സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് പറഞ്ഞതിനേ തുടർന്ന് ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് വി.ഡി.സതീശൻ .
വൈരനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടതെന്നും, തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്.
സോളാര്‍ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്‍റെ അവസാന കേസ് ആകണം ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.
പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് അത് സിബിഐക്ക് വിടാത്തത് എന്നും അദ്ദേഹം ചോദിച്ചു.
സ്വർണ്ണ കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. സ്വർണ്ണം പൊട്ടിക്കൽ സംഘവുമായും ബന്ധമുണ്ട്.ഇതിന്‍റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി സമ്മാനിച്ചതിലൂടെ ഇപ്പോൾ പുറത്തുവന്നത്.
റിസോർട്ട് വിവാദത്തിൽ എന്താണ് പിണറായി മൗനം പാലിക്കുന്നത്? വസ്തുത പുറത്ത് വിടണം.എന്തുകൊണ്ടാണ് സത്യം ഒളിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. നാട്ടിൽ നടത്തുന്ന അഴിമതി അന്വേഷിക്കണോ എന്ന് പാർട്ടി അല്ല തീരുമാനിക്കേണ്ടതെന്നും എകെജി സെന്‍ററില്‍ ഒതുക്കേണ്ട വിഷയമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.