Untitled design 20250112 193040 0000 2

 

 

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. ‌‌‌‌മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു.

 

അണികളും നേതാക്കളും ഇത്രയും ആവേശത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. അൻവർ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു.അൻവർ രാഷ്ട്രീയ രംഗത്ത് ഉയർന്നു വരേണ്ട ആളായിരുന്നു. പക്ഷേ പാർട്ടിയുടെയും മുന്നണിയുടെയും ചട്ടക്കൂടിൽ നിൽക്കണമായിരുന്നു. മാധ്യമ പ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഒന്നാകെ കാത്തിരിക്കുന്ന ദേശീയ പാത 66 പുതുവര്‍ഷ സമ്മാനമെന്ന് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.  2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2026 ലെ പുതുവർഷ സമ്മാനമാകും ദേശീയ പാത. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദില്ലിയിൽ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

നവ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ് നൽകി ബാർ കൗൺസിൽ. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ഇറക്കിയ റീൽസിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം. ഇത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് ബാർ കൗൺസിൽ നടപടി. അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.

 

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്. മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

കൊവിഡ് വ്യാപനം തുടരുന്നതില്‍ അനാവശ്യ ആശങ്ക വേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് ഒമിക്രോണ്‍ ജെ എന്‍ 1, എല്‍ എഫ് 1 എന്നീ വകഭേദങ്ങളാണ്. ചുരുങ്ങിയ ദിവസം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ മാത്രമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ എന്നും അവർ പറഞ്ഞു .

ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന്‌ ആക്ഷേപിച്ച കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിന്റെ പ്രസ്താവന   സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക്‌ ഏറ്റവും സഹായകമായി സർക്കാർ നൽകുന്നതാണ് ക്ഷേമപെൻഷൻ. പ്രസ്താവന പിൻവലിച്ച്‌ കേരളത്തോട്‌ മാപ്പ്‌ പറയാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം. റിപ്പോർട്ടിന്മേൽ എന്ത് നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട പാർവ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാർവ്വതിയും വിമർശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാർവ്വതി സർക്കാറിനെ വിമർശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുമെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.

 

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂർ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോൾ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടിൽ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിന്‍റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയന്‍ പാര്‍ലമെന്‍റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ മഹത്തരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

 

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നല്‍കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു പൊതുജനങ്ങളില്‍ നിന്നു പിരിവു നടത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് വ്യാപകമായ അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണ്.  ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ സര്‍ക്കാര്‍ അനുമതിയോടുള്ള വന്‍ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

 

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കെ പി സി സി അധ്യക്ഷൻ കത്തുനല്‍കി.

 

താമരശേരി ഷബഹാസ് വധക്കേസിൽ  കുറ്റാരോപിതരായ വിദ്യാ‍ർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സ‍ർവേഷൻ ഹോമിൽ കഴിയുന്ന ഇവർക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയിൽ എത്തിയത്.

 

സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലെ ചർച്ചയിലാണ് ഉറപ്പ്. കൂരിയാട് ദേശീയ പാത നിർമ്മാണം തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

ലോകത്തെ 162 രാജ്യങ്ങളിൽ നിന്നെത്തിയ 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന് തുടക്കമായി. തീർഥാടകരെല്ലാം മിനയിലെത്തി. ഇനി നാളെ നടക്കുന്ന ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.

 

ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാ നദിയിൽ കുളിക്കാനിറങ്ങിയ ആറ് പെൺകുട്ടികൾ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂടിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. സിക്കന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. വയലിൽ ജോലി ചെയ്ത ശേഷം പെൺകുട്ടികൾ നദിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.

ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡ് റദ്ദാക്കി ആര്‍സിബി. വിജയാഘോഷത്തിന്‍റെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സാഹചര്യത്തിലാണ് ആഘോഷ പരിപാടികൾ റദ്ദാക്കിയത്. ആര്‍സിബി മാനേജ്മെന്‍റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎൽ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ജനസംഖ്യ കണക്കാക്കുന്നതിനുള്ള സെൻസസ് 2027 മാർച്ച് ഒന്ന് മുതൽ നടക്കും. കേന്ദ്രസർക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിയും 18 മാസങ്ങൾ അകലെയാണ് സെൻസസിനായി നിശ്ചയിച്ചിരിക്കുന്ന പരിപാടി. ജാതി സെൻസസും ഇതോടൊപ്പം നടത്തുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്.

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ യൂട്യൂബർ ജസ്ബീർ സിങ്ങിന് യൂട്യൂർ ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പൊലീസ്. ദില്ലിയിൽ പാകിസ്ഥാന്‍റെ ദേശീയ ദിന പരിപാടിയിൽ ജ്യോതി മൽഹോത്രയും ജസ്ബീറും കൂടിക്കാഴ്ച നടത്തിയെന്നും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരോടടക്കം സംസാരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

 

ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി.2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്.

 

ദില്ലി രോഹിണി നഗറിൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്.

 

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ പലവിധ ചർച്ച നടക്കുന്നു എന്ന് ജോൺ ബ്രിട്ടാസ് എം പി. പാർലമെൻറ് സമ്മേളനം വിളിച്ച് ഇക്കാര്യത്തിലെ യാഥാർഥ്യം ലോകത്തോട് പറയണമെന്നും സി പി എം രാജ്യസഭ എം പി ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ പോയി മടങ്ങിവന്ന ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രിട്ടാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

 

ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയിലും പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ്  ബാങ്ക്. തീവ്രവാദത്തിന് ധനസഹായം നൽകിയ ചരിത്രമുള്ള അയൽരാജ്യത്തിന് ഒരു തരത്തിലുള്ള സഹായവും നൽകുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.

 

ഇന്ത്യ കീഴടങ്ങിയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യദ്രോഹമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.ഇന്ത്യൻ സേനയെ രാഹുൽ ഗാന്ധി അപമാനിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്നും  ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ത്യ വെളിപ്പെടുത്തിയതിലുമധികം സേന താവളങ്ങള്‍ തകര്‍ത്തെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *