വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപി. ഇപ്പോൾ വിഴിഞ്ഞം സമരം വെജിറ്റേറിയനാണ് അതിനെ നോൺ വെജിറ്റേറിയൻ ആക്കരുതെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് കാര്യം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. മൽസ്യത്തൊഴിലാളികൾ ആറര വർഷമാണ് 450 കോടി പാക്കേജിനായി കാത്തിരുന്നത് . അത് കിട്ടാത്തതിനാൽ തുറമുഖമേ വേണ്ടെന്നാണ് അവർ പറയുന്നത്. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. അല്ലാതെ അവർക്കെതിരേ വർഗ്ഗീയതയും രാജ്യദ്രോഹവും ആരോപിക്കുന്നതിൽ കാര്യമില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതി എന്ന തള്ളാണ് പറഞ്ഞുകൊണ്ടിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴി ലൈഫ് പദ്ധതി നടപ്പാക്കും എന്നായിരുന്നു തീരുമാനം. എന്നാലിപ്പോൾ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി. ഉദ്യോഗസ്ഥർക്ക് തോന്നും പോലെ കാര്യങ്ങൾ നടപ്പാക്കി. ഇപ്പോൾ ലൈഫ് പദ്ധതി തന്നെ ഇല്ലാതായി. ഇന്ന് നടക്കാത്ത പദ്ധതികളെക്കുറിച്ച് പറയലാണ് ജോലി. സിൽവർ ലൈൻ ചീറ്റിപ്പോയി. കക്കൂസിൽ വരെ കല്ലിട്ട പദ്ധതിയാണ് സിൽവർ ലൈൻ എന്ന് കെ മുരളീധരൻ എം പി കളിയാക്കി.