s3 yt cover

കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ്മ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി കേരളം. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം പൂര്‍ത്തിയായി. ലാല്‍സലാം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളാണ് സഖാവിന് കാണാനായി എത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ, സിപിഎം പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

നവകേരള സദസ് പുനരാരംഭിച്ചു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നാണ് പുനരാരംഭിച്ചത്. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.

നവകേരള സദസ്സിലെ അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമലയില്‍ തിരക്ക് തുടരുന്ന സാഹചര്യത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കി. ഇതോടെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡില്‍ തിരുമാനിക്കും. ജനുവരി 8 മുതല്‍ 13 വരെ സിനഡ് ചേര്‍ന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്ന് സഭാനേതൃത്വം സര്‍ക്കുലറിലൂടെ അറിയിച്ചു.

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്ന ആത്മഹത്യ ചെയ്ത കേസില്‍ ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഷബ്ന ജീവനൊടുക്കിയ ദിവസം ഭര്‍തൃവീട്ടുകാര്‍ ഷബ്നയെ ചീത്ത വിളിക്കുന്നത് ഷബ്ന തന്നെ ഫോണില്‍ എടുത്ത വീഡിയോയില്‍ വ്യക്തമാണ്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

*

സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ ബോഡി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറങ്ങാതെ വാങ്ങില്ലെന്ന നിലപാടില്‍ നാട്ടുകാരും ബന്ധുക്കളും. അതേസമയം കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവിറങ്ങി. എന്നാല്‍ കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.

20 ലക്ഷം രൂപ സര്‍ക്കാര്‍ കുടിശികയാക്കിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണമായി നല്‍കി വന്ന ബ്രഡ് വിതരണം നിലച്ചു. ബ്രഡ് വിതരണക്കാരായ മോഡേണ്‍ ബ്രഡ്, കഴിഞ്ഞ ഒന്ന് മുതല്‍ വിതരണം അവസാനിപ്പിക്കുകയായിരുന്നു. കുടിശ്ശികയായി നല്‍കാനുള്ള 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പാല്‍ വിതരണം ഉടന്‍ നിര്‍ത്തേണ്ടി വരുമെന്ന് മില്‍മയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ട്രെയിനിറങ്ങിയ മൂന്ന് ഒറീസ സ്വദേശികളായ അതിഥി തൊഴിലാളികളില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന 16 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാങ്കാവ് തലക്കുളങ്ങര യുപി സ്‌കൂളിന്റെ അടുത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതികളെ താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ കുടകില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്നലെ രാത്രി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു.

അനന്തരവന്‍ ആകാശ് ആനന്ദിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ഇന്ന് ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് മായാവതിയുടെ പ്രഖ്യാപനം. നിലവില്‍ ബിഎസ്പി ദേശീയ കോര്‍ഡിനേറ്ററാണ് ആകാശ് ആനന്ദ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20 ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനില്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷ. വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ ചെന്ന് മാറ്റുരക്കുമ്പോള്‍ മത്സരം തീപ്പാറുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്കൊടുവില്‍ രാജ്യത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രിയമേറുന്നു. ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച്, നിരവധി ആളുകളാണ് ചുരുങ്ങിയ കാലയളവിനുളളില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തിയത്. ഇതോടെ, രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ കൈവശമുള്ള ആകെ ആസ്തി മൂല്യം 50 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പദ്ധതികള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചതോടെയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകിയെത്തിയത്. നവംബറില്‍ മൊത്തം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് നിക്ഷേപകരുടെ എണ്ണം 7.44 കോടി രൂപയില്‍ എത്തി. നിലവിലെ കണക്കനുസരിച്ച്, മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 49.04 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷം അവസാനിക്കാറാകുമ്പോഴേക്കും, 50 ലക്ഷം കോടി എന്ന നേട്ടം കൈവരിക്കുന്നതാണ്. തുടര്‍ച്ചയായ 34-ാം മാസമാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് അധിക പണമൊഴുക്ക് ദൃശ്യമായിരിക്കുന്നത്. പ്രതിമാസം ഏകദേശം 17000 കോടി രൂപയുടെ നിക്ഷേപമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പദ്ധതികളിലേക്ക് എത്തുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത വര്‍ദ്ധിച്ചതിനാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ചെയ്യരുതെന്ന് നേരത്തെ തന്നെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പോരിന്റെ വേഗത കൂട്ടി ഗൂഗിളും. ഇത്തവണ ചാറ്റ്ജിപിടിയെ വെല്ലുന്ന തരത്തില്‍ പുതിയൊരു ചാറ്റ്ബോട്ടുമായാണ് ഗൂഗിളിന്റെ വരവ്. ജെമിനി എന്ന എഐ മോഡലാണ് ഗൂഗിള്‍ ടെക് ലോകത്തിനായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഏഴ് വര്‍ഷത്തിലധികം നീണ്ട ശ്രമഫലത്തിനൊടുവിലാണ് ഗൂഗിള്‍ ജെമിനിക്ക് രൂപം നല്‍കിയത്. ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുമെന്നതാണ് ജെമിനിയുടെ പ്രധാന ആകര്‍ഷണീയത. ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കള്‍ക്ക് ജെമനിയുമായി സംവദിക്കാന്‍ സാധിക്കും. അള്‍ട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി ലഭ്യമാകുക. പേര് സൂചിപ്പിക്കുന്നത് പോലെ കഴിവുകള്‍ കൂടിയ അള്‍ട്രായില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികള്‍ ചെയ്യുന്നതിനായി ഉപയോഗിക്കുക. പ്രോയില്‍ ഇടത്തരം വലുപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോയില്‍ ഏറ്റവും ചെറിയ ലാംഗ്വേജ് മോഡലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ നാനോ മോഡല്‍ കമ്പ്യൂട്ടറുകളിലും, ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാകും. അധികം വൈകാതെ തന്നെ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉള്‍പ്പെടുത്തുന്നതാണ്.

ബിഗ് സ്‌ക്രീനിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ പുതിയ ചിത്രം ‘നേര്’ ട്രെയ്ലര്‍ പുറത്തെത്തി. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്ലര്‍. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയ ‘ബാര്‍ബി’ ഇനി ഒ.ടി.ടിയിലേക്ക്. ജൂലൈ 21ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ക്ലാഷ് റിലീസ് ആയി എത്തിയ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ചിത്രത്തെ കടത്തിവെട്ടി 276.39 കോടി രൂപ കളക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. 2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ ആണ് സിനിമയുടേത്. ആമസോണ്‍ പ്രൈമിലും ബുക്ക് മൈ ഷോയിലും വാടക അടിസ്ഥാനത്തില്‍ നേരത്തെ സിനിമ സ്ട്രീം ചെയ്തിരുന്നു. ഡിസംബര്‍ 21 മുതല്‍ ജിയോ സിനിമ പ്ലാറ്റ്‌ഫോമില്‍ ചിത്രം ലഭ്യമാകും. മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച സംവിധായികയാണ് ഗ്രെറ്റ ഗെര്‍വിഗ്. മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും ആയിരുന്നു ബാര്‍ബി, കെന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായും കണക്കുകള്‍ എത്തിയിരുന്നു.

ചെക്ക് വാഹനബ്രാന്‍ഡായ സ്‌കോഡ ‘മൈ 2023’ എന്ന പേരില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. കോഡിയാക്, സ്ലാവിയ, കുഷാഖ് എന്നിവയ്ക്കാണ് കിടിലന്‍ ഓഫറുകള്‍. കുഷാഖിന് 1.60 ലക്ഷം രൂപ, സ്ലാവിയ്ക്ക് 1.60 ലക്ഷം രൂപ, കോഡിയാക് എസ്യുവിയ്ക്ക് 2.66 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലക്കുറവ്. 1.60 ലക്ഷം രൂപ വരെയാണ് സ്ലാവിയയ്ക്ക് വിലക്കുറവ്. 115 എച്ച്പി പരമാവധി കരുത്തുള്ള 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 150 എച്ച്പി 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ട്. 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. കുഷാഖിന് 1.60 ലക്ഷം രൂപയുടെ ഇളവുകളാണ് നല്‍കിയിരിക്കുന്നത്. 1.0 ലീറ്റര്‍ – 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷനുകളില്‍ വാഹനം തിരഞ്ഞൈടുക്കാനും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. ഫുള്‍ സൈസ് എസ്യുവി വിഭാഗത്തില്‍ സ്‌കോഡയുടെ പ്രീമിയം താരമാണ് കോഡിയാക്. കോഡിയാക്കിന്റെ ഏറ്റവും മുന്തിയ വകഭേദമായ ലോറന്‍ ആന്‍ഡ് ക്ലെമന്റ് അഥവാ എല്‍ആന്‍ഡ്‌കെ മോഡലിനാണ് ഓഫര്‍ ലഭിച്ചിട്ടുള്ളത്. 2.20 ലക്ഷം രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും 190 എച്ച്പി 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുമായെത്തുന്ന കോഡിയാക്കിന് 38.50 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. മുന്തിയ വകഭേദത്തിന് 40 ലക്ഷം രൂപ വരെയാണ് വില.

ഈ കൃതിക്ക് സാഹിത്യകൃതികള്‍ക്ക് കല്പിക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഒരു ഘടനയില്ല. പക്ഷേ, ഇതിന്റെ ആഖ്യാനരൂപത്തിന് കൃത്യമായ ഭാഷാരൂപമുണ്ട്. ആ രൂപത്തിലൂടെ നിങ്ങള്‍ നിങ്ങളെ തന്നെ കാണുന്നു. വായിക്കുന്നു. അനുഭവിക്കുന്നു. മനുഷ്യന്റെ ജീവിത ത്തിന്റെ മൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രചനയാണിത്. അദ്വൈത്, ചുമ്മാ ഒരു പ്രണയകഥ, ഒരി ക്കല്‍ക്കൂടി എന്ന സ്വതന്ത്രകൃതികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഭാവ ചരട് ഇതിനുണ്ട്. മനുഷ്യന്റെ വ്യത്യ സ്തമായ ഭാവങ്ങളെ, കാലങ്ങളെ ഇത് അടയാളപ്പെടു ത്തുന്നു. തന്റെ തന്നെ ജീവിതത്തിന്റെ ആത്മകഥാംശം ഇത് വായിക്കുമ്പോള്‍ തോന്നാമെങ്കിലും സാങ്കല്പിക മായ ഒരു ഭാവനാലോകത്ത് അനുഭവിക്കുന്നതാണ് ഇതെല്ലാം, യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സാങ്കല്പികകഥ. ‘അദ്വൈത്’. എം.ജയദേവവര്‍മ. കറന്റ് ബുക്സ് തൃശൂര്‍. വില 204 രൂപ.

ഉള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍, സാധാരണ ഉള്ളി നമ്മള്‍ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതേസമയം, പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിനും ഉള്ളി മുന്നിലാണ്. പച്ച ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ഉള്ളി രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് മുന്നിലാണ്. ഇതിലുള്ള സള്‍ഫര്‍ കോമ്പൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു. ഹൃദയസ്പന്ദന നിരക്കില്‍ പലപ്പോഴും പലരിലും മാറ്റം ഉണ്ടാകും. എന്നാല്‍, ഇതിനെ പ്രതിരോധിയ്ക്കാന്‍ പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. പാചകം ചെയ്ത ഉള്ളിയേക്കാളും ഇരട്ടി ഫലമാണ് പച്ച ഉള്ളിയില്‍ ഉള്ളത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതും ഉള്ളിയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായി പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ആസ്മ പരിഹരിക്കാനും ഉള്ളിയ്ക്ക് കഴിയും. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഏജന്റ് ആണ് സവാള. ഇത് അലര്‍ജിയും ആസ്മയും ഇല്ലാതാക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *