◾തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. പൊലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്കു മാത്രമേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുള്ളുവെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര്‍ ഹൈക്കോടതി തള്ളിയത്.
◾വെബ് സീരീസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണു സ്വപ്ന സുരേഷുമായി നടത്തിയതെന്ന് വിജേഷ് പിള്ള. വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നു. 30 കോടി വാഗ്ദാനം ചെയ്തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമര്‍ശിച്ചിട്ടില്ല. എംവി ഗോവിന്ദന്‍ നാട്ടുകാരനെന്നു താന്‍ പറഞ്ഞിരുന്നു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും വിജേഷ് പറഞ്ഞു. ഇതിനിടെ എന്‍ഫോഴ്സ്മെന്റ് വിജേഷിന്റെ മൊഴിയെടുത്തു.
◾
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്കു പോലും എടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്നയ്ക്കെതിരേ അപകീര്‍ത്തി കേസ് കൊടുക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ളത് സ്ഥിരം ആരോപണങ്ങളാണ്. ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. ഗോവിന്ദന്‍ പറഞ്ഞു.
◾മുസ്ലീം ലീഗ് മതേതര കക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാന്‍ പ്ലാറ്റിനം ജൂബിലി സമ്മേളനം തീരുമാനിച്ചു. നവംബറില്‍ മതനിരപേക്ഷ കക്ഷികളുടെ നേതാക്കളെ അണിനിരത്തി ഡല്‍ഹിയില്‍ മഹാസമ്മേളനം നടത്തും. ഇന്നു വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തും.
◾വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ക്കു പുറമേ, മാലിന്യ സംസ്‌കരണം അടക്കമുള്ള കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ സ്വകാര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാരിന്റെ ഭൂമി സ്വകാര്യകമ്പനികള്‍ക്കു സ്വന്തമാക്കാവുന്ന രീതിയില്‍ കരാറുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. വഴിയോര വിശ്രമകേന്ദ്രത്തിനു 30 സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറാണു കൈമാറുന്നത്.
*ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ…… ?
https://dailynewslive.in/do-you-know-why-the-letter-x-is-written-behind-the-last-coach-of-the-train/
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു സ്വീകരണം നല്‍കാന്‍ പാലാ നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ മുക്കാല്‍ ഭാഗം അടച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്‍ഡില്‍ പന്തല്‍ വിതാനിച്ചതെന്ന നഗരസഭാ വാദം കോടതി അംഗീകരിച്ചു.
◾ബ്രഹ്‌മപുരത്തെ തീ 80 ശതമാനം നിയന്ത്രണ വിധേയമാക്കിയെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നും പി രാജീവ് പറഞ്ഞു. തദ്ദേശമന്ത്രി എം.ബി രാജേഷിനൊപ്പം മന്ത്രി പി രാജീവ് ബ്രഹ്‌മപുരം സന്ദര്‍ശിച്ചു.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
◾ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ ജിഷമോളെ പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. മാനസികാരോഗ്യ ചികിത്സ വേണമെന്ന ജിഷയുടെ വാദം അംഗീകരിച്ചാണു നടപടി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ബ്രഹ്‌മപുരത്തെ 110 ഏക്കര്‍ മാലിന്യ പ്ലാന്റിലെ സുരക്ഷയില്‍ കോര്‍പ്പറേഷന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അഗ്‌നിശമന സേന. 110 ഏക്കര്‍ സ്ഥലത്തു ഒരു സുരക്ഷാ ക്രമീകരണവുമില്ല. 50 ഏക്കര്‍ മാലിന്യ ശേഖരത്തില്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് കടക്കാന്‍ പോലും വഴിയില്ല. തീയണയ്ക്കാനുള്ള വെള്ളത്തിനും സൗകര്യമില്ല. പ്ലാന്റില്‍ അഗ്നി പ്രതിരോധ സംവിധാനങ്ങളില്ല. മാലിന്യം ഇളക്കി മറിക്കാന്‍ ജെസിബി അടക്കമുള്ള സംവിധാനങ്ങളില്ല. അഗ്‌നിശമന സേന കുറ്റപ്പെടുത്തി.
◾തൃശൂര്‍ പെരിങ്ങാവില്‍ ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. അഗ്‌നിശമന സേന എത്തി തീ അണച്ചു. തീപടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ ചത്തു.
◾തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി നല്‍കിയ ചാലക്കുടി സ്വദേശി അമലിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. കഴിഞ്ഞ ആറിനാണ് ഹെല്‍ത്ത് ടോണിക്കിനു പകരം അലര്‍ജിയുള്ള ചുമമരുന്ന് യുവാവിന് നല്‍കിയത്.
◾കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി സദാ റഹ്‌മത്ത് ജഹാന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് മേയര്‍ ഭവനു സമീപത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ വീണത്.
◾മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. പുരുഷ പൊലീസുകാരാണ് സ്ത്രീകളെ പിടിച്ചുമാറ്റിയത്. സംഭവം വിവാദമായി. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
◾മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ പുറത്തിറങ്ങരുതെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് കെ മുരളീധരന്‍. പര്‍ദ ധരിക്കാനുള്ള അവകാശം പോലും ഇല്ലാതായി. ജനങ്ങളെ കരുതല്‍ തടങ്കലിലാക്കുന്നു. ഇതെന്താ രാജഭരണമാണോ എന്നും മുരളീധരന്‍ ചോദിച്ചു.
◾സഭാ തര്‍ക്ക പരിഹാരത്തിനു നിയമ നിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിക്കും.
◾തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത ഡല്‍ഹി ജന്തര്‍ മന്ദിറില്‍ നിരാഹാര സമരത്തില്‍. നാളെ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കേയാണ് സമരം. വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിതയുടെ സമരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. 18 രാഷ്ട്രീയ പാര്‍ട്ടികളെ സമരത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.
◾ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന. മാര്‍ച്ച് ആറിനു മാത്രം 26 ലക്ഷം കുപ്പി മദ്യം വിറ്റു. ഹോളി ആഘോഷ ദിവസം മാത്രം 58.8 കോടി രൂപയുടെ മദ്യം കുടിച്ചു. പുതുവര്‍ഷ തലേന്ന് വിറ്റഴിച്ച 20 ലക്ഷത്തിന്റെ ഇരട്ടിയിലേറെ മദ്യമാണ് ഹോളിക്കായി കുടിച്ചുതീര്‍ത്തത്.
◾ചില വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമാണെന്നും അനുരാഗ് ഠാക്കൂര്‍.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
◾അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളില്‍ ലോക്സഭ അവകാശ സമിതി തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി സമിതി നേരിട്ടെടുക്കും. സമിതിക്കു മുന്‍പാകെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി എഴുതി നല്‍കിയിരുന്നു.
◾നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തെരഞ്ഞെടുത്തു. ഈ മാസം 12 ന് ചുമതലയേല്‍ക്കും. നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഉള്‍പ്പെടുന്ന എട്ട് സഖ്യകക്ഷികളുടെ പൊതു സ്ഥാനാര്‍ത്ഥിയായിരുന്നു പൗഡല്‍. 214 പാര്‍ലമെന്റംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ഇദ്ദേഹം നേടി.
◾തൃശൂരിലും കാട്ടുതീ പടരുന്നു. മരോട്ടിച്ചാല്‍, മാന്ദാമംഗലം മേഖലയില്‍ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ധദീപ് ധന്‍ക്കര്‍. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുമ്പോള്‍ ചിലര്‍ മോശമെന്ന് പ്രചരിപ്പിക്കുകയാണ്. എംപി വിദേശത്തു നടത്തിയ പരാമര്‍ശങ്ങളില്‍ മൗനം പാലിച്ചാല്‍ ഭരണഘടന വിരുദ്ധമാകുമെന്നും ജഗ്ദീപ് ധന്‍ക്കര്‍.
◾ജോലിക്കു പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ തേജസ്വി യാദവിന്റെ വീട്ടില്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. പാട്ന, റാഞ്ചി, മുംബൈ, ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലും തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വസതിയിലുമാണു പരിശോധന.
◾ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. 255 ന് 4 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ഇന്ന് ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 180 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചപ്പോള്‍ 49 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ 114 റണ്‍സെടുത്ത് പുറത്തായി. രവിചന്ദ്ര അശ്വിന്‍ നാല് വിക്കറ്റെടുത്തു.
◾ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ ഫോണ്‍ പേയില്‍ ഏകദേശം 100-150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ ഇടപാട് നടക്കുകയാണെങ്കില്‍ ഒരു പുതിയകാല സ്ഥാപനത്തിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപങ്ങളില്‍ ഒന്നായിരിക്കും ഇത്. പ്രൈവറ്റ് ഇക്വിറ്റി ഭീമന്‍മാരായ ജനറല്‍ അറ്റ്‌ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍, റിബിറ്റ് ക്യാപിറ്റല്‍ എന്നിവയില്‍ നിന്നും 12 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഫോണ്‍പേ ഇതിനകം 450 ദശലക്ഷം ഡോളര്‍ പ്രാഥമിക മൂലധനം സമാഹരിച്ചിട്ടുണ്ട്. ഫോണ്‍ പേയില്‍ 70 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ നിക്ഷേപകരാണ് വാള്‍മാര്‍ട്ട്. ഈ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പില്‍ പ്രതിമാസം 4 ബില്യണ്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. യുപിഐ നെറ്റ്വര്‍ക്കിലെ ഗൂഗിള്‍ പേ, ആമസോണ്‍ പേ, വാട്സ്ആപ്പ് പേ എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കുന്നു. 2016ല്‍ ഫോണ്‍ പേയെ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു. സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്ന് ഫ്ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍, ക്യൂര്‍ഫുഡ്, ക്ലൗഡ് കിച്ചന്‍ പ്ലാറ്റ്‌ഫോം, കള്‍ട്ട്ഫിറ്റ്, ന്യൂ ഏജ് ഇന്‍ഷുറന്‍സ് കമ്പനിയായ അക്കോ, ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി, അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് യുലു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു.
◾2014ല്‍ വേര്‍പിരിഞ്ഞ ഫേസ്ബുക്കും മെസ്സഞ്ചറും വീണ്ടും ഒന്നിക്കുന്നു. ആദ്യം ഒരുമിച്ചായിരുന്നെങ്കിലും മെസ്സഞ്ചര്‍ ഒരു പ്രത്യേക ആപ്പായി മാറുന്നത് ‘മികച്ച അനുഭവം’ നല്‍കുമെന്നായിരുന്നു അന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ആ തീരുമാനം ശരിവെക്കുന്ന രീതിയില്‍ മെസ്സഞ്ചര്‍ ആപ്പ് വലിയ ജനപ്രീതി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, മെറ്റ’യിപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. മെസ്സഞ്ചര്‍ ആപ്പ് ഫേസ്ബുക്കിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായി തുടങ്ങും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഒഴിവാക്കിയ ബില്‍റ്റ്-ഇന്‍ സന്ദേശമയയ്ക്കല്‍ ഓപ്ഷന്‍ ഫേസ്ബുക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരു കാരണമുണ്ട്. അമേരിക്കയിലും യൂറോപ്പിലുമടക്കം ഇപ്പോള്‍ കൗമാരപ്രായക്കാരുടെ ഫസ്റ്റ് ഓപ്ഷനായ ടിക്ടോക്കിനോട് മത്സരിക്കുന്നതിനായാണ് ഫേസ്ബുക്ക് പുതിയ മാറ്റം വരുത്തുന്നത്. ടിക്ടോക്കില്‍ നിലവില്‍ ബില്‍റ്റ്-ഇന്‍ മെസ്സേജിങ് ഓപ്ഷനുണ്ട്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ വരുംദിവസങ്ങളിലായി എല്ലാ ഫേസ്ബുക്ക് യൂസര്‍മാരിലേക്കും എത്തും. കൗമാരപ്രായക്കാരുടെ കൊഴിഞ്ഞ് പോക്ക് ഫേസ്ബുക്കിനെ ബാധിച്ചിട്ടുണ്ടെന്നും ആപ്പ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകുമെന്നും നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
◾ദേശീയ പുരസ്‌കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിടുതലൈ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തമിഴ് സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മത്സരിച്ചഭിനയിക്കുന്ന സൂരിയെയും സേതുപതിയെയും ട്രെയിലറില്‍ കാണാം.
ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥ. രണ്ട് വര്‍ഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, രാജീവ് മേനോന്‍, ഭവാനി ശ്രീ, ചേതന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തിലൊരു വേഷത്തിലെത്തുന്നു. വിടുതലൈ’യില്‍ ആദിവാസി കുട്ടിയുടെ വേഷത്തിലാണ് ജൂനിയര്‍ സേതുപതി എത്തുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
◾യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ ഏപ്രില്‍ ആറിന് തിയറ്ററുകളിലെത്തും. ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾അല്‍ക്കസാറിന്റെ 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ പതിപ്പുമായി ഹ്യുണ്ടേയ്. പ്രെസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (ഒ), സിഗ്നേച്ചര്‍ (ഒ) എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 16.74 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെയാണ്. ആറ്, ഏഴു സീറ്റ് വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനം പുതിയ ആര്‍ഡിഇ നിലവാരം പുലര്‍ത്തുന്നതും എഥനോള്‍ 20 ഫ്യൂവല്‍ റെഡിയുമാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. നേരത്തെ ഹ്യുണ്ടേയ് 1.5 ലിറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 160 പിഎസ് കരുത്തും 253 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി എന്നീ ഗിയര്‍ബോക്സുകള്‍ക്കൊപ്പം പുതിയ എന്‍ജിന്‍ ലഭിക്കും. പുതിയ പെട്രോള്‍ എന്‍ജിനൊപ്പം നിലവിലെ ഡീസല്‍ എന്‍ജിന്‍ മോഡലും വില്‍പനയ്ക്കുണ്ടാകും. എന്‍ജിനില്‍ മാത്രമല്ല മുന്‍ ഗ്രില്ലില്‍ അടക്കം ചെറിയ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഐഎസ്ജി (ഐഡില്‍ സ്റ്റോപ് ആന്‍ഡ് ഗോ) സാങ്കേതികവിദ്യ, സുരക്ഷയ്ക്കായി അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.
◾പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹികരാഷ്ട്രീയസാംസ്‌കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാല്‍ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്, ചുംബനസമരം, മാധ്യമസംസ്‌കാരം തുടങ്ങി വ്യത്യസ്ത തലങ്ങളില്‍കൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. ‘മരണം കാത്ത് ദൈവങ്ങള്‍’. എം. സ്വരാജ്. ഡി സി ബുക്സ്. വില: 199 രൂപ.
◾കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പലതരം ആധുനിക മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം നഷ്ടമാകാന്‍ കാരണമാകും. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തൈര് ഉത്തമമാണ്. തൈരിലെ ബയോട്ടിന്‍, സിങ്ക് എന്നിവ മുടി വേരില്‍ നിന്ന് ശക്തിപ്പെടുത്തും. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയും തൈരില്‍ അടങ്ങിയിരിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് തൈര് എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം. പഴുത്ത പഴം ഉടച്ചെടുത്ത് രണ്ട് സ്പൂണ്‍ വീതം തൈരും തേനും ചേര്‍ക്കുക. അര മണിക്കൂര്‍ സമയം ഈ പാക്ക് തലയോട്ടിയില്‍ വെയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഒലിവ് ഓയില്‍ തൈരിനോടൊപ്പം ചേര്‍ക്കുന്നതും മുടിവളര്‍ച്ചയ്ക്ക് ഉത്തമമാണ്. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ ശേഷം തൈരില്‍ രണ്ട് സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം, മസാജ് ചെയ്യുക. 20 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂണ്‍ തൈര് ചേര്‍ത്തിളക്കുക. അര മണിക്കൂറിന് ശേഷം ഇത് ശിരോചര്‍മം മുതല്‍ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുടിയ്ക്ക് വളരെ നല്ലതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.07, പൗണ്ട് – 97.99, യൂറോ – 86.93, സ്വിസ് ഫ്രാങ്ക് – 88.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.09, ബഹറിന്‍ ദിനാര്‍ – 217.73, കുവൈത്ത് ദിനാര്‍ -267.15, ഒമാനി റിയാല്‍ – 213.22, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.35, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 59.32.