yt cover 27

കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ ജിഎസ്ടി വിഹിതം കിട്ടുന്നില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന ധനമന്ത്രി മലക്കം മറിഞ്ഞതിനു വിശദീകരണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. കേരളം അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ ആരോപണത്തിനും മറുപടി വേണം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു സമര്‍പ്പിക്കേണ്ടിയിരുന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ? ഐജിഎസ്ടിയില്‍ കേരളത്തിന് അയ്യായിരം കോടി നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കുടിശികയായി 750 കോടി രൂപ മാത്രമാണു കേരളത്തിനു കിട്ടാനുള്ളതെന്നും കേന്ദ്രവുമായി കുടിശികത്തര്‍ക്കമില്ലെന്നുമാണ് ഇപ്പോള്‍ ധനമന്ത്രി ബാലഗോപാലന്‍ പറയുന്നത്. സത്യം എന്താണെന്ന് ബാലഗോപാലന്‍ വെളിപെടുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി കുടിശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ തെളിയിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. 2017 മുതല്‍ എജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചതെന്നും വേണുഗോപാല്‍.

ഗുജറാത്ത് കലാപത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കെഎസ്യു വനിതാ പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് കൈയേറ്റം ചെയ്തതിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചും ഐടി ആക്ടും അനുസരിച്ചാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.

സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു നിര്‍ബന്ധിത പണപ്പിരിവ്. ആറു കോടിയോളം രൂപയാണു പിരിച്ചെടുക്കുന്നത്. പണം നല്‍കാത്തവര്‍ വിശദീകരണം ബോധിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ചാലിശേരിയില്‍ നടക്കുന്ന സമ്മേളനത്തിനു കോര്‍പ്പറേഷനുകള്‍ അഞ്ചു ലക്ഷം രൂപയാണു നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തുകള്‍ രണ്ടു ലക്ഷം നല്‍കണം. മുന്‍സിപ്പാലിറ്റികള്‍ ഒന്നേകാല്‍ ലക്ഷം രൂപയും ബ്ലോക്ക് ബഞ്ചായത്തുകള്‍ എഴുപതിനായിരം രൂപയും ഗ്രാമപഞ്ചായത്തുകള്‍ മുപ്പതിനായിരം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോര്‍മുലയുമായി കെഎസ്ആര്‍ടിസി. വിരമിച്ച ജീവനക്കാരെ മൂന്നായി തിരിക്കും. 2022 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ വിരമിച്ചവര്‍, ഏപ്രില്‍ 30 മുതല്‍ ജൂണ്‍ 30 വരെ വിരമിച്ചവര്‍ , 2022 ജൂലൈ 31 മുതല്‍ ഡിസംബര്‍ 31 വരെ വിരമിച്ചവര്‍ എന്നിങ്ങനെയാണു ഗ്രുപ്പുകള്‍. ഘട്ടം ഘട്ടമായി ആനുകൂല്യം നല്‍കും. എല്ലാവര്‍ക്കും ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ വീതം സമാശ്വാസ ധനസഹായം നല്‍കും. ഹൈക്കോടതിയില്‍ മാനേജുമെന്റ് അറിയിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സിഎന്‍ജിക്കു അടിക്കടി വിലവര്‍ധന. മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് വര്‍ധിപ്പിച്ചത്. സിഎന്‍ജിക്ക് 91 രൂപയാണു വില. സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഡീസലിനോളം വിലയായതോടെ സിഎന്‍ജി ഇന്ധനമാക്കിയ വാഹനങ്ങള്‍ വാങ്ങിയവര്‍ പ്രതിസന്ധിയിലായി.

മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുല്‍ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ തിരിച്ചയച്ചു. സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്. തിരിച്ചയച്ച ഇനങ്ങള്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ഇടപെട്ട് തിരികേ ആശുപത്രിയിലേക്കു വരുത്തിക്കുന്നുണ്ട്.. മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.

റോഡില്‍ വാഹനങ്ങളേയും യാത്രക്കാരേയും തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. ക്ലിഫ് ഹൗസില്‍ നിന്നു മസ്‌കറ്റ് ഹോട്ടലിലേക്കുള്ള റോഡിലാണു വാഹനങ്ങള്‍ തടഞ്ഞത്. സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയത്.

ഊരി പിടിച്ച വാളിനിടയിലൂടെ നടന്നെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടും നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി. തമ്പ്രാന്‍ എഴുന്നള്ളുമ്പോള്‍ വഴിയില്‍ അടിയാന്മാര്‍ പാടില്ലെന്ന അവസ്ഥയാണെന്നും ചെന്നിത്തല.

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പണി പൂര്‍ത്തിയാക്കി മൂന്നു വര്‍ഷമായിട്ടും കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാര്‍. കിഫ്ബി ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കരാറുകാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പുതിയ കരാറെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും കരാറുകാര്‍ പറഞ്ഞു.

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തഹസില്‍ദാരുടെയും മൂന്നു ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി. ഉദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നാളെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറും.

മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രേരക്മാരുടെ അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് കൊടുക്കാനുള്ള മുഴുവന്‍ തുകയും നല്‍കിയെന്നാണ് ധനവകുപ്പിന്റെ അവകാശവാദം.

തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു.

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മംഗള്‍ പാണ്ഡേ എന്ന എബിന്‍ പെരേരയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് മുണ്ടക്കല്‍ സ്വദേശി ജാക്‌സനെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.

കെട്ടിടനിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. തിരുവനന്തപുരത്തെ മൂന്നിടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘം പരിശോധിക്കുന്നത്. എസ്ബിഐയില്‍നിന്ന് 14 കോടി രൂപ വായ്പ എടുത്ത് വഞ്ചിച്ച കേസിലാണു നടപടി.

വയനാട് പയ്യമ്പള്ളിയില്‍ വൈദ്യുതി വേലിയുള്ള വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയന്‍ ആണ് മരിച്ചത്. വൈദ്യുതി വേലിയില്‍നിന്നു വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ഡിജിപി അനില്‍ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ നരസിംഹുഗാരി റെഡ്ഡി, സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു കമ്മീഷന്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ടു വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജഡ്ജിമാര്‍ക്കു കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകനായ സൈബി ജോസിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സൈബിയ്ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ആരോപണത്തില്‍ ഗൂഡാലോചനയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയില്‍ പറഞ്ഞു.

മദ്യപിച്ചു വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമനടപടികള്‍ക്കൊപ്പം ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണം പിടികൂടി.

മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയില്‍ എടിഎമ്മില്‍ സ്ഫോടനമുണ്ടാക്കി മോഷണശ്രമം. അലാറം ലഭിച്ചതോടെ ബാങ്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തിയതോടെ കവര്‍ച്ചാസംഘം മുങ്ങി. പുലര്‍ച്ചെ നാലോടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

കുട്ടനാട്ടില്‍ സിപിഎമ്മുകാര്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയ സംഭവത്തില്‍ മര്‍ദനമേറ്റ നേതാക്കള്‍ക്കെതിരെ പൊലീസ് വധശ്രമക്കേസെടുത്തു. ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ്. കിഷോറിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് കേസ്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു ശശി തരൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. പാര്‍ട്ടിക്കു തരൂര്‍ മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു. കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍ എന്നിവരാണു ഖര്‍ഗയെ കണ്ടത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ഉത്തര്‍പ്രദേശ് വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണം ഉന്നയിച്ചത്. ഇതുമൂലം രാഹുലിന്റെ യുപിയിലെ രണ്ടു പരിപാടികള്‍ റദ്ദാക്കേണ്ടിവന്നെന്നും കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയില്ലെന്ന ആരോപണം വാരണാസി വിമാനത്താവളം അധികൃതര്‍ നിഷേധിച്ചു. രാഹുല്‍ തന്നെ വിമാനം റദ്ദാക്കിയെന്നാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്.

അദാനിയുടെ തട്ടിപ്പിനെതിരേ ജെപിസി അന്വേഷണം നടത്തേണ്ട സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് എഐസിസി വക്താവ് ജയറാം രമേശ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു.

പഞ്ചാബില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര്. കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്കു വിദേശത്തു പരിശീലനം നല്‍കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.

കിണറ്റില്‍ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. മംഗളുരുവിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റില്‍ വീണത്. വനംവകുപ്പ് അധികൃതര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ സഹായം വനംവകുപ്പ് തേടിയത്. ഡോ. മേഘന, ഡോ. യശസ്വി എന്നിവര്‍ ചേര്‍ന്ന് പുലിയെ തന്ത്രപൂര്‍വം കൂട്ടിലാക്കി.

മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്‌മരഥം. നാനൂറിലേറെ വര്‍ഷം പഴക്കമുള്ള പഴയ രഥത്തിനു പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. രണ്ടു കോടി രൂപ ചെലവിട്ട് തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്‌മരഥം നിര്‍മ്മിച്ചത്. ബ്രഹ്‌മരഥ സമര്‍പ്പണ ചടങ്ങുകള്‍ നാളെ ആരംഭിക്കും.

2019 മുതല്‍ 2021 വരെ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തെന്നു തൊഴില്‍ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലെ വിവരം ലോക്സഭയിലാണ് മന്ത്രി ഭൂപേന്ദര്‍ യാദവ് വെളിപെടുത്തിയത്. കോവിഡ് പ്രതിസന്ധിമൂലമാണ് ഇത്രയും പേര്‍ ജീവനൊടുക്കിയത്. 66,912 വീട്ടമ്മമാരും 53,661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43,420 ശമ്പളക്കാരും 43,385 തൊഴില്‍ രഹിതരും ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. 35,950 വിദ്യാര്‍ത്ഥികളും 31,389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കി.

വാലന്റൈന്‍സ് ദിനാചരണത്തിനു കമിതാക്കളെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. പാര്‍ക്കുകളിലും മറ്റും ശ്രീരാമസേന പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയപ്. മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വര്‍ഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്ക്കുമെന്ന് സൗദി അറേബ്യയുടെ സ്റ്റേറ്റ് മീഡിയ. റയ്യാന ബര്‍ണവിയെയാണ് സൗദി ദൗത്യത്തിന് അയയ്ക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുരുഷ ബഹിരാകാശ സഞ്ചാരി അലി അല്‍-ഖര്‍നിക്കൊപ്പമാണ് റയ്യാന ബര്‍ണവിയെയും അയക്കുക.

അമേരിക്കന്‍ സേന മിസൈല്‍ തൊടുത്തു വീഴ്ത്തിയ ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ചൈനീസ് ബലൂണില്‍ നിന്നുള്ള സെന്‍സറുകളടക്കം വീണ്ടെടുത്തിട്ടുണ്ട്.

തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ ഇടിവ്. ജനുവരിയിലെ പണപ്പെരുപ്പം 4.73 ശതമാനത്തില്‍ എത്തി. 24 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് മൊത്തവില പണപ്പെരുപ്പും. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനം ആയിരുന്നു. ധാതു എണ്ണ, കെമിക്കല്‍സ്, കെമിക്കല്‍ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പും ഇടിയാന്‍ കാരണം. അതേ സമയം ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 2.95 ശതമാനമായി ഉയര്‍ന്നു.ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ ഉയരുകയാണ് ചെയ്തത്. 6.52 ശതമാനമാണ് ജനുവരിയിലെ ചില്ലറ പണപ്പെരുപ്പം. ഡിസംബറില്‍ ഇത് 5.72 ശതമാനം ആയിരുന്നു. ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റീപോ നിരക്ക് വര്‍ധന തുടരും. ഏപ്രിലില്‍ റീപോ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.75 ശതമാനമാക്കും എന്നാണു വിദഗ്ധരുടെ നിഗമനം. നിലവില്‍ 6.5 ശതമാനം ആണ് റീപോ നിരക്ക്.

പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ന്റെ പ്രവര്‍ത്തനംഅവസാനിപ്പിച്ച് വിന്‍ഡോസ്. ഫെബ്രുവരി 14ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ആകുന്നതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു. പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 പ്രവര്‍ത്തനരഹിതമാകുമെന്ന് റെഡ്മണ്ട്കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. 25 വര്‍ഷത്തെ സേവനമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്.

നസ്ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. വാലന്റൈന്‍ ദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വരണമാല്യമെന്ന് തോന്നിപ്പിക്കുന്ന മാലയും ബൊക്കെയുമൊക്കെയായാണ് നസ്ലന്റെയും മാത്യു തോമസിന്റെയും കഥാപാത്രങ്ങളുടെ നില്‍പ്പ്. എന്നാല്‍ സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ഇതതല്ല എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അരുണ്‍ ഡി ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പത്താന്റെ വിജയത്തിനു ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. ഷാരുഖിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ആവേശമേറ്റിക്കൊണ്ട് ഒരു സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം കൂടി ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ അല്ലു അര്‍ജുനും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാനിലെ ഒരു കഥാപാത്രം ചെയ്യാന്‍ ആറ്റ്‌ലി അല്ലു അര്‍ജുനെ സമീപിച്ചിരിക്കുകയാണ്. ഗസ്റ്റ് റോളാണ് താരത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ സമ്മതം മൂളുകയാണെങ്കില്‍ താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാവും ഇത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. തമിഴ് സൂപ്പര്‍താരം വിജയും ഗസ്റ്റ് റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രണയം തോന്നിയ വാഹനം പ്രണയദിനത്തില്‍ സ്വന്തമാക്കി ടിനി ടോം. സിനിമ – മിമിക്രി താരം ടിനി ടോമിന്റെ ഇനിയുള്ള യാത്രകള്‍ക്ക് കൂട്ടായി ഫോര്‍ഡ് മസ്താങ് ജിടിയുമുണ്ടാകും. പ്രീമിയം യൂസ്ഡ് കാര്‍ ഷോറൂമായ ‘ഹാര്‍മന്‍ മോട്ടോഴ്സില്‍’ നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. മിത്സുബിഷി പജേറോ സ്പോര്‍ട് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്പോര്‍ട്സ് മസില്‍ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടര്‍ 5.0 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 4951 സിസി കപ്പാസിറ്റിയുള്ള എന്‍ജിന് 6500 ആര്‍പിഎമ്മില്‍ 396 എച്ച്പി ശേഷിയാണുള്ളത്. 4250 ആര്‍പിഎമ്മില്‍ 515 എന്‍എം ടോര്‍ക്കും വാഹനത്തിനു സ്റ്റാന്‍ഡേഡായി ലഭിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗമുള്ള വാഹനത്തിന്റെ പ്രത്യേക പതിപ്പാണ് ടിനി ടോം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ച സമയത്ത് ഏകദേശം 75 ലക്ഷം രൂപയോളമായിരുന്നു വാഹനത്തിന്റെ എക്സ് ഷോറൂം വില. കരുത്തനായ ഈ വാഹനത്തിന് 12 കിലോമീറ്ററാണ് ശരാശരി ഇന്ധനക്ഷമത.

പ്രണയിക്കുമ്പോഴും ആന്തരികമായി രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു. സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ്ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്നു. തസ്ലീമയുടെ മറ്റു കൃതികളിലെന്നപോലെ ഫ്രഞ്ച് ലവറിലും സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് കേന്ദ്രപ്രമേയം. ‘ഫ്രഞ്ച് ലവര്‍’. പരിഭാഷ: ലീലാസര്‍ക്കാര്‍. ഗ്രീന്‍ ബുക്സ്. വില 301 രൂപ.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശുപാര്‍ശ ചെയ്യപ്പെടുന്ന കുത്തിവയ്പ്പുകളുടെ പട്ടികയിലേക്ക് കോവിഡ്-19 വാക്സീനുകളും ഉള്‍പ്പെടുത്തി അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). കോവിഡ് പ്രാഥമിക വാക്സീനുകള്‍ ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ബൂസ്റ്റര്‍ ഡോസുകളും ശുപാര്‍ശ ചെയ്യുന്നു. ആറ് മാസത്തിനും 11 വയസ്സിനും ഇടയിലുള്ള ആരോഗ്യവാന്മാരായ കുട്ടികള്‍ക്ക് രണ്ട് ഡോസ് മൊഡേണ അല്ലെങ്കില്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്സീനും തുടര്‍ന്ന് ഒരു ബൈവാലന്റ് വാക്സീന്‍ ഷോട്ടും നല്‍കാനാണ് സിഡിസി പറയുന്നത്. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൊഡേണയോ ഫൈസര്‍-ബയോഎന്‍ടെക്കോ നോവോവാക്സോ നല്‍കി തുടര്‍ന്നൊരു ബൈവാലന്റ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും സിഡിസി പുറത്തിറക്കിയ മാര്‍ഗരേഖ പറയുന്നു. ഇന്‍ഫ്ളുവന്‍സ, ന്യൂമോകോക്കല്‍ വാക്സീനുകളെ കുറിച്ചുള്ള മാര്‍ഗരേഖയും പുതുക്കിയിട്ടുണ്ട്. കോവിഡ് വാക്സീനുകള്‍ക്ക് പുറമേ മീസില്‍സ്, മംപ്സ്, റൂബെല്ല, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ക്കുള്ള പുതിയ വാക്സീനുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി. മുണ്ടിനീര് വ്യാപനമുണ്ടാകുന്ന സമയത്ത് എംഎംആര്‍ വാക്സീനുകളുടെ അധിക ഡോസ് നല്‍കണമെന്നും നിര്‍ജ്ജീവമാക്കിയ പോളിയോവൈറസ് വാക്സീന്‍ മുതിര്‍ന്നവര്‍ക്ക് അപകടസാധ്യത അധികമുള്ളപ്പോള്‍ നല്‍കണമെന്നും മാര്‍ഗരേഖ പറയുന്നു. പിസിവി13, പിസിവി15 എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കാനുള്ള ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീനുകളായി ശുപാര്‍ശ ചെയ്യപ്പെടുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.72, പൗണ്ട് – 99.68, യൂറോ – 88.32, സ്വിസ് ഫ്രാങ്ക് – 89.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.24, ബഹറിന്‍ ദിനാര്‍ – 219.44, കുവൈത്ത് ദിനാര്‍ -270.24, ഒമാനി റിയാല്‍ – 215.14, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *