കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും.
ബുധനാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്ന് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്.
ദേശീയ കൗൺസിലിലേക്കുള്ള പ്രായപരിധിയിൽ ആർക്കും ഇളവ് നൽകില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌൺസിലിൽ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തിൽ നിന്ന് കെ.ഇ.ഇസ്മയിൽ ഉൾപ്പെടെ പുറത്തു പോയേക്കും. എന്നാൽ കൗൺസിൽ അംഗങ്ങൾ കുറവുള്ള ചില സംസ്ഥാനങ്ങൾക്ക്ഇളവ് നൽകിയേക്കും. ഇളവ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രായപരിധി കർശനമായി ഏർപ്പെടുത്തിയാൽ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും
എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. ഇന്ന് രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം 15 ദിവസം പിന്നിട്ടു. സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു.സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിമാരെ ചുമതലപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി മന്ത്രി ആർ ബിന്ദു, ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എന്നിവർ ചര്‍ച്ച നടത്തും എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായിയുടെ സമരം.
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെനി യോഗിച്ചു. ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്.