ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി.രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിർത്തിയിൽ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും. അതിർത്തികളിൽ എത്തിച്ച കൂടുതൽ പടക്കോപ്പുകളും പിൻവലിക്കും. ഡിജിഎംഒമാർ ചർച്ച തുടരാൻ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും.
പഞ്ചാബിൽ നിന്നും ഏപ്രിൽ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മിൽ നടന്ന ചർച്ചയിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു.
രാജസ്ഥാനിൽ ഇന്ത്യയുടെ അതിർത്തിക്ക് അകത്ത് നിന്നും ബിഎസ്എഫ് ജവാന്മാർ പിടികൂടിയ പാകിസ്ഥാൻ സൈന്യത്തിലെ റേഞ്ചറെ പാകിസ്ഥാന് കൈമാറി. പാകിസ്ഥാൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പികെ ഷായുടെ മോചനത്തിന് പിന്നാലെയാണ് വാഗാ അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ്റെ സൈനികനെയും കൈമാറിയത്. പി.കെ ഷാ ഇപ്പോൾ ബിഎസ്എഫിലെ സഹപ്രവർത്തകർക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ അതിർത്തി രക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്.
ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിഷ ലിപ്തമായ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെല്ലാം ആർത്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിനെ തുടർന്ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളായ ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് ഏജൻസി എന്നിവയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇന്ത്യൻ സർക്കാർ. ഗ്ലോബൽ ടൈംസിന്റെ ഇന്ത്യയിലെ പ്രവേശനം നേരത്തെ നിർത്തിവച്ചതിന് ശേഷം, ഒരാഴ്ചക്കുള്ളിൽ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്.
ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ നേരത്തെയും തുർക്കി അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരണം, പാക്കിസ്ഥാന് എതിരെ കൂടുതൽ ആക്രമണങ്ങൾ പാടില്ലെന്നും തുർക്കി ആവശ്യപ്പെട്ടു.
തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ടർക്കിഷ് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ (ടിആർടി) നടത്തുന്ന 24 മണിക്കൂർ ഇംഗ്ലീഷ് ഭാഷാ വാർത്താ ചാനലാണ് ടിആർടി വേൾഡ്.
അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ മെയ് 21 മുതൽ ആരംഭിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പിനായി എട്ട് സർവേയർമാരെ നിയമിച്ചു. എട്ട് മാസത്തിനുളളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. രണ്ട് ഘട്ടമായാണ് സ്ഥലമേറ്റെടുപ്പിനുള്ള റവന്യു സർവേ നടക്കുക.
തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തും. ഇന്നലെ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് BEVCO CMD ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബവ്കോ ഗോഡൗണും ഔട്ട്ലെറ്റും പൂർണമായി കത്തി നശിച്ചു.
വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശേരിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി പറഞ്ഞ വ്യക്തിക്കെതിരെ ഭീഷണി. മലേഷ്യയിൽ നിന്നാണ് ഫോൺ കോളായി ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കൊച്ചി കളമശേരി പൊലീസ് കേസെടുത്തു. യഹോവ സാക്ഷികൾ വിശ്വാസി സമൂഹത്തിൽ പെട്ട ശ്രീകുമാർ എന്ന വ്യക്തിക്ക് നേരെയാണ് ഭീഷണി.
പത്തനംതിട്ട നിരണം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളിലിനെതിരെയാണ് സിപിഎം അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ കെ പി പുന്നൂസ് , സ്വതന്ത്ര അംഗമായ അന്നമ്മ ജോർജ് എന്നിവർ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്.
പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര എസ് സി- എസ് ടി കോടതിയുടെ നടപടി. പരാതിക്കാരനായ രാജീവ് പൊലീസ് സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം. കഴിഞ്ഞ ഏഴ് മുതൽ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന 24 ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചു വരികയാണ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്റററായ വൃന്ദാവൻ എന്ന സ്ഥാപനത്തിൽ നിന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വി വി സുരേഷ് അറിയിച്ചു.
ആലപ്പുഴയിൽ കോളറ ബാധയെന്ന് വിവരം. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഫോർത്ത് അഡീ. സെഷൻസ് കോടതിയുടേതാണ് വിധി.
1997 നവംബർ 24 നാണ് ആർഎസ്എസ് നേതാവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്.
പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാൻ കൂടി വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാസിൽപുർ ഗ്രാമത്തിലെ താമസക്കാരനായിരുന്നു രാംബാബു.
തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മെഗാ കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി തീരദേശ ഭൂമി കണ്ടെത്തി. ആദ്യ പദ്ധതികളില്‍ ഒന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ മെഗാ കപ്പല്‍നിര്‍മ്മാണ കേന്ദ്രമായിരിക്കും. ദക്ഷിണ കൊറിയയുടെ എച്ച്ഡി ഹ്യുണ്ടായ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി സഹകരിച്ചാണ് 10,000 കോടി രൂപയുടെ പദ്ധതി സ്ഥാപിക്കുക.
റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിയാദിൽ ബിസിനസ് ഉന്നതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വിമർശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒരു ബിസിനസ് കേന്ദ്രമാക്കി വളർത്തിയതിന് രാജകുമാരനെ ട്രംപ് പ്രശംസിച്ചത്.