കെപിസിസി ട്രഷറർ അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പരാതി നൽകിയ കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. പ്രതാപചന്ദ്രന്റെ മക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗൗരവമായി കാണും. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയിൽ പൊലിസ് നിയമോപദേശം തേടി. കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ചാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. അടുത്ത ദിവസം തന്നെ ഡിജിപി ഇതിൽ നിയമോപദേശം നൽകും. കോഴിക്കോടുളള കോണ്‍ഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയെന്ന് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം പ്രതാപചന്ദ്രൻ മരിച്ചത്.