yt cover 33

https://dailynewslive.in/ നിലമ്പൂര്‍ ഇന്ന് വിധിയെഴുതും. ശുഭപ്രതീക്ഷയില്‍ മുന്നണികള്‍. ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും മോഹന്‍ ജോര്‍ജുമാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെയുള്ളത്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍ ഈ മണ്ഡലത്തിലുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയതെന്നും ആര്‍എസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ എംവി ഗോവിന്ദന്‍ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആര്‍എസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടിട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി.

https://dailynewslive.in/ പിണറായിക്ക് ചരിത്രം മറക്കുന്ന പ്രത്യേകതരം മറവിയെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ ഫേസ് ബുക്ക് പോസ്റ്റ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍ എസ് എസുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ വിശദീകരണം നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് വിജയ് ഇന്ദുചൂഡന്റെ പ്രതികരണം. ചരിത്രത്തെ വളച്ചൊടിക്കാതെ മുഖ്യമന്ത്രി രാഷ്ട്രീയ നിലപാട് പറയണമെന്നാണ് വിജയ് ഇന്ദുചൂഡന്‍ ആവശ്യപ്പെട്ടത്. 1977 ലെ തെരഞ്ഞെടുപ്പിലും 89 ലെ തെരഞ്ഞെടുപ്പിലും സംഘപരിവാറുമായി സി പി എം കൂട്ടുകെട്ടുണ്ടായിക്കിയെന്നാണ് വിമര്‍ശനം.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണ സമയത്ത് യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫിന്റെ ശ്രമം. യുഡിഎഫിന്റേത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണെന്നും തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയേതരമാക്കുന്നതാണ് യുഡിഎഫ് രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

https://dailynewslive.in/ കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ 16 വരെ 730 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

https://dailynewslive.in/ കേരള തീരത്തിനടുത്തായുണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സംസ്ഥാന പിആര്‍ഡി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി ക്ലാസ്. പബ്ലിക് റിലേഷന്‍സ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പിആര്‍ഡി ചെലവില്‍ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവര്‍ത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസില്‍ ജോണ്‍ ബ്രിട്ടാസ്, ഡോ. അരുണ്‍ കുമാര്‍, എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.

https://dailynewslive.in/ സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്നും സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും ജനങ്ങള്‍ പറയുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കില്‍ ഇന്നും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ വയനാട് തുരങ്കപാത പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിജ്ഞാപനം വന്നതോടെ ഇനി കരാര്‍ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.

https://dailynewslive.in/ 180 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്ന 2.7 കിലോമീറ്റര്‍ നീളത്തിലുള്ള ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലന്‍സ് സര്‍വീസിനും റോപ് വേ ഉപയോഗിക്കാനാകും.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ മാരാരിക്കുളം മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് (88) അന്തരിച്ചു. ആലപ്പുഴ കോണ്‍വെന്റ് ജംഗ്ഷനിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കവേ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെയാണ് പി ജെ ഫ്രാന്‍സിസ് ശ്രദ്ധേയനായത്.

https://dailynewslive.in/ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ പര്‍വതത്തില്‍ കുടുങ്ങിയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി. അമേരിക്കയിലെ എംബസിയുമായും ബന്ധപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം എംപിയുടെ കത്തിന് മറുപടി നല്‍കി.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ടെങ്കിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനാല്‍ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട മണിമലയില്‍ ഓറഞ്ച് അലര്‍ട്ടും കരമന, അച്ചന്‍കോവില്‍, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാല്‍ തുടങ്ങിയ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലവിലുണ്ട്. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

https://dailynewslive.in/ ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവില്‍ ലഭ്യമായ സ്പെയര്‍ ബസുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി.കല്ല്യാണങ്ങള്‍ക്കും സ്വകാര്യപരി പാടികള്‍ക്കുമായുള്ള ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് കുറച്ച് നല്‍കാനാണ് തീരുമാനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെയുള്ള ബസുകളാണ് ഇങ്ങനെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ കണ്ണൂരില്‍ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തു. കുട്ടി ഇപ്പോള്‍ പരിയാരത്ത് ചികിത്സയിലാണ്.

https://dailynewslive.in/ സ്‌കൂള്‍ സമയമാറ്റം വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണജനകമാണെന്നും സംഘടന വ്യക്തമാക്കി. ജൂണ്‍ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരെയുള്ള യുദ്ധപ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഇന്ത്യ വെച്ചുപുലര്‍ത്തിപോരുന്ന അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞിരിക്കുന്നുവെന്നും മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ വേരൂന്നി രൂപപ്പെട്ട ഇന്ത്യ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ഇറാനെതിരെയുള്ള യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്രമോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിച്ച് സി പി എം. ഇത്തരം വാചാടോപങ്ങള്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും പശ്ചിമേഷ്യന്‍ മേഖലയെ മുഴുവന്‍ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുകയും ചെയ്യുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിലൂടെ പറഞ്ഞു.

https://dailynewslive.in/ 2023-ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം എന്നിവയെത്തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായ ഹിമാചല്‍ പ്രദേശിന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2,006.40 കോടി രൂപയുടെ കേന്ദ്ര സഹായം അംഗീകരിച്ചു. കേന്ദ്ര ധനകാര്യ, കൃഷി മന്ത്രിമാരും നീതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളായ സമിതിയാണ് ദേശീയ ദുരന്ത പ്രതികരണ നിധി പ്രകാരം സംസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിച്ചത്.

https://dailynewslive.in/ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കല്‍ നിലവിലെ വിവരങ്ങളുടെ പുതുക്കല്‍ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഇനി 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും.വോട്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയത്.

https://dailynewslive.in/ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് അതേ വിമാനപകടത്തില്‍ മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിശ്വാസ്‌കുമാറും സഹോദരനായ അജയ് കുമാറും ഇന്ത്യയിലുള്ള സന്ദര്‍ശിക്കാനെത്തി തിരിച്ച് ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

https://dailynewslive.in/ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ ഗതിയിലാകുന്നു. കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ നടന്ന ജി7 വേദിയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയില്‍ അംബാസഡര്‍മാര്‍ നിര്‍ണായകമായതിനാല്‍ ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

https://dailynewslive.in/ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നില്‍ താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനെ താന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗംഭീര വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലും അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതായും ട്രംപ് പറഞ്ഞു.

https://dailynewslive.in/ പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കാരണം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കുവൈത്ത് എയര്‍വേയ്‌സ് ശനിയാഴ്ച നിരവധി ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള വിമാനവും ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള വിമാനവുമാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാനക്കമ്പനി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധൂനദീജലക്കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് സിന്ധു നദിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം തുറന്നുവിടുന്നതില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സിന്ധു നദീതട അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജലദൗര്‍ലഭ്യം പാകിസ്ഥാനില്‍ ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് നിര്‍ണായക സന്ദേശം കൈമാറി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയാന്‍. ഇറാന്‍ അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.

https://dailynewslive.in/ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിലെ പാക് പ്രവാസികളുടെ പ്രതിഷേധം. അസിം മുനീര്‍ താമസിച്ചിരുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാന്‍ പ്രവാസികള്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ‘ഭീരു, കൂട്ടക്കൊലപാതകി, പാകിസ്ഥാനികളുടെ കൊലയാളി’ എന്നും പ്രതിഷേധക്കാര്‍ മുനീറിനെ വിശേഷിപ്പിച്ചു.

https://dailynewslive.in/ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച 202 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്. 242 പേര്‍ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു.10 മൃതദേഹങ്ങള്‍ കൂടി കുടുംബങ്ങളിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 110 ഇന്ത്യാക്കാരാണുള്ളത്. ജമ്മു കശ്മീര്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും. ഈ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം.

https://dailynewslive.in/ ഇസ്രായേലുമായി സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ് ആപ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍ സര്‍ക്കാര്‍. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്സ്ആപ്പ്.

https://dailynewslive.in/ ഇറാനെതിരായ ആക്രമണത്തിനുള്ള സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ അന്തിമ ഉത്തരവ് നല്‍കിയിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന് അവരുടെ ആണവ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് മുന്നറിയിപ്പ് നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.

https://dailynewslive.in/ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാന്‍. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്‍ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും ഇ3 രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ഇറാന്റെ ആണവ സമ്പുഷ്ടീകരണം സിവിലിയന്‍ ആവശ്യങ്ങള്‍ക്കും അപ്പുറമാണെന്നും മൂന്ന് രാഷ്ട്രങ്ങളും വ്യക്തമാക്കി.

https://dailynewslive.in/ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ്. ഏറ്റവും മികച്ച എയര്‍ലൈന്‍ എന്നതടക്കം സ്‌കൈട്രാക്സിന്റെ ഈ വര്‍ഷത്തെ നാല് പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ എയര്‍ലൈന്‍. പാരീസില്‍ നടക്കുന്ന രാജ്യാന്തര എയര്‍ഷോയിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

https://dailynewslive.in/ പ്രമുഖ നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറന്‍ ബഫറ്റിന്റെ നിയന്ത്രണത്തിലുള്ള ഐസ്‌ക്രീം ശൃംഖലയായ ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക്. കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ബിരിയാണി ബൈ കിലോ എന്ന ബ്രാന്‍ഡിനെയും ദേവയാനി ഏറ്റെടുത്തിരുന്നു. 20 രാജ്യങ്ങളിലായി 7,700ഓളം സ്റ്റോറുകളുള്ള ഡി.ക്യൂ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.4 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആഗോളതലത്തില്‍ കമ്പനി നേടിയത്. 2030 എത്തുമ്പോള്‍ വാര്‍ഷിക വരുമാനം 10 ബില്യന്‍ ഡോളറിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഓരോ മിനിറ്റിലും 4,500 ബ്ലിസാര്‍ഡുകള്‍ വില്‍ക്കുകയാണ് ഡി.ക്യൂവിന്റെ ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐസ്‌ക്രീം വിപണി 45,000 കോടി രൂപയുടേതായി മാറുമെന്നാണ് ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്ചറിംഗ് അസോസിയേഷന്‍ പറയുന്നത്.

https://dailynewslive.in/ കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘കൂലി’. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രം റിലീസാകാന്‍ ഇനിയും ഒരു മാസത്തിന് മുകളില്‍ സമയമിരിക്കെ കൂലിയുടെ ഓവര്‍സീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവര്‍സീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവര്‍സീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാര്‍ജുനയുടെ ബാനറായ അന്നപൂര്‍ണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍ എത്തുന്നു. ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററില്‍ എത്തുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മഹേഷ് നാരയണന്‍ ചിത്രം. പേരിടാത്ത ഈ മള്‍ട്ടീസ്റ്റാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയത് മുതല്‍ തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടാക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ഷഡ്യൂള്‍ ചിത്രീകരണത്തിനായി നടന്‍ മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചത്. ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാഗതം ചെയ്യ്തുകൊണ്ട് ശീലങ്കന്‍ ടൂറിസം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായത്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടന്‍, ഡെല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഒരു തലമുറമാറ്റം ഏറെക്കാലമായി പ്രതീക്ഷിക്കുന്ന മഹീന്ദ്രയുടെ മോഡലാണ് ബൊലേറോ. പുതിയ പ്ലാറ്റ്‌ഫോമിലെത്തുന്ന പുതുതലമുറ മഹീന്ദ്ര ബൊലേറോ നാല് മീറ്ററിനുള്ളില്‍ നീളമുള്ള എസ്യുവിയായി തുടരും. ടെസ്റ്റ് റണ്‍ നടത്തുന്ന പുതിയ ബലേറോയുടെ ചിത്രങ്ങളും അതിനൊപ്പം വാഹനത്തിന്റെ സവിശേഷതകളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. രൂപത്തിലെ പ്രധാനമാറ്റം സ്‌ട്രൈറ്റ് റൂഫ് ലൈനും ക്ലീന്‍ വിന്‍ഡോ ഡിസൈനുമാണ്. ആകെ മൊത്തം രൂപം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110നെ ഓര്‍മിപ്പിക്കുന്നുണ്ട്. സ്‌ക്വയേഡ് വീല്‍ ആര്‍ച്ചുകള്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, അപ് റൈറ്റ് പില്ലറുകള്‍ എന്നിവ പുതിയ ബൊലേറോയുടെ കാഴ്ച്ചയിലെ കരുത്തു കൂട്ടുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകളും കുത്തനെയുള്ള ഗ്രില്ലും ഈ റഫ് ലുക്കിനെ സഹായിക്കുന്നു. പുതിയ റിയര്‍ സസ്‌പെന്‍ഷനാണ് മറ്റൊരു സവിശേഷത. മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മഹീന്ദ്ര ബൊലേറോ എത്തുക. 1.5 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനായിരിക്കും ബൊലേറോയുടെ കരുത്ത്. 98.64എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

https://dailynewslive.in/ താന്‍ പ്രപഞ്ചത്തിന്റെ വിധാതാവായിരുന്നെങ്കില്‍ തനിക്ക് പുതുക്കിനിര്‍മ്മിക്കാനുള്ള അനര്‍ഘ സ്വപ്നങ്ങളാണ് സോമന്‍ കടലൂരിന് കവിതകള്‍. അതുകൊണ്ട് അയാള്‍ക്ക് കവിത വെറും ചോദ്യങ്ങള്‍മാത്രമാകുന്നില്ല, മറിച്ച് ഉത്തരങ്ങള്‍കൂടിയായിത്തീരുന്നു. അത് എപ്പോഴും നമ്മുടെ വ്യവസ്ഥാപിതത്വത്തിന്റെ ജീര്‍ണ്ണിച്ച നെടുങ്കോട്ടകളെയും ഇക്കിളിപ്പെടുത്തുന്ന വ്യാവഹാരിക ലോകത്തിന്റെ കുറിയ സുഖാലസ്യങ്ങളെയും ഭയലേശമില്ലാത്ത വിമര്‍ശനങ്ങളാല്‍ പുനര്‍നിര്‍വചിച്ചുകൊണ്ടേയിരിക്കുന്നു. പോയത്തക്കാരുടെ പോയട്രി, ഗോവിന്ദേട്ടന്റെ കവിത, ആദ്യരാത്രി, നദിയെ നോക്കൂ, ഇരുള്‍ക്കവി, മന്ത്രവാദി, വ്യസനവിദ്യാലയം, നഷ്ടപ്പാടുകള്‍ തുടങ്ങി 28 കവിതകള്‍. ‘നഷ്ടപ്പാടുകള്‍’. സോമന്‍ കടലൂര്‍. ഡിസി ബുക്സ്. വില 99 രൂപ.

https://dailynewslive.in/ മഴക്കാലമാണ്, ജലദോഷത്തിന് മുന്‍പ് വരുന്ന തൊണ്ട വേദന, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സച്ചില്ലെങ്കില്‍ അത് വളഷായി ആരോഗ്യം മോശമാക്കാന്‍ കാരണമാകും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാന്‍ ചില പൊടിക്കൈകളുണ്ട്. സിട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തൊണ്ട വേദനയും ശരീരവേദനയും വന്നു തുടങ്ങുമ്പോള്‍ തന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ജലദോഷ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക. ഇത് ജലദോഷം 27 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട വേദന ഒഴിവാക്കാന്‍ അല്‍പം തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആവി പിടിക്കുന്നത് കഫം ഉരുകി പോകാനും സഹായിക്കും. എട്ട് മുതല്‍ 9 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാനും ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ അണുബാധയോട് പൊരുതാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ഒരു ബുദ്ധ സന്യാസി ഒരു രാജവീഥിയിലൂടെ നടന്നുപോകുകയായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു നാണയം കളഞ്ഞുകിട്ടി. വളരെ എളിയ ജീവിതം നയിക്കുന്ന പരമ സാത്വികനായ തനിക്ക് ഈ നാണയം ആവശ്യമില്ലല്ലോ എന്ന് ചിന്തിച്ച അദ്ദേഹം അത് ആര്‍ക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. വഴിയില്‍ കാണുന്നവരോടൊക്കെ ആ നാണയം എടുത്തുകൊള്ളാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചെങ്കിലും ആര്‍ക്കും അത് ആവശ്യമില്ലായിരുന്നു. ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിയിരുന്ന ആ ബുദ്ധ സന്യാസി രാത്രിയില്‍ വഴിയരികിലെ ഒരു വിശ്രമ സങ്കേതത്തില്‍ തങ്ങി. നേരം പുലര്‍ന്നപ്പോള്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനിറങ്ങിയ അദ്ദേഹം ആ രാജ്യത്തെ രാജാവ് തന്റെ പടയാളികളുമായി പോകുന്നത് കണ്ടു.

സന്യാസിയെ കണ്ടപ്പോള്‍ രാജാവ് പടയാളികളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രാജാവ് സന്യാസിയുടെ അടുത്തേക്ക് വന്നു. രാജാവ് പറഞ്ഞു: ‘മഹാത്മന്‍, ഞാന്‍ അയല്‍രാജ്യം ആക്രമിക്കാനായിട്ട് പോകുകയാണ്. ആ രാജ്യം കീഴടക്കി എനിക്ക് എന്റെ സാമ്രാജ്യം വലുതാക്കണം. എന്റെ ഖജനാവ് ഇനിയും നിറക്കണം. എനിക്ക് അതിസമ്പന്നനാകണം. യുദ്ധത്തില്‍ വിജയിക്കാന്‍ എന്നെ അനുഗ്രഹിച്ചാലും’. അല്‍പനേരം ചിന്തിച്ച ശേഷം ആ ബുദ്ധ സന്യാസി തന്റെ പക്കലുണ്ടായിരുന്ന കളഞ്ഞുകിട്ടിയ നാണയം രാജാവിന്റെ കൈയ്യില്‍ വെച്ചുകൊടുത്തു. രാജാവിന് ആ നാണയം കണ്ടപ്പോള്‍ വല്ലാത്ത കോപം വന്നു. യുദ്ധത്തിന് പോകുന്ന തനിക്കെന്തിന് ഈ നാണയം? പോരാത്തതിന് താന്‍ എത്രയോ സമ്പന്നന്‍! സന്യാസി തന്നെ കളിയാക്കുകയാണെന്ന് രാജാവിന് തോന്നി. കോപം കടിച്ചുപിടിച്ച് രാജാവ് ചോദിച്ചു: ‘എന്താണ് ഈ ഒറ്റ നാണയത്തിന്റെ അര്‍ത്ഥം? എന്തിനാണ് എനിക്ക് ഇത് നല്‍കിയത്?’ സന്യാസി ശാന്തനായി മറുപടി നല്‍കി: ‘അല്ലയോ രാജാവേ, ഞാന്‍ രാജവീഥിയിലൂടെ നടക്കുമ്പോള്‍ എനിക്ക് വഴിയില്‍നിന്ന് കിട്ടിയതാണ് ഈ നാണയം. പക്ഷെ എനിക്ക് ഇത് ആവശ്യമില്ല. അതിനാല്‍ ഇത് ആവശ്യമുള്ള ആര്‍ക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. ഞാന്‍ പലരോടും ഈ നാണയം എടുത്തുകൊള്ളാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരും ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. കാരണം എല്ലാവരും അവര്‍ക്ക് ഉള്ളതുകൊണ്ട് സംതൃപ്തരാണ്. ഉള്ളതില്‍ കൂടുതലായി അവര്‍ക്ക് ഒന്നും ആവശ്യമില്ല. അതുകൊണ്ട് എല്ലാവരും തന്നെ സന്തോഷമായി ജീവിക്കുന്നു. എന്നാല്‍ ഈ രാജ്യത്തെ രാജാവായ അങ്ങേക്ക് എത്ര സമ്പത്തു കിട്ടിയാലും മതിയാവില്ലെന്നും ഇപ്പോള്‍ ഉള്ള സമ്പത്തില്‍ അങ്ങ് സംതൃപ്തനല്ലെന്നും എനിക്ക് ഇന്ന് മനസ്സിലായി. അതിനാല്‍ ഈ നാണയം ആവശ്യമുള്ളയാള്‍ അങ്ങ് തന്നെയാണ്’ നമ്മളില്‍ പലരും ഇങ്ങനെയൊക്കെ തന്നെയാണ്. ഉള്ള സമ്പത്തുകൊണ്ട് ആരും തൃപ്തരല്ല. കൂടുതല്‍ നേടാനാണ് പലരും നെട്ടോട്ടം ഓടുന്നത്. ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മെ വിട്ടുപോകുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും തന്നെയാണ്. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ ശീലിക്കുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *