yt cover 1

പാചകവാതക വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണു കൂട്ടിയത്. പുതിയ ഗാര്‍ഹിക സിലിണ്ടറിനു വില 1110 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു.

ബഫര്‍ സോണില്‍ 70,582 നിര്‍മിതികളുണ്ടെന്നു ബഫര്‍സോണ്‍ വിദഗ്ധ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതിനേക്കാള്‍ 21,210 നിര്‍മിതികള്‍ അധികമുണ്ടെന്നാണു റിപ്പോര്‍ട്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി.

ഉക്രൈനിലെ ആയിരക്കണക്കിനു കുട്ടികളെ റഷ്യ തട്ടിയെടുത്തു കൊണ്ടുപോയെന്നും ഇത് ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിര്‍ബന്ധിത നാടുകടത്തലാണെന്നും ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വീഡിയോ സന്ദേശത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് സ്വന്തമാക്കി. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി.

ഐജിഎസ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷികള്‍ നിയമസഭയില്‍നിന്ന് ഇറങ്ങി പോയി. ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോര്‍ച്ച തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ആരോപിച്ചാണ് അടിയന്തര പ്രമേയത്തിനു ശ്രമിച്ചത്. പ്രതിപക്ഷത്തെ റോജി എം ജോണാണ് നോട്ടീസ് നല്‍കിയത്.

അഴിമതി വ്യക്തമാണെങ്കില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും കുറ്റപത്രം നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കി. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കാം. സുപ്രീംകോടതി വിധി ചൂണ്ടികാട്ടിയാണ് പുതിയ സര്‍ക്കുലര്‍.

നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച നാനൂറു ചോദ്യങ്ങള്‍ക്കു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം എ.പി.അനില്‍കുമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. കഴിഞ്ഞ മൂന്നു സമ്മേളന കാലയളവിലായാണ് ഇത്രയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാത്തതെന്നു പരാതിയില്‍ പറയുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പിബി നൂഹിന്റെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണു മൊഴിയെടുക്കുന്നത്. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ലൈഫ് മിഷനില്‍ ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഏഴാം തീയതി ഹാജരാകണമെന്ന് വീണ്ടും നോട്ടീസ് നല്‍കി.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്സ്ആപ് ചാറ്റ് പുറത്ത്. യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായത് വ്യവസായി എംഎ യൂസഫലി ഇടപെട്ടതുകൊണ്ടാണെന്നും നോര്‍ക്ക റൂട്സില്‍ മുഖ്യമന്ത്രിയും ശിവശങ്കറും വാഗ്ദാനം ചെയ്ത ജോലിയും യൂസഫലി മുടക്കുമെന്നും വിശദീകരിക്കുന്ന വാട്സ്ആപ് ചാറ്റാണ് പുറത്ത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള ചാറ്റില്‍ രാവിലെ എന്തു കഴിച്ചെന്നു സ്വപ്ന ചോദിക്കുന്നുണ്ട്. കഞ്ഞി കുടിച്ചെന്നു ശിവശങ്കറും സാന്‍ഡ് വിച്ച് കഴിച്ചെന്നു സ്വപ്നയും ചാറ്റില്‍ പറയുന്നുണ്ട്.

തന്നെ അറിയില്ലെന്നു നിയമസഭയില്‍ പച്ചക്കള്ളം വിളിച്ചു പറയാന്‍ മുഖ്യമന്ത്രിക്കു നാണമില്ലേയെന്ന് സ്വപ്ന സുരേഷ്. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ആവര്‍ത്തിച്ചു.

സംസ്ഥാനത്തെ ഹോട്ടലുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഒരു മാസത്തെ സാവകാശംകൂടി അനുവദിച്ചുു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരായ നിയമനടപടികള്‍ ഒരു മാസത്തിനു ശേഷം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എത്രപേര്‍ എടുത്തെന്ന് പരിശോധിക്കും.

ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് ഈ മാസം 25 നകം പൊളിക്കുമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍. റിസോര്‍ട്ടിലെ 54 കോട്ടേജുകളില്‍ 34 എണ്ണം പൊളിച്ചു. ശേഷിക്കുന്ന 20 എണ്ണം 25 നകം പൊളിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മലപ്പുറം തുവ്വൂര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പോയ രാജ്യറാണി എക്സ്പ്രസ് അല്‍പദൂരം പിന്നിട്ടശേഷം റിവേഴ്സില്‍ തിരികേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ നിര്‍ത്താത്തതിനാല്‍ പല യാത്രക്കാരും ട്രെയിനിറങ്ങിവരുന്നവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും സ്റ്റേഷന്‍ വിട്ടുപോകുകയും ചെയ്തതിനു പിറകേയാണ് ട്രെയിന്‍ റിവേഴ്സായി തിരിച്ചെത്തിയത്. പുലര്‍ച്ചെയാണ് രാജ്യറാണി യാത്രക്കാരെ ഇങ്ങനെ കബളിപ്പിച്ചത്.

എടക്കഴിയൂര്‍ പഞ്ചവടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടില്‍ മുസ്തഫയാണ് മരിച്ചത്.

സ്‌കൂളുകളില്‍ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സ്‌കൂളുകളില്‍ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനമാണ്. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്‌കൂളുകളില്‍ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസമോ ആവരുതെന്നും കോടതി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതില്‍ക്കെട്ടിനപ്പുറത്തുനിന്ന് 120 കഞ്ചാവു ബീഡികള്‍ എറിഞ്ഞുകൊടുത്ത വിരുതന്മാര്‍ പിടിയില്‍. നാട്ടുവയല്‍ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര്‍ എന്നിവരെയാണ് അറസറ്റു ചെയ്തത്.

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാറില്‍ ഉണ്ടായിരുന്ന കുടുംബം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.

തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് എന്‍ജിനിയിറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ (19) ആണ് മരിച്ചത്.

പത്തു ദിവസം മുമ്പ് ദുബൈയില്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്.

റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണത്തിനു വലിച്ചുകിട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിനു പരിക്ക്. കോട്ടയം കാരാപ്പുഴ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. മുന്നറിയിപ്പ് ബോര്‍ഡില്ലാതെയാണ് കയര്‍ വലിച്ചു കെട്ടിയിരുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്നു പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്.

താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ച് രാഹുല്‍ ഗാന്ധി ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍. കേബ്രിഡ്ജിലെ എംബിഎ പ്രോഗ്രാമില്‍ പ്രഭാഷണം നടത്താനാണ് രാഹുല്‍ എത്തിയത്.

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് ഗാസിയാബാദില്‍ അറസ്റ്റിലായത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്.

ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ മതപരിവര്‍ത്തനത്തിനു കേസെടുക്കുമെങ്കില്‍ താനിനിയും അതു തുടരുമെന്ന് ബെംഗളൂൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ച കുട്ടികളെ മതം മാറ്റിയെന്നു തെളിയിക്കാമോയെന്നു അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നതിനിടെയാണ് ഈ പ്രതികരണം.

ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 26 പേര്‍ കൊല്ലപ്പെട്ടു. 85 പേര്‍ക്ക് പരിക്കേറ്റു. ആതന്‍സില്‍നിന്നു തെസലോന്‍സ്‌കിയിലേക്ക് പോയ യാത്രാവണ്ടിയും ലാരിസയിലേക്ക് പോയ ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണരുത്. പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കളെ ആറു മാസത്തേക്ക് ലേബര്‍ ക്യാമ്പുകളില്‍ അടയ്ക്കും. കുട്ടികളെ അഞ്ചു വര്‍ഷം തടവിലിടും.

തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 89 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. മേഘാലയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. മേഘാലയില്‍ 74 ശതമാനവും നാഗാലാന്‍ഡില്‍ 82 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ഇന്‍ഡോര്‍ പിച്ച് ബൂമറാംഗായി. ഓസ്‌ട്രേലിയയെ മെരുക്കാനൊരുക്കിയ പിച്ചില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിലാണ് ഓസ്ട്രേലിയന്‍ സ്പിന്നേഴ്സിനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഒന്നാമിന്നിംഗ്സില്‍ നേടാനായത് വെറും 109 റണ്‍സാണ്. 5 വിക്കറ്റെടുത്ത മാത്യു കുനേമാനും 3 വിക്കറ്റെടുത്ത നഥാന്‍ ലിയോണുമാണ് ഇന്ത്യയെ തകര്‍ത്ത് കളഞ്ഞത്. ഒന്നാമിന്നിംഗ്സില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്.

രാജ്യത്ത് മുഖ്യ വ്യവസായ മേഖലയില്‍ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 7.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജനുവരിയില്‍ ഉണ്ടായിട്ടുള്ളത്. 2022 ജനുവരിയില്‍ 4 ശതമാനം വളര്‍ച്ച മാത്രമായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. മുഖ്യ വ്യവസായ മേഖലയില്‍ എട്ട് സുപ്രധാന വിഭാഗങ്ങളാണ് ഉള്ളത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന മേഖലകള്‍. ഇവയില്‍ ക്രൂഡോയില്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ പോസിറ്റീവ് വളര്‍ച്ചയാണ് ജനുവരിയില്‍ കൈവരിച്ചത്. ഇന്ത്യയുടെ വ്യവസായ സൂചികയില്‍ മുഖ്യ വ്യവസായ രംഗത്തിന്റെ പങ്ക് 40.27 ശതമാനമാണ്.

സാംസങ് ഗ്യാലക്സി എ14 4ജി മലേഷ്യയില്‍ അവതരിപ്പിച്ചു. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വില്‍പന. ഗ്യാലക്സി എ14യുടെ 5ജി വേരിയന്റ് ഈ വര്‍ഷം ആദ്യം സിഇഎസ് 2023ലാണ് അവതരിപ്പിച്ചത്. ഗ്യാലക്സി എ14യുടെ 5ജി നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണകളില്‍ ലഭ്യമാണ്. എന്നാല്‍ ഗ്യാലക്സി എ14 4ജിയുടെ വില ഇതുവരെ സാംസങ് മലേഷ്യ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ പുതിയ ഹാന്‍ഡ്സെറ്റിന്റെ വില 826 എംവൈആര്‍ (ഏകദേശം 15,300 രൂപ) ആണ്. ബ്ലാക്ക്, സില്‍വര്‍, ഗ്രീന്‍, ഡാര്‍ക്ക് റെഡ് കളര്‍ ഓപ്ഷനുകളിലാണ് ഗ്യാലക്സി എ14 4ജി വരുന്നത്.സ്മാര്‍ട് ഫോണിന്റെ 5ജി വേരിയന്റ് 4ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയാന്റുകളിലാണ് നിലവില്‍ വില്‍ക്കുന്നത്. ഇതിന്റെ വില യഥാക്രമം 16,499 രൂപ. 18,999 രൂപ, 20,999 രൂപ എന്നിങ്ങനെയാണ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0ലാണ് ഗ്യാലക്സി എ14 4ജി പ്രവര്‍ത്തിക്കുന്നത്. ഈ ഹാന്‍ഡ്സെറ്റില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കാണ് ഫോണിന്റെ സവിശേഷത. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റില്‍ 15വാട്ട് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ ചിത്രത്തിലെ ‘മനമേലെ പൂവിതളായി’ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. നിരവധി തമിഴ് ചിത്രങ്ങള്‍ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം, ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു.

മാര്‍ച്ച് 12ന് ലൊസാഞ്ചലസില്‍ വെച്ച് നടക്കുന്ന 95-ാമത് ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കാന്‍ ഒരുങ്ങി ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കലാ ഭൈരവയും. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗാനത്തിനൊപ്പം രാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവെക്കാനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എംഎം കീരവാണിയുടെ ഈണത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍പ്പന്‍ ചുവടുകളുമായി എത്തിയ ‘നാട്ടു നാട്ടു’ ലോകശ്രദ്ധ നേടിയിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതോടെ ഇനി ഓസ്‌കറിനായുള്ള കാത്തിരിപ്പാണ് ആരാധകര്‍. ഒര്‍ജിനല്‍ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.

ഇന്ത്യന്‍ വൈദ്യുത ബൈക്ക് വിപണിയില്‍ വേഗത്തിലും സാങ്കേതിക മികവിലും മുന്നിട്ടു നില്‍ക്കുന്ന അള്‍ട്രാവയലറ്റ് അവരുടെ എഫ് 77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു. ഇ.വി സ്റ്റാര്‍ട്ട്പ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലാണ് നിര്‍മിക്കുന്നത്. എഫ് 77, എഫ് 77 റെക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇലക്ട്രിക് മോട്ടോര്‍ കമ്പനിയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ബെംഗളൂരുവിലെ നിര്‍മാണശാലയില്‍ വച്ചു തന്നെയാണ് ഉടമകള്‍ക്ക് കൈമാറുന്നത്. 3.80 ലക്ഷം രൂപ മുതല്‍ 4.55 ലക്ഷം രൂപ വരെയാണ് എഫ് 77 മോഡലുകള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ വൈദ്യുത മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ച് 307 കിലോമീറ്ററുള്ള എഫ് 77 റെക്കോണിനാണ്. 95എന്‍എം ടോര്‍ക്കും 39 ബിഎച്പി കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ മോഡലിലുള്ളത്. 10.3കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹനങ്ങളിലെ തന്നെ വലുതാണ്. അള്‍ട്രാവയലറ്റ് കൂട്ടത്തില്‍ എഫ് 77 ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ആകെ 77 മോട്ടോര്‍ സൈക്കിളുകള്‍ മാത്രമാണ് സ്‌പെഷല്‍ എഡിഷനില്‍ ഇറക്കിയിരിക്കുന്നത്.

ഈ പുസ്തകം നിങ്ങളുടെ കൈയ്യില്‍ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ നിങ്ങള്‍ തയാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാല്‍ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങള്‍ ചിന്തിക്കും, അല്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു: നിങ്ങള്‍ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം. ‘ഇക്കിഗായ് കൗമാരക്കാര്‍ക്ക്’. ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്. വിവര്‍ത്തനം : ഗീതാഞ്ജലി. ഡി സി ബുക്സ്. വില 190 രൂപ

ബിപി കുറയ്ക്കാന്‍ മാതളനാരങ്ങ നല്ലതെന്ന് വിദഗ്ധര്‍. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാല്‍ ഹാര്‍ട്ട് സംബന്ധമായ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗത്തിന് ഇത് നല്ല മരുന്നാണ്. ഇതു കാരണമുണ്ടാകുന്ന അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. പോളിസിസ്റ്റിക് രോഗമുള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. ഇതു കാരണമുണ്ടാകുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രശ്‌നങ്ങള്‍ക്കും അമിത വണ്ണത്തിനും ഇതേറെ നല്ലതാണ്. ഇതു പോലെ മെനോപോസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. ഇതുപോലെ ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ആരോഗ്യമുള്ള ശരീരത്തിനും ചര്‍മ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. ഇതില്‍ ധാരാളം പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ് മാതളനാരങ്ങ. അര കപ്പ് മാതള നാരങ്ങ ജ്യൂസില്‍ 80 കലോറി, 16 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്സ്, 3 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്. ജ്യൂസ് പോലെ തന്നെ മാതളനാരകത്തിന്റെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെയാണ്. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കറുത്ത പാടുകള്‍ മാറ്റാനും തൊലി ഉപയോഗപ്രദമാണ്. ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ളതിനാല്‍ വായിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതേറെ നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.53, പൗണ്ട് – 99.73, യൂറോ – 87.79, സ്വിസ് ഫ്രാങ്ക് – 87.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.87, ബഹറിന്‍ ദിനാര്‍ – 218.93, കുവൈത്ത് ദിനാര്‍ -268.96, ഒമാനി റിയാല്‍ – 214.39, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *