ബോംബുണ്ടാക്കുന്നവര്‍ക്ക് സ്മാരകം പണിത് അത് പാര്‍ട്ടി സെക്രട്ടറി തന്നെ ഉദ്ഘാടനം ചെയ്യുന്ന കലികാലമാണിത്, ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 8 വര്‍ഷത്തെ ഭരണത്തിന്‍റെ ആകെത്തുകയെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ ഇതുപോലെ നരകയാതന അനുഭവിക്കുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഖജനാവ് കാലിയായി ജനങ്ങള്‍ പിച്ചച്ചട്ടി എടുക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ബീച്ച് ടൂറിസം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. കനത്ത മഴയത്ത് ജീവിതം വഴിമുട്ടി നില്ക്കുമ്പോള്‍ ലോകകേരള സഭയെന്ന മാമാങ്കത്തിന് വീണ്ടും കോടികള്‍ അനുവദിച്ചു. കൊന്നൊടുക്കുന്നതും ബോംബുകള്‍ നിര്‍മിക്കുന്നതും, കൊലനടത്തുന്നതുമെല്ലാം ആഘോഷമാക്കിയ ഇതുപോലൊരു പാര്‍ട്ടി ഭീകരരാജ്യങ്ങളില്‍ മാത്രമേ കാണുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.