കേരളത്തിലെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം.
പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അജ്മൽ കസബിനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന് എന്താണ് കച്ചവടമെന്നും ഒരു കൈയ്യിൽ ഭരണഘടനയും, മറ്റേ കൈയ്യിൽ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെയും പിടിക്കുന്നത് ഇരട്ടത്താപ്പല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും അപകടകാരിയായ സംഘടന എന്ന് വിശേഷിപ്പിച്ച നിങ്ങളുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ട് എന്നാൽ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട് കോട്ടായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം.
പാലക്കാട് കോട്ടായിയിൽ വൻ സംഘർഷാവസ്ഥ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കമ്മിറ്റി ഓഫീസിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. മോഹൻ കുമാറിനെയും സിപിഎം പ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.
ആലപ്പുഴയിലെ തീരദേശത്ത്, കൊച്ചിയുടെ പുറംകടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിലെ കണ്ടെയ്നറും ലൈഫ് ബോട്ടും അടിഞ്ഞു. ആലപ്പുഴയിൽ പറവൂർ അറപ്പപ്പൊഴി തീരത്ത് ഇന്നലെ രാത്രി വൈകിയാണ് ലൈഫ് ബോട്ട് അടിഞ്ഞത്. ലൈഫ് ബോട്ടിൽ വാൻ ഹായ് 50 സിംഗപ്പൂര്‍ എന്ന എഴുത്ത് ഉള്‍പ്പെടെയുണ്ട്. ആലപ്പുഴ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടയ്നർ അടിഞ്ഞത്.
ആറന്മുളയിൽ ഇല്ക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയെച്ചൊല്ലി വിവാദം. വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിടത്താണ് പുതിയ പദ്ധതി. കെജിഎസ് ഗ്രൂപ്പ് TOFL എന്ന പേരിലാണ് ഇലക്ട്രോണിക്സ് ക്ളസ്റ്റര്‍ പദ്ധതിക്കായി ഐടി വകുപ്പിനെ സമീപിച്ചത്, റവന്യൂ കൃഷി വകുപ്പുകളുടെ അഭിപ്രായം ഐടി വകുപ്പ് തേടി കമ്പനി 344 ഏക്കറിലാണ് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് തേടിയത്. അനുമതി തേടിയ ഭൂമിയിൽ 90 ശതമാനവും നിലമാണ്, പദ്ധതിയെ കൃഷി വകുപ്പ് ശക്തമായി എതിര്‍ത്തു.
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകുന്നു. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോകുകയും പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തിരുന്നു. യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാസർകോട്, ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിലെ നദികളിലും തോണ്ടറ സ്റ്റേഷൻ പരിധിയിലെ മണിമലയാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിരാവരണ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചാലക്കുടി നോർത്ത് ജംക്ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതിയായ വിനോദിന്റെ സഹോദരൻ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്. മൃതദേഹം കുഴിച്ചിടാൻ വിനോദിനെ സന്തോഷ് സഹായിച്ചിരുന്നുവെന്ന് വെള്ളറട ഇന്‍സ്പെക്ടടര്‍ വി വിനോദ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് സ്വദേശി പ്രിയംവദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് പറയുന്നതനുസരിച്ച് ഒരപകടം നടക്കുന്നതിന് മുമ്പുള്ള പൈലറ്റിന്റെ സംഭാഷണവും അലാറങ്ങളും മറ്റ് പശ്ചാത്തല ശബ്ദങ്ങളും ഉള്‍പ്പെടെ കോക്ക്പിറ്റില്‍ നിന്നുള്ള നിര്‍ണായക ഓഡിയോകള്‍ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ റക്കോര്‍ഡ് ചെയ്യപ്പെടും.
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. കശ്മീർ താഴ്വരയിലെയും ജമ്മു മേഖലയിലെയും 8 വീതം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. ജൂൺ 17 മുതലാണ് സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക.
ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടത്തിൽ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയ സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ സമയം കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്ടര്‍ സര്‍വീസ് നടത്തിയെന്നും കണ്ടെത്തി. സംഭവത്തിൽ കമ്പനിയുടെ ഓപ്പറേഷണൽ മാനേജരടക്കം രണ്ടു പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ബ്രിട്ടീഷ് ചാര സംഘടനയായ എം16ന്റെ നേതൃസ്ഥാനത്തേക്ക് ആദ്യമായി ഒരു വനിതയെത്തുന്നു. ബ്രിട്ടന്റെ രഹസ്യ ഇന്റലിജൻസ് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ബ്ലെയ്സ് മെട്രേവേലിയെയാണ് പ്രാധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഞായറാഴ്ച യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നു. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് വിവരം ലഭിക്കുകയായിരുന്നു.
ഇറാൻ നടത്തിയ ആക്രമങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വില കൊടുക്കേണ്ടി വരുമെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാന് വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനും തീരുമാനിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിൽ നടന്ന ആക്രമണങ്ങളിൽ മരണം 224 ആയി. രണ്ടായിരം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി.വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആഗോള എണ്ണവില കുത്തനെ ഉയർന്നു. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് എണ്ണ വില കുത്തനെ ഉയർന്നിരിക്കുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 5.5 ശതമാനം വരെ ഉയർന്ന് 76 ഡോളറിൽ എത്തിയതായാണ് റിപ്പോർട്ട്.