night news hd 11

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ സന്ദര്‍ശനത്തിനുശേഷം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയില്‍ റോഡ് ഷോയ്ക്കു ശേഷം ബുധനാഴ്ച രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുക. ഗുരുവായൂരില്‍നിന്ന് റോഡ് മാര്‍ഗമാണ് തൃപ്രയാറിലേക്കു പോകുക.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിലെ ഥൗബലില്‍ ആവേശോജ്വലമായ തുടക്കം. നീതിക്കായുള്ള പോരാട്ടം സവാകാശം വിജയത്തിലെത്തുമെന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂരിനെ സമാശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരമേകിയ ശേഷമാണ് യാത്ര ആരംഭിച്ചത്.

മാര്‍ച്ച് 15 നു മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിനു പിറകേയാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരുന്നു.

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു തവണ എംഎല്‍എയും കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയുമായിരുന്നു. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു.

സിംഹാസനത്തില്‍നിന്ന് ഒഴിഞ്ഞുപോകൂവെന്നു വിളിച്ചു പറയുന്ന ജനം പിറകേയുണ്ടെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. സിംഹാസത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചിയറിഞ്ഞവരാണ്. തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓര്‍ക്കണം. ഓര്‍ത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത്. കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് മുകുന്ദന്‍ എല്ലാ ഭരണാധികാരികള്‍ക്കും തന്റെ വിമര്‍ശനം ബാധകമാണെന്നുകൂടി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട നീക്കമാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം വേണമെന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

മകരവിളക്ക് ആഘോഷം നാളെ. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ നടത്തിയ 50,000 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി പാണ്ടിത്താവളത്ത് അന്നദാനമുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രതി തടവു ചാടി. മയക്കുമരുന്നു കേസില്‍ പത്തു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണു തടവു ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷാദാണ് എല്ലാ ദിവസവും രാവിലെ ജയിലിലേക്കുള്ള പത്രങ്ങളുടെ കെട്ട് എടുക്കാറുള്ളത്.

സൗഹൃദം ഭാവിച്ചു ബിജെപി അടക്കമുള്ള സംഘപരിവാര്‍ ശത്രുതാ നീക്കങ്ങളാണു നടത്തുന്നതെന്ന് കെസിബിസി. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. വിരുന്നു നല്‍കി ക്രൈസ്തവരെ വശത്താക്കാന്‍ ശ്രമിക്കുന്നതു സഭകള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബഷപ്പിനെതിരേ സംഘപരിവാര്‍ മാധ്യമങ്ങള്‍ വിദ്വേഷജനകമായ നുണ പ്രചാരണം നടത്തിയിരിക്കേ, കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ ജേക്കബ് പാലക്കപ്പള്ളി എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം.

നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍. റബ്ബറിന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വില നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണ വ്യാപാരി വളമംഗലം സ്വദേശി മുഹമ്മദ് അനീസ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം. ബിസിനസ് പാര്‍ട്ണര്‍മാര്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും, സ്വര്‍ണവും സ്വത്തുക്കളും തട്ടിയെടുത്തെന്നും കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ഇതോടെയാണു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്.

അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ രണ്ടാഴ്ചയായിട്ടും ബന്ധുക്കള്‍ എത്തിയില്ല. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുളള മൃതദേഹം ഏറ്റെടുത്ത് അന്തിമകര്‍മങ്ങള്‍ നടത്താന്‍ ചലചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നെങ്കിലും മൃതദേഹം വിട്ടുനല്‍കിയില്ല. ജോര്‍ജിന്റെ മൃതദേഹം നാളെ സംസ്‌കരിക്കാനാണ് ധാരണയായിട്ടുള്ളത്.

കോഴിക്കോട് കളിപൊയ്കക്ക് സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 45 വയസു തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തനിക്കു താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞു മാറി. എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കൂവെന്നാണ് നിതീഷ്‌കുമാറിന്റെ നിലപാട്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സമ്മാനമായി ‘രാംരാജ്’ നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ തറക്കല്ലിടലിനു കുഴിച്ചെടുത്ത മണ്ണാണ് ‘രാംരാജ്’. പ്രതിഷ്ഠാ ചടങ്ങിലേക്ക് 11,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 55 വിദേശരാജ്യങ്ങളില്‍നിന്ന് നൂറോളം വിദേശ പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യയുടെ ബസുമതി റൈസിന് ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ‘ടേസ്റ്റ് അറ്റ്‌ലസ്’ ലോകത്തെ ഏറ്റവും മികച്ച അരിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ഷിന്‍ഡെ പക്ഷ ശിവസേനയില്‍ ചേര്‍ന്നു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണു രാജി. 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നു ദേവ്‌റ അറിയിച്ചു.

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. പിന്നീട് കുടുംബ സമേതം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് കത്തില്‍ എഴുതിയിട്ടുണ്ട്.

ഇന്‍ഡോറിലെ അനധികൃത ചില്‍ഡ്രന്‍സ് ഹോം മധ്യപ്രദേശ് സര്‍ക്കാര്‍ പൂട്ടിച്ചു. 25 പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന വിജയ് നഗറിലെ വാത്സല്യപുരം ബാലാശ്രമമാണ് സീല്‍ ചെയ്തത്.

മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട സ്വവര്‍ഗ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റു സഹയാത്രികരെയും എയ്റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് നടി രാധിക ആപ്തെ. എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. ഏത്ുവിമാനത്താവളത്തിലാണെന്നോ ഏത് ഏയര്‍ലെയിന്‍ ആണെന്നോ വെളിപ്പെടുത്തിയില്ല.

അതിശൈത്യം നേരിടാന്‍ വീട്ടില്‍ കല്‍ക്കരി കത്തിച്ച് താപനില മെച്ചപ്പെടുത്തുന്നതിനിടെ മുറിയില്‍ വിഷപുക നിറഞ്ഞ് ശ്വാസംമുട്ടി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹിയിലെ ആലിപൂരിലാണ് രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചത്.

ദേഹാസ്വാസ്ഥ്യംമൂലം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. വത്തിക്കാനില്‍ വിദേശ വൈദികരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ തൊണ്ടവേദനമൂലം പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം നിര്‍ത്തിയത്.

ഇന്ധനച്ചോര്‍ച്ചമൂലം അമേരിക്കയിലെ സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഭൂമിയിലേക്കു പതിക്കുംമുമ്പേ ഏറെക്കുറേ കത്തിത്തീരും. ഇക്കഴിഞ്ഞ എട്ടാം തീയതി യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വള്‍ക്കന്‍ റോക്കറ്റിലൂടെയാണ് പേടകം വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് പേടകം വേര്‍പെടുത്തിയതിനു പിറകേ പേടകത്തില്‍ പൊട്ടിത്തെറി ഉണ്ടായതാണു പ്രശ്‌നത്തിനു കാരണം.

ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും മകളുടെ അച്ഛനുമായ ക്ലാര്‍ക്ക് ഗഫോര്‍ഡിനെയാണ് വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവച്ചതായിരുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *