S2 yt cover

തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിറകില്‍ ഹണി ട്രാപ്പ്. ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. മുമ്പു ഗള്‍ഫിലായിരുന്ന സിദ്ധിഖും ഫര്‍ഹാനയുടെ പിതാവും ദശാബ്ദങ്ങളായി സുഹൃത്തുക്കളാണ്. ഈ ബന്ധത്തിലൂടെയാണ് ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ പരിചയപ്പെട്ടത്. ഫര്‍ഹാനയുടെ ശുപാര്‍ശയനുസരിച്ചാണ് ഷിബിലിക്ക് സിദ്ധിഖ് ജോലി നല്‍കിയത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ വണ്ടാനത്തുള്ള ഗോഡൗണിലും തീപിടിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് വേഗത്തില്‍ തീയണച്ചു. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവന്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ചു പിടികൂടും. അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ വിടുമെന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ ഒരു ഓട്ടോറിക്ഷ തകര്‍ത്തു. ജനം പരിഭ്രാന്തിയിലാണ്. ആനയെ ഓടിക്കാന്‍ കൂകിക്കിവിളിച്ച് ജനം ഓടിക്കൂടി. തമിഴ്നാട് ഉചിതമായ തീരുമാനമെടുക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കു കാരണം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കും. എന്തുകൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി കെഎന്‍ ബാലഗോപാലോ കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കും.

തേങ്ങ തോര്‍ത്തില്‍ പൊതിഞ്ഞ് പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ വരെ ഉണ്ടായെങ്കിലും അതിനെയെല്ലാം പൊലീസ് സഹനത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ആവശ്യങ്ങളോടൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നവരാണ് കേരള പൊലീസെന്നും അദ്ദേഹം അവകാശപ്പെട്ടു.

പതിനാറുകാരിയെ കുത്തിക്കൊന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ബംഗാളി യുവാവിന് ജീവപര്യന്തം തടവുശിക്ഷ. 1.1 ലക്ഷം രൂപ പിഴയും ചുമത്തി. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ട സമീന ഖാത്തൂന്റെ(16) പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. കൂലിയിനത്തില്‍ കിട്ടാനുള്ള പന്തീരായിരം രൂപ കിട്ടാത്തതിനാണ് 2018 ല്‍ കൊലപാതകം നടത്തിയത്.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്നു മൊഴി. മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ദുരിതാശ്വാസനിധി ദുരുപയോഗിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും 17 മന്ത്രിമാമാര്‍ക്കുമെതിരേ ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ബെഞ്ചിനു വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വിശ്വാസം ചൂഷണം ചെയ്ത് വൈദികര്‍ കലാപാഹ്വാനം നടത്തിയെന്ന വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് അസോസിയേഷന്‍ ആരോപിച്ചു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കു ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കും രാജ്യത്തിനും ദീര്‍ഘായുസോടെ സേവനം ചെയ്യാനാകട്ടെയെന്ന് പിണറായി വിജയന്‍ ആശംസിച്ചു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിനു മുന്നില്‍നിന്ന് അര്‍ധരാത്രിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി. യുവാവിന്റെ പേരടക്കമുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

തിരൂരിലെ ചെരുപ്പ് കടയില്‍നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. തിരൂര്‍ താഴെപാലം സീനത്ത് ലെതര്‍ പ്ലാനറ്റില്‍ കവര്‍ച്ച നടത്തിയ കൊലുപ്പാലം സ്വദേശിയും മുന്‍ ജീവനക്കാരനുമായിരുന്ന കുറ്റിക്കാട്ടില്‍ നിസാമുദ്ദീന്‍ (24) ആണ് അറസ്റ്റിലായത്.

കെഎസ്ആര്‍ടിസി ബസില്‍ യുവതിയോടു മോശമായി പെരുമാറിയതിന് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു. രാത്രി പത്തിന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലെ ബസിലാണ് ജോലി കഴിഞ്ഞു പോകുകയായിരുന്ന നഴ്സിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

കോഴിക്കോട് കോതി കടല്‍തീരത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം കടലിലേക്കു മറിഞ്ഞു. ഓപറേറ്റര്‍ ഐക്കരപ്പടി സ്വദേശി അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട്മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്.

തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ സഹോദരന്റെ കരൂരിലെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വനിതയടക്കമുള്ള ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരം പൂജാകര്‍മങ്ങളോടെ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്കു പന്ത്രണ്ടിനാണ് ഉദ്ഘാടനം ചെയ്യുക. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുക്കും. രാവിലെ ഏഴരയോടെ പൂജകള്‍ തുടങ്ങും. പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും. 75 രൂപയുടെ നാണയവും പുറത്തിറക്കും

പങ്കാളിക്കു ദീര്‍ഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്നും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാമെന്നും അലഹാബാദ് ഹൈക്കോടതി. വാരണസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവിന്റെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

മുസ്ലിം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് മര്‍ദിച്ച് മുപ്പതംഗ സംഘം. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. അജിത്ത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. പാലം തുറന്നാല്‍ സെന്‍ട്രല്‍ മുംബൈയിലെ സെവ്രിയില്‍നിന്ന് നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 20 മിനിറ്റുകൊണ്ടു യാത്ര ചെയ്യാം. 18,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ് 22 കിലോമീറ്റര്‍ നീളമുള്ള ഈ പാലം. മുംബൈ- നവി മുംബൈ യാത്രാ സമയം ഗണ്യമായി കുറയും. ഗോവ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയവും ചുരുങ്ങും

രാജ്യത്തെ ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടയര്‍ പൊട്ടുന്നതു മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കണം. ടയര്‍ നിര്‍മ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കും. അമൃത്സര്‍- ജാംനഗര്‍ എക്‌സ്പ്രസ് വേ നിര്‍മാണ പുരോഗതി അവലോകനം ചെയ്യവേയാണ് നിതിന്‍ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയുടെ 28-ാമത് സമ്മേളനത്തിന്റെ ഉപദേശക സമിതി അംഗമായി മുകേഷ് അംബാനിയെ തെരഞ്ഞെടുത്തു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നരേനെ കൂടാതെ പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ നിയമിക്കപ്പെട്ട ഏക ഇന്ത്യക്കാരന്‍ അംബാനിയാണ്.

ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവു മൂലമാണ് യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതെന്നു കണ്ടെത്തി. റാഷിദ് റോവറിനെയും വഹിച്ചുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ നിയന്ത്രണം നഷ്ടമായി. ലാന്‍ഡര്‍ ഏപ്രില്‍ 26 നാണ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.

സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയുടെ മൊത്ത നഷ്ടം 2022-23 സാമ്പത്തിക വര്‍ഷം 29,397.6 കോടി രൂപയായി ഉയര്‍ന്നു. 2021-22ല്‍ 28,234.1 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ നഷ്ടം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 6,563.1 കോടി രൂപയില്‍ നിന്ന് 6,419 കോടി രൂപയിലേക്ക് നേരിയ തോതില്‍ കുറഞ്ഞു. നാലാംപാദ വരുമാനം 10,228.9 കോടി രൂപയില്‍ നിന്ന് 3 ശതമാനം വര്‍ദ്ധിച്ച് 10,506.5 കോടി രൂപയായി. വാര്‍ഷിക വരുമാനത്തില്‍ വൊഡാഫോണും ഐഡിയയും തമ്മിലെ ലയനത്തിന് ശേഷം ആദ്യമായി വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22ലെ 38,489.5 കോടി രൂപയില്‍ നിന്ന് 42,.133.9 കോടി രൂപയായാണ് വര്‍ദ്ധിച്ചത്; വളര്‍ച്ച 9.4 ശതമാനം. കമ്പനിയുടെ മൊത്തം കടബാദ്ധ്യത കഴിഞ്ഞവര്‍ഷം 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.09 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇന്ത്യന്‍ വിഭാഗമായ വൊഡാഫോണ്‍ ഐഡിയയിലെ നിക്ഷേപങ്ങള്‍ ബ്രിട്ടനിലെ വൊഡാഫോണ്‍ എഴുതിത്തള്ളി. ഇന്ത്യയില്‍ അധിക നിക്ഷേപത്തിനില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. നിലവില്‍ വൊഡാഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമ 33.1 ശതമാനം വിഹിതവുമായി കേന്ദ്രസര്‍ക്കാരാണ്. ബ്രിട്ടനിലെ വൊഡാഫോണിന്റെ വിഹിതം 31 ശതമാനം. ഗ്രാസിം ഇന്‍സ്ട്രീസിന് 6.8 ശതമാനവും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് 1.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് 2017-ലായിരുന്നു ഏറെ പ്രതീക്ഷയോടെ സ്റ്റോറീസ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 10,000 -ലേറെ സബ്സ്‌ക്രൈബേഴ്സ് ഉള്ള യൂട്യൂബര്‍മാര്‍ക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചര്‍ ലഭ്യമായിരുന്നത്. സ്‌നാപ്ചാറ്റ് സ്റ്റോറിക്കും ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്കും സമാനമാണ് യൂട്യൂബ് സ്റ്റോറിയും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സ്റ്റോറിയില്‍ ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളും പങ്കുവെക്കാന്‍ കഴിയും. യൂട്യൂബര്‍മാര്‍ പ്രധാനമായും ചാനല്‍ പ്രമോഷനുകളാണ് അതിലൂടെ നടത്താറുള്ളത്. എന്നാല്‍, സ്റ്റോറീസ് സേവനം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോവുകയാണ്. ജൂണ്‍ 26 മുതല്‍ യൂട്യൂബര്‍മാര്‍ക്ക് പുതിയ സ്റ്റോറികള്‍ പങ്കുവെക്കാന്‍ കഴിയില്ല. പങ്കുവെക്കപ്പെട്ടവ ഏഴ് ദിവസങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകും. സ്റ്റോറികള്‍ക്ക് പകരം കമ്യൂണിറ്റി പോസ്റ്റുകളും ഷോര്‍ട്സ് സേവനവും ഉപയോഗപ്പെടുത്താനാണ് യൂട്യൂബ് അവശ്യപ്പെടുന്നത്. അവ ഓഡിയന്‍സുമായി മികച്ച രീതിയില്‍ കണക്ട് ചെയ്യാനും ആശയവിനിമയം നടത്താനും ക്രിയേറ്റര്‍മാരെ അനുവദിക്കുമെന്ന് യൂട്യൂബ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഷോര്‍ട്ട്‌സ്, ദൈര്‍ഘ്യമുള്ള വിഡിയോകള്‍, ലൈവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യൂട്യൂബിന്റെ പുതിയ നീക്കം.

ജാക്സണ്‍ ബസാര്‍ യൂത്തിലെ മൂന്നാം ഗാനം പുറത്തിറങ്ങി. ‘പിറകിലു ചിറകതിനൊരു വാനം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈല്‍ കോയയാണ്. ഡാബ്സി ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ദയും. ഷമല്‍ സുലൈമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വ്വഹിച്ചിരിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ്. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെ എം എന്നിവര്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മായുന്നുവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ജോ പോളിന്റെ വരികള്‍ക്ക് സിബി മാത്യു ഈണം പകര്‍ന്നിരിക്കുന്നു. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. തൃശ്ശൂരിലെ കാറളം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കുടുംബകഥ കുടുംബത്തിലെ വേവലാതികളോ പടലപ്പിണക്കങ്ങളോ അതിരില്ലാ സ്നേഹങ്ങളോ കുശുമ്പോ കുന്നായ്മകളോ മാത്രമല്ല, നാടിനെ നയിക്കുന്നവരുടെ ഉള്ളിലിരിപ്പു കൂടി സമര്‍ഥമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ജാനകിയുടെ പേടികളാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണമായും ഒരു ഫീല്‍ ഗുഡ് മൂവിയാണിത്.

മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് റെക്കോഡ് കൈവരിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ അസ്പാര്‍ക്ക്. വടക്കന്‍ ഇംഗ്ലണ്ടിലെ ആല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ മെയ് 23ന് നടന്ന പരീക്ഷണ ഓട്ടത്തിലാണ് അസ്പാര്‍ക്കിന്റെ മിന്നുന്ന നേട്ടം. അസ്പാര്‍ക്കിന്റെ ഔള്‍ എന്ന മോഡല്‍ ഇലക്ട്രിക് കാറാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. പൂജ്യം മുതല്‍ 60 മൈല്‍ വരെ വേഗതയിലെത്താനായി ഔളിന് ആവശ്യമായി വരുന്നത് വെറും 1.72 സെക്കന്‍ഡുകള്‍ മാത്രമാണ്. 40 മിനിറ്റ് മാത്രമാണ് ഔള്‍ റീ ചാര്‍ജ് ചെയ്യാനായി ആവശ്യമായി വരുന്ന സമയം. 1980 എച്ച്പിയും 1475 പൌണ്ട് ഫീറ്റ് ടോര്‍ക്കുമാണ് ഔളിന് ലഭ്യമാകുന്നത്. എട്ട് മൈല്‍ ദൂരം 192.03 എംപിഎച്ചിലും 25 മൈല്‍ 198.12 എംപിഎച്ചിലും ഔളിന് പിന്നിടാന്‍ കഴിയും. 2015 മുതലാണ് അസ്പാര്‍ക്ക് ഔള്‍ കാറുകള്‍ നിര്‍മിച്ച് തുടങ്ങിയത്. 50 കാറുകളാണ് ഈ മോഡലില്‍ പുറത്തിറങ്ങുന്നത്. ഇവയിലൊന്ന് സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞത് 25 കോടിയോളം രൂപയാണ് ഔളിന്റെ വിലയായി പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാനിലെ ഒസാക അടിസ്ഥാനമാക്കിയാണ് അസ്പാര്‍ക്കിന്റെ പ്രവര്‍ത്തനം.

കേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്‌നൗ ബിസിനസ് സ്‌കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക്ആ ണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു. -ശശി തരൂര്‍. ‘കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം’. ദേബാശിഷ് ചാറ്റര്‍ജി. പരിഭാഷ – വി മധുസൂദന്‍. മാതൃഭൂമി ബുക്സ്. വില 280 രൂപ.

കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയില്‍ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ലെന്ന് വിദഗ്ധര്‍. കൂടുതല്‍ തണുത്ത വായുവുള്ള എയര്‍ കണ്ടീഷണറുകളുമായി സമ്പര്‍ക്കം വരുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ശ്വാസകോശ രോഗമായ ആസ്മ വരാനുള്ള സാധ്യതയും കൂടുതലാണ്. എയര്‍ കണ്ടീഷണറുകള്‍ വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കും. കണ്ണുകളില്‍ ജലാംശം നിലനിര്‍ത്താന്‍ ഈര്‍പ്പം കൂടിയേ തീരൂ. ഇത് കണ്ണുകളിലെ വരള്‍ച്ച അധികമാക്കും. കണ്ണുകള്‍ വരണ്ടതായാല്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുകയും കാഴ്ച മങ്ങുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസി മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. അനല്‍സ് ഓഫ് ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനം അനുസരിച്ച്, അനാരോഗ്യകരമായ ഇന്‍ഡോര്‍ എയര്‍ എന്‍വയോണ്‍മെന്റില്‍ ജോലി ചെയ്യുന്ന 8 ശതമാനം പേര്‍ക്ക് ഒരു മാസത്തില്‍ മൂന്ന് ദിവസവും 8 ശതമാനം പേര്‍ക്ക് ദിവസവും തലവേദന ഉണ്ടാകുമെന്നു കണ്ടിരുന്നു. എയര്‍ കണ്ടീഷണറുകളില്‍ നിന്നു വരുന്ന വായു അലര്‍ജിക്കു കാരണമാകാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ റൈനൈറ്റിസ് ഉണ്ടാകും. എയര്‍കണ്ടീഷണറുകളില്‍ അടിഞ്ഞു കൂടി തുടര്‍ച്ചയായ തുമ്മല്‍, ടോണ്‍സിലൈറ്റിസ്, ഫാരിഞ്ജൈറ്റിസ്, സൈനസൈറ്റിസ്, ശരീരവേദന എന്നിവയ്ക്കു കാരണമാകും. മുറി തണുപ്പിക്കുമ്പോള്‍ എയര്‍കണ്ടീഷണറുകള്‍ ആവശ്യമുള്ളതിലും അധികം ഈര്‍പ്പം വലിച്ചെടുത്തേക്കാം. ഇത് ഡീഹൈഡ്രേഷനു കാരണമാകാം. നിര്‍ജലീകരണം വൃക്കയില്‍ കല്ല്, വൃക്ക തകരാറ്, ഹീറ്റ്സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകാം. എസി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള പരാതിയാണ് പലപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നു എന്നത്. പലര്‍ക്കും ശ്വസനപ്രശ്നങ്ങളും ഉണ്ടാകാം. എസി മുറികളില്‍ കൂടുതല്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് ജലദോഷം, ചുമ, പനി ഇവയെല്ലാം വരാനും കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.56, പൗണ്ട് – 101.93, യൂറോ – 88.60, സ്വിസ് ഫ്രാങ്ക് – 91.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.82, ബഹറിന്‍ ദിനാര്‍ – 219.09, കുവൈത്ത് ദിനാര്‍ -268.51, ഒമാനി റിയാല്‍ – 214.49, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 60.66.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *