6

ഇന്ത്യയുടെ കാപ്പി കയറ്റുമതി 2022 ല്‍ 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായി. ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി വര്‍ധനയാണ് ഇതിന് പ്രധാന പങ്ക് വഹിച്ചതെന്ന് കോഫീ ബോര്‍ഡ് അറിയിച്ചു. 2021 ല്‍ 3.93 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കാപ്പി കയറ്റുമതി മുന്‍വര്‍ഷത്തെ 6,984.67 കോടിയില്‍ നിന്ന് 2022ല്‍ 8,762.47 കോടി രൂപയായി ഉയര്‍ന്നു. ഇന്‍സ്റ്റന്റ് കാപ്പിക്ക് പുറമെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റോബസ്റ്റ കാപ്പിയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ 2,20,997 ടണ്ണില്‍ നിന്ന് 2022ല്‍ 2,20,974 ടണ്ണായി കുറഞ്ഞു. അറബിക്കയുടെ കയറ്റുമതി 11.43 ശതമാനം ഇടിഞ്ഞ് 50,292 ടണ്ണില്‍ നിന്ന് 44,542 ടണ്ണായി. എന്നാല്‍ ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 29,819 ടണ്ണില്‍ നിന്ന് 2022 ല്‍ 16.73 ശതമാനം വര്‍ധിച്ച് 35,810 ടണ്ണായി. 2022ല്‍ ഏകദേശം 99,513 ടണ്‍ കാപ്പി വീണ്ടും കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇത് 92,235 ടണ്ണായിരുന്നു. മുന്‍ വര്‍ഷം ഒരു ടണ്ണിന് 1,77,406 രൂപയായിരുന്നത് ഇന്ന് 2,18,923 രൂപയായി ഉയര്‍ന്നു. ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നിവയാണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍. ഏഷ്യയിലെ കാപ്പിയുടെ മൂന്നാമത്തെ വലിയ ഉത്പാദകരും കയറ്റുമതിക്കാരുമാണ് ഇന്ത്യ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *