Untitled design 20250112 193040 0000

 

കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.

സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത അങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്തയിൽ ഉണ്ട്. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്തക്ക് കഴിയണമെന്നും പിണറായി പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തിൽ അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും (ജൂണ്‍ 11, 12) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ജൂണ്‍ 13 മുതൽ 15 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കാൻ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. തുറമുഖ വകുപ്പല്ല സാധാരണ ഗതിയിൽ നടപടിയെടുക്കേണ്ടത്. അന്താരാഷ്ട്ര കപ്പൽ ചാലിലാണ് അപകടം ഉണ്ടായത്. മൽസ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസ്. കേസെടുത്തത് വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ല. സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു. കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

 

കേരള തീരത്തിനടുത്ത് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ 17 ദിവസത്തിന് ശേഷം ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ 17 ദിവസമായിട്ടും ഒരു ചെറുവിരൽ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണെന്നതിന് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

നിലമ്പൂരിലെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. വെല്‍ഫെയറുമായി കൈകോര്‍ക്കുന്നത് മതേതര ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. വോട്ടിനു വേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന തന്ത്രം ജനാധിപത്യത്തിന് അപമാനമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

 

തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്‍റ് സംബന്ധിച്ച ചർച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ബന്ധപ്പെട്ട കാര്യങ്ങൾ സമിതി പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും.

 

നടൻ കൃഷ്ണകുമാറും മകൾ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയിൽ കണ്ടെത്തി. കേസിൽ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.

 

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേർത്തു. സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഡ്രൈവര്‍മാരായ കെ ഷൈജിത്, സനിത് എന്നിവരെ പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.

 

വികസനത്തെക്കുറിച്ചും പാലിച്ച വാഗ്ദാനങ്ങളെക്കുറിച്ചും മാത്രമേ ഏത് തിരഞ്ഞെടുപ്പിലും ബിജെപിയും എന്‍ഡിഎയും സംസാരിക്കാറുള്ളൂവെന്ന് ബിജെപി സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒന്‍പതുകൊല്ലം ലഭിച്ചിട്ടും കേരളത്തില്‍ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നിലമ്പൂരില്‍ വോട്ടിന് വേണ്ടി മദനിയുടെയും പിഡിപിയുടെയും സഹായം എല്‍ഡിഎഫിന് സ്വീകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകൾ കൂടിയായതോടെ ആകെ കേസുകൾ 7121 ആയി ഉയർന്നു. 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിൽ 3 മരണം കേരളത്തിലാണ്.പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി.

സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

 

കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിപിൻ നായരെ(54) ആണ് കരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. മരണത്തിൽ പൊലീസിന് സംശയമുണ്ട്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി വളയം റോഡിലാണ് സംഭവം. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് എത്തിയ എക്‌സൈസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. ചെടികള്‍ ആരാണ് നട്ടതെന്ന് കണ്ടെത്തിയിട്ടില്ല.

 

മോഷണക്കേസിലെ പ്രതിയായ വെണ്മണി മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വളരെ നാളുകളായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് പന്തീരാങ്കാവിൽ‌ ഇസാഫ് ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ വൻ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോള വിപണിയിലേക്ക് കടന്നുചെല്ലാനുള്ള വാതിലുകള്‍ തുറന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു പദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ബെര്‍ണില്‍ ഇന്ത്യന്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

 

ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.

 

അമ‌ർനാഥ് തീർത്ഥയാത്രക്ക് സുരക്ഷയൊരുക്കാനായി പോകുന്ന ബിഎസ്എഫ് ജവാൻമാർക്ക് മോശം ട്രെയിൻ നൽകിയ സംഭവത്തില്‍ നടപടി കൈക്കൊണ്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവം ശ്രദ്ധയിൽപെട്ടയുടനെ നടപടിയെടുത്തെന്നും ഉത്തരാവാദികളായ നാല് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു, ജവാന്മാര്‍ക്ക് വേറെ വൃത്തിയുള്ള ട്രെയൻ നൽകിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

മാലയണിയിച്ചതിന് പിന്നാലെ നേതാവിനെ പൊതിരെ തല്ലി പ്രവർത്തകൻ. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ ഒരു പൊതുയോഗത്തിനിടെയാണ് സംഭവം. സുഹെൽദേവ് സ്വാഭിമാൻ പാർട്ടി (എസ്‌എസ്‌പി) ദേശീയ പ്രസിഡന്റ് മഹേന്ദ്ര രാജ്ഭറിനാണ് പലതവണ മുഖത്തടിയേറ്റത്.

 

കുവൈത്തിൽ താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് 500 പ്രവാസികളുടെ അഡ്രസ്സുകൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്കയിലെ നെവാർക്ക് വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനിരയായ യുവാവ് ഇന്ത്യൻ പൗരൻ തന്നെയെന്ന് സ്ഥിരീകരണം. ഹരിയാന സ്വദേശിയെ ആണ് ഇന്ത്യയിലേക്ക് നാടുകടത്താൻ നെവാർക്ക് വിമാനത്താവളത്തിൽ എത്തിച്ചതെന്ന് ഉന്നത വ്യത്തങ്ങൾ അറിയിച്ചു. അനധികൃതമായി വിസയില്ലാതെയാണ് ഇയാൾ അമേരിക്കയിൽ എത്തിയതെന്നാണ് വിശദീകരണം. യു എസ് ഉദ്യോഗസ്ഥരുടെ പിടിയിലായ ഇയാളെ നാടുകടത്താൻ കോടതി ഉത്തരവിട്ടു എന്ന് അമേരിക്ക ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചു.

 

ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺ​ഗ്രസ് സർക്കാറിന്റെ നിലപാടിൽ രാഹുൽ ​ഗാന്ധിക്കും മല്ലികാർജുർ ഖാർ​ഗെക്കും അതൃപ്തിയെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർട്ടിയുടെ പുതിയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഖാർഗെയും രാഹുലും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും വിമർശിച്ചു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *