ലോക സാമ്പത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും ദരിദ്രരെ എങ്ങനെ സഹായിക്കാമെന്നതായിരിക്കണം ജി -20 രാജ്യങ്ങളുടെ പ്രധാനലക്ഷ്യമെന്ന് മോദി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയുന്ന കാലമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസ്യതയോടെ പണമിടപാടുകൾ നടത്താനാകണം. ഇന്ത്യയുടെ യുപിഐ സംവിധാനം ഇതിനുദാഹരണമാണ്. യുപിഐ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി യോഗത്തിൽ പറഞ്ഞു.
അതോടൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമർശിച്ചു. നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബിജെപിക്ക് കഴിഞ്ഞെന്നും, സർക്കാർ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു.