക്കാനെത്തിയത്.

മൂന്നു വയസുകാരി തോക്കുകൊണ്ടു കളിച്ചു. വെടിയേറ്റ് നാലു വയസുള്ള സഹോദരി മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സഹോദരിമാര്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 114 യൂണീകോണുകളില്‍ 17 കമ്പനികള്‍ മാത്രമാണ് ലാഭത്തിലുള്ളതെന്ന് വിപണിഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടി ഡോളറിനുമേല്‍ നിക്ഷേപകമൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണുകള്‍. അമേരിക്കയില്‍ 800ലധികവും ചൈനയില്‍ 200ലധികവും യൂണീകോണുകളുണ്ട്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളുള്ളതും ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം രാജ്യത്ത് 92,000 രജിസ്റ്റേഡ് സ്റ്റാര്‍ട്ടപ്പുകളുണ്ട്. പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സെരോദ, സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് കമ്പനി സോഹോ, ഇ-കൊമേഴ്‌സ് കമ്പനി ഫസ്റ്റ് ക്രൈ, ഫിന്‍ടെക് സ്ഥാപനം ബില്‍ഡെസ്‌ക് എന്നിവയാണ് ലാഭത്തില്‍ മുന്നില്‍. 2021-22, 2022-23 വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം മോള്‍ബയോ ഡയഗ്നോസ്റ്റിക്‌സ്, യൂണിഫോര്‍, എക്‌സ്പ്രസ് ബീസ്, ഫിസിക്‌സ് വാലാ, മാമാഎര്‍ത്ത്, കോയിന്‍ ഡി.സി.എക്‌സ് എന്നിവയും ലാഭത്തിലാണ്. ഏറ്റെടുക്കലുകളും ഐ.പി.ഒയും ഇന്ത്യയിലെ നിരവധി യുണീകോണുകള്‍ക്ക് ആ പദവി നഷ്ടമായെന്നും ട്രാക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റ് കമ്പനികളാല്‍ ഏറ്റെടുക്കപ്പെട്ടതാണ് മുഖ്യ കാരണം.

ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഓപ്പണ്‍ എഐ. മുന്‍ഗാമി ജിപിടി-3.5നെ അപേക്ഷിച്ച് കൂടുതല്‍ ക്രിയാത്മകവും നിഷ്പക്ഷതയും പുലര്‍ത്തുന്നതാണ് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷനായ ജിപിടി-4 എന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രങ്ങള്‍ കാണിച്ചും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് ജിപിടി-4 ലെ സാങ്കേതികവിദ്യ. അതായത് ടെക്സ്റ്റിന് പുറമേ ചിത്രങ്ങള്‍ ചോദ്യങ്ങളായി ഉന്നയിച്ചാലും കൃത്യമായി മറുപടി ലഭിക്കും എന്ന് സാരം. ഒരേസമയം 20,000 വാക്കുകളെ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ജിപിടി-3.5 ടെക്സ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഇതൊരു ലാംഗ്വേജ് മോഡല്‍ മാത്രമല്ല. ഒരു കാഴ്ചപ്പാട് മോഡല്‍ കൂടിയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാറ്റ് ജിപിടി പ്ലസ് വരിക്കാര്‍ക്ക് പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനാണ് ചാറ്റ്ജിപിടി പ്ലസ്. ഓപ്പണ്‍എഐ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം അപ്‌ഗ്രേഡ് ടു പ്ലസില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്ത വിവരങ്ങളും സ്‌ക്രീന്‍ഷോട്ടുകളും വിശകലനം ചെയ്ത് ഉത്തരം നല്‍കും എന്നതാണ് പുതിയ വേര്‍ഷന്റെ പ്രത്യേകത.

രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകരെ നേടുന്നു. ‘ജിങ്ക ജിങ്ക’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. സുരേഷ് കൃഷ്ണന്‍ വരികള്‍ കുറിച്ച പാട്ടിന് മത്തായി സുനില്‍ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. പാട്ട് ആസ്വാദകരെ താളം പിടിപ്പിച്ച് മികച്ച പ്രതികരണങ്ങള്‍ നേടുകയാണിപ്പോള്‍. നിരവധി പേരാണു പിന്നണി പ്രവര്‍ത്തകരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. നിശാന്ത് ബി.ടി പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നിഹില്‍ ജിമ്മി ആണ് പ്രോമിങ് ചെയ്തത്. ശിവദ, സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ദേവി അജിത്, കവിത രഘുനന്ദന്‍, ലത ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് കൃഷ്ണര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

വിക്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തങ്കലാന്‍’ഓഗസ്റ്റിലായിരിക്കും റിലീസ്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്റെ’ കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.

ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരിസിന്റെ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷന്‍സ്വന്തമാക്കി ആസിഫ് അലി. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വര്‍ഷം അവസാനം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയിരുന്നു. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവന്‍ സീരിസിന്റെ വാങ്ങിയിട്ടുണ്ട്. സീരിസിലെ ഉയര്‍ന്ന മോഡലുകളിലൊന്നാണ് 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷന്‍. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട്. വേഗം നൂറു കടക്കാന്‍ 6.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്. ഇന്റീരിയര്‍ ട്രിമ്മിലേയും സെന്റര്‍ കണ്‍സോള്‍ കവറിലേയും ബാഡ്ജിങ്, പേര്‍സണലൈസിഡ് റീയര്‍ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതര്‍ അപ്ഹോള്‍സറി തുടങ്ങി നിരവധി സവിശേഷതകള്‍ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട് എഡിഷനിലുണ്ട്.

രാഷ്ട്രീയം ഇതിവൃത്തമാക്കിയ രചനയാണ് എം.എസ്. ഫൈസല്‍ ഖാന്റെ ‘യന്ത്രക്കസേര.’ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ. പരമ്പരാഗത രാഷ്ട്രീയരീതികളില്‍നിന്നുള്ള വ്യതിചലനമാണ് സാംകുട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയം ആരുടെയും കുത്തകയല്ല എന്ന സന്ദേശവും നോവല്‍ നല്‍കുന്നു. പുതിയ കാലത്തിനനുസൃതമായി സാംകുട്ടി അവതരിപ്പിക്കുന്ന കര്‍മ്മപദ്ധതികളെ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നോവലില്‍ നമുക്കു കാണുവാന്‍ കഴിയുന്നത്. മാറുന്ന ലോകത്തിനെ നയിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയത്തെയാണ് എക്കാലവും ജനങ്ങള്‍ സ്വീകരിക്കുക എന്നു വിളംബരം ചെയ്യുന്ന നോവല്‍ പരമ്പരാഗത രാഷ്ട്രീയസങ്കല്‍പ്പങ്ങള്‍ക്കേേു നര കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയത്തില്‍ സാര്‍ത്ഥകമായി ഇടപെട്ടുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തില്‍ ഭരണസംവിധാനത്തിലൂടെ നന്മ ചെയ്യാനാകൂ എന്ന് അടിവരയിട്ടു പറയുന്നു, എം.എസ്. ഫൈസല്‍ ഖാന്റെ മൂന്നാമത്തെ നോവലായ ‘യന്ത്രക്കസേര’. മാതൃഭൂമി ബുക്സ്. വില 344 രൂപ.

ശരീരഭാരം നിയന്ത്രിക്കാനായി ഇന്നത്തെക്കാലത്ത് ആളുകള്‍ പലതരത്തിലുളള ഡയറ്റുകള്‍ എടുക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കീറ്റോ ഡയറ്റ്. എന്നാല്‍ കീറ്റോ ഡയറ്റുപോലുളള ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഒരു പുതിയ ഗവേഷണം പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിസ്റ്റിന്റെ വാര്‍ഷിക ശാസ്ത്ര സെഷനില്‍ അവതരിപ്പിച്ച പഠനപ്രകാരം, കീറ്റോ പോലുള്ള ഭക്ഷണക്രമം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങളുള്‍പ്പെട്ട കീറ്റോ ഡയറ്റ്, ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ പ്രാഥമിക ഉറവിടമായ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗം നിയന്ത്രിക്കുന്നു.ഈ ഡയറ്റില്‍, മൊത്തം ദൈനംദിന കലോറിയുടെ 25% കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും 45% വരെ കൊഴുപ്പില്‍ നിന്നാണെന്നും പറയുന്നു.10 ദിവസത്തോളം യുകെയില്‍ താമസിച്ചിരുന്ന അര ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ഡാറ്റയാണ് ഈ ഗവേഷണ സംഘം വിശകലനം ചെയ്തത്. എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കുകയും ചെയ്തു. ‘പഠനത്തില്‍ കീറ്റോ ഡയറ്റെടുക്കുന്നവരില്‍ ഉയര്‍ന്ന അളവില്‍ ചീത്ത കൊളസ്ട്രോള്‍ ഉണ്ടാകുന്നെന്നും ഇതമൂലം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തുകയായിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.49, പൗണ്ട് – 100.20, യൂറോ – 88.52, സ്വിസ് ഫ്രാങ്ക് – 90.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.06, ബഹറിന്‍ ദിനാര്‍ – 218.84, കുവൈത്ത് ദിനാര്‍ -268.99, ഒമാനി റിയാല്‍ – 214.31, സൗദി റിയാല്‍ – 21.98, യു.എ.ഇ ദിര്‍ഹം – 22.46, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 60.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *