തൃശൂർ പുറ്റേക്കരയിലെ എൻജിനീയർ അരുൺ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ പുറ്റേക്കര സ്വദേശിയായ അരുൺ ലാലിനെ തിങ്കളാഴ്ച അർധരാത്രിയാണ് വഴിയരികിൽ ഗുരുതര പരുക്കുകളോടെ കണ്ടത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു.
ബിയർ കുപ്പിക്കൊണ്ടും ഹെൽമറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. പ്രതിയെത്തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിന് ചില നിർണ്ണായക സൂചനകൾ കിട്ടിയത്. സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്കിന്റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിലെ ബാറിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അരുൺ ലാല്‍ കൊല്ലപ്പെട്ടത്.