മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കും. ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും.കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജൂലൈ എട്ടിന് മണിപ്പൂരിലേക്ക്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും  ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ മണിക്കൂർ സന്ദർശനം ആണിത്.

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഫണ്ട് ശേഖരണത്തിനു വേണ്ടിയാണിത്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക.   ആലപ്പുഴ സബ് കളക്ടർ  വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

കാര്യവട്ടം ക്യമ്പസിലെ ഇടിമുറി മര്‍ദ്ദനമുണ്ടായെന്ന കെഎസ്‌യു ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്.സമിതിയുടെ റിപ്പോര്‍ട്ടിൽ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു.  കെഎസ്‌യു നേതാവ് സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടിൽ പറയുന്നത്.അന്വേഷണ സമിതി റിപ്പോർട്ട് തള്ളി കെ.എസ്.യു രംഗത്ത് വന്നു.

നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്ന്  രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോർട്ടിൽ പറയുന്നില്ല, റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്കു രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. 2016 മുതല്‍ പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2024’-ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിർദ്ദേശം. ആക്രമണത്തിൽ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. ഓഫീസിനുളളിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്പെഷൽ ഡ്യൂട്ടി ചെയ്ത വിദ്യാര്‍ത്ഥികൾക്ക് പ്രതിഫല തുക സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ നൽകി. ആറര കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. മുൻ എസ്‌പിസി കേഡറ്റുകൾക്കും എൻസിസിയിലും എൻഎസ്എസിലും പ്രവര്‍ത്തിച്ച വിഭാഗങ്ങൾക്കാണ് പണം അനുവദിച്ചത്.

സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുന്നു. മലപ്പുറം എടപ്പാളില്‍ തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി.

വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് സ്പെയൻസ് സയൻസ് ആൻറ് ടെക്നോളജിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർക്കുളള സർട്ടിഫിക്കറ്റുകള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിതരണം ചെയ്തു. ഉന്നത വിജയം കൈവരിച്ചവർക്കുള്ള പ്രത്യേക ഉപഹാരവും ഉപരാഷ്ട്രപതി വിതരണം ചെയ്തു. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ച് എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

മാനന്തവാടി പനമരം സ്വദേശിയായമുഹമ്മദ്‌ അസാൻ എന്ന മൂന്നു വയസ്സുകാരൻ  മതിയായ ചികിത്സ കിട്ടാതെമരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി അൽത്താഫ്, ചികിത്സിച്ച വൈദ്യൻ  ജോർജ്ജ് എന്നിവരാണ് അറസ്റ്റിലായത്.ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് മുഹമ്മദ്‌ അസാന് പൊള്ളലേറ്റത്. ജൂൺ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.

ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. തെക്കൻ കശ്മീരിലെ മോദെർഗാം ഗ്രാമത്തിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്.  ഈ പ്രദേശത്ത് ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി ഫോണിൽ സംസാരിച്ചു. പൊതുതെരെഞ്ഞെടുപ്പിൽബ്രിട്ടണിലെ ലേബർ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിൽ മോദി അഭിനന്ദങ്ങൾ അറിയിച്ചു. കെയ്ർ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി.

ഗുജറാത്തിലും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഈ വിഷയം സർക്കാ‌ർ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു . പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായിരിക്കുകയാണ്. കുട്ടികളുടെ ഭാവിയുടെ കാര്യമാണെന്നും, ഉചിതമായ നടപടി ഉടൻ ഉണ്ടാകണമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ഹാഥ്‌റസ് ദുരന്തവുമായി ബന്ധപ്പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ്. മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അടുത്തിടെയായി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഹാഥ്‌റസ് എസ്.പി. നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇക്കാരണത്താല്‍ സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച നടൻ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും സ്ക്രീനിലെത്തിക്കുന്നതിന് കുടുംബത്തിൻ്റെ അനുമതി വാങ്ങണമെന്ന് ഭാര്യ പ്രേമലത. വിജയകാന്തിനെ സ്‌ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും ഇതുവരെ കൃത്യമായ അനുമതി വാങ്ങിയിട്ടില്ലെന്ന് പ്രേമലത പറഞ്ഞു. നടൻ സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും അനുമതി വേണമെന്ന് അവർ ചൂണ്ടിക്കാട്ടി.

യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റിൽ വിജയകൊടി പാറിച്ചത് . ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *