yt cover 15

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബറോടെ മന്ത്രിസഭാ പുന:സംഘടയ്ക്കു സാധ്യത. സ്പീക്കര്‍ ഷംസീറിനെ മന്ത്രിയാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറണമെന്ന മുന്‍ധാരണയനുസരിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനേയും കെ.ബി. ഗണേഷ്‌കുമാറിനേയും മന്ത്രസഭയില്‍ എടുത്തേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് ഗണേഷ്‌കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് അറിയില്ലെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സാഹചര്യമില്ല. ഇടതു മുന്നണി യോഗം ഈ മാസം 20 നു ചേരും. ജയരാജന്‍ പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ആന്റണി രാജു. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലത്. ആന്റണി രാജു പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഇന്ന് നിപ പോസിറ്റീവായ 39 കാരന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയില്‍ ആക്ടീവ് കേസുകള്‍ നാലായി. ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററില്‍ ആണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരില്‍ 300 കോടി രൂപ തട്ടിയ പിണറായി സര്‍ക്കാരിനെ തുറന്നു കാട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കോടതി വെറുതെവിട്ട ഗ്രോ വാസു. തനിക്കു ലഭിച്ച ജനപിന്തുണ അമ്പരപ്പിച്ചു. സിപിഎമ്മിന്റെ സര്‍ക്കാറിനെ ഫാഷിസ്റ്റ് റിവിഷനിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ആത്മകഥ പുറത്തിറക്കുന്നു. ‘പ്രതി നായിക ‘ എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചു. ‘ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും’ പുസ്തകത്തിലുണ്ടെന്നാണു സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊല്ലത്തെ റെസ്പോണ്‍സ് ബുക്കാണ് പ്രസാധകര്‍.

വിരമിച്ച അധ്യാപകരേയും ഗസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും അതിഥി അധ്യാപകരായി നിയമിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

നടന്‍ അലന്‍സിയറിന്റെ പെണ്‍പ്രതിമ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഒരിക്കലും അത്തരമൊരു വേദിയില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. ഡോ. ബിന്ദു പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗിക പീഡന കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലര്‍ന്നു കിടന്നു തുപ്പലാണെന്ന് എ കെ ബാലന്‍. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

മറയൂര്‍ ചന്ദന ലേലത്തില്‍ ചന്ദനം വിറ്റുപോയത് 37 കോടി 22 ലക്ഷം രൂപയ്ക്ക്. ഒന്‍പത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. കര്‍ണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനമാണ് കര്‍ണാടക സോപ്‌സ് വാങ്ങിയത്.

തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെതിരെ നെടുപുഴ സിഐ കള്ളക്കേസെടുത്തതാണെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ആമോദിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ അപ്പീല്‍ ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. നിഷാമിനെതിരേ സംസ്ഥാനം സമര്‍പ്പിച്ച അധികരേഖയില്‍ മറുപടി നല്‍കാന്‍ എതിര്‍ഭാഗം സമയം ചോദിച്ചതിനാലാണ് കേസ് മാറ്റിയത്. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണു സര്‍ക്കാരിന്റെ വാദം.

വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്സോ കോടതി ഈ മാസം 28ന് വിധി പറയും. സിബിഐയുടെ വാദത്തെ പ്രതികളായ മധു, ഷിബു എന്നിവര്‍ എതിര്‍ത്തു. കേസിലെ മൂന്നാം പ്രതി കുട്ടി മധുവിന്റെ വാദം നാളെ കേള്‍ക്കും.

ശബരിമലയില്‍ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. അനുമതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വി ചിദംബരേഷാണു കോടതിയില്‍ ഹാജരായത്. ഇതിനിടെ മറ്റൊരു അഭിഭാഷകന്‍ എത്തി താനാണ് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭിഭാഷകനെന്നും ഹര്‍ജി നല്‍കിയവര്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും ആരോപിച്ചു. എന്നാല്‍ വക്കാലത്തുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി ചിദംബരേഷ് കോടതിയെ അറിയിച്ചു. വിശദവാദം കേള്‍ക്കാന്‍ കോടതി കേസ് വെള്ളിയാഴ്ച്ചത്തേക്കു മാറ്റി.

കാസര്‍കോട് ഉദുമയില്‍ അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകള്‍ നയന മറിയ (5) എന്നിവരാണ് മരിച്ചത്.

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്കു പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിന്‍സ ഐറിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ആന്‍ഡമാന്‍ ദ്വീപില്‍ 100 കോടി രൂപയുടെ മയക്കുമരുന്നു കണ്ടെത്തി നശിപ്പിച്ചു. മഞ്ചേരിയില്‍ 500 ഗ്രാം മെത്താംഫെറ്റമിനുമായി എക്സൈസിന്റെ പിടിയിലായ മൂന്നു പേരെ ചോദ്യം ചെയ്തപ്പോഴാണ് ആന്‍ഡമാനിലെ ബലാക്ക് ദ്വീപില്‍ പണ്ട് ജപ്പാന്‍ സേന ഉപയോഗിച്ച് ഉപേക്ഷിച്ച ബങ്കറില്‍ സൂക്ഷിച്ച 50 കിലോ മെത്താഫെറ്റമിന്‍ പിടികൂടി നശിപ്പിച്ചത്. നാലു വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നാണ് തീരത്ത് എത്തിയത്.

കേസ് മാറ്റിവയ്ക്കണമെന്ന് അപേക്ഷിക്കാന്‍ ജൂനിയര്‍ അഭിഭാഷകനെ കോടതിയിലേക്കയച്ച സീനിയര്‍ അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്.

ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴ പെയ്യുന്നതിനിടെയാണ് സ്വകാര്യ ചാര്‍ട്ടര്‍ വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്കു പരിക്കേറ്റു.

മൂന്നു സ്ത്രീകള്‍ക്കു ക്ഷേത്ര പൂജാരിമാരാകാന്‍ തമിഴ്നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. എസ് രമ്യ, എസ് കൃഷ്ണവേണി, എന്‍ രഞ്ജിത എന്നിവര്‍ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അര്‍ച്ചകര്‍ പയിര്‍ച്ചിയിലാണ് പരിശീലനം നേടിയത്. ഒരു വര്‍ഷം കൂടി പ്രമുഖ ക്ഷേത്രങ്ങളില്‍ പരിശീലനം നേടിയശേഷം അവരെ പൂജാരിമാരായി നിയമിക്കും. ഇത് ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ നാലാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഭൂട്ടാനിലേക്കുള്ള പാതയ്ക്കായി ആയിരം കോടി രൂപയാണ് മുടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം. 2018 ല്‍ തോക്ക് വാങ്ങുന്നതിനു തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നപ്പോള്‍ തോക്ക് കൈവശം വച്ചു എന്നിവയാണ് കുറ്റങ്ങള്‍.

അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ പെയ്മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്. പുതിയ സൗകര്യത്തിലൂടെ മുന്‍കൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങള്‍ സാധ്യമാവും. വാണിജ്യ ബാങ്കുകള്‍ക്ക് ഈ സൗകര്യം വ്യക്തികള്‍ക്കായി നല്‍കാന്‍ സാധിക്കും. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാല്‍ വിവിധ ബാങ്കുകളുടെ പോളിസികള്‍ ബാധകമായിരിക്കും. പ്രീ അപ്രൂവ്ഡ് പരിധിയില്‍ ഒരു ക്രെഡിറ്റ് ലൈന്‍ രൂപീകരിക്കാന്‍ ഉപയോക്താവിന്റെ അനുവാദം ബാങ്ക് ആവശ്യപ്പെടും. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ അനുവദിക്കപ്പെട്ട പരിധിയില്‍ യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി വിനിമയങ്ങള്‍ നടത്താം. കാലാവധി ദിവസത്തിന് മുമ്പ് കുടിശ്ശിക തീര്‍ക്കണം. ക്രെഡിറ്റ് ലൈന്‍ സൗകര്യം നല്കുമ്പോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കാറുണ്ട്. ബാങ്കുകള്‍ക്ക് അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ബാങ്കുകള്‍ അനുവദിക്കുന്ന തിരിച്ചടവ് കാലയളവിലും വ്യത്യാസമുണ്ടാകാം. പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ യു.പി.ഐ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ കൂടുതല്‍ ലളിതമായി ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. അടിസ്ഥാനപരമായ പേഴ്സണല്‍ വെരിഫിക്കേഷന്‍ മാത്രമാണ് ഇതിനായി ബാങ്ക് നടത്തുന്നത്. അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തില്‍ അത്യാവശ വിനിമയങ്ങള്‍ നടത്താന്‍ ഈ സംവിധാനം ഉപകരിക്കും.

മോട്ടറോളയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി. ഫ്ലിപ്പ്കാര്‍ടിലും മോട്ടറോള ഇന്ത്യ വെബ്‌സൈറ്റിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രോസസറുമായാണ് മോട്ടോ ജി54 5ജി വരുന്നത്. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6എന്‍എം ആര്‍ക്കിടെക്ചര്‍ എന്നിവയും ലഭ്യമായിരിക്കും. മിന്റ് ഗ്രീന്‍, പേള്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോ ജി54 5ജി ലഭ്യമാകും. ബില്‍റ്റ്-ഇന്‍ 12 ജിബി റാം + 256 ജിബി സ്റ്റോറേജ്/ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാന്‍ സഹായിക്കുന്നു. 12ജിബി + 256ജിബി വേരിയന്റ്: ലോഞ്ച് വില: 18,999 രൂപ. ബാങ്ക് / എക്സ്ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ 17,499. 8ജിബി + 128ജിബി വേരിയന്റ്: ലോഞ്ച് വില: 15,999 രൂപ. ബാങ്ക് / അല്ലെങ്കില്‍ എക്സ്ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ 14,499.

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി സൗത്തിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍ താരയാണ് ഇത്തവണ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത്. ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക. മൂന്നാം സ്ഥാനത്ത് ജവാന്‍ സംവിധായകന്‍ ആറ്റ്ലിയാണ്. ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത് ഉണ്ട്. പ്രിയമണി പതിനൊന്നാം റാങ്കില്‍ എത്തിയിരിക്കുന്നു. 132-ാമത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31-ാമതായി.

ഡിസി കോമിക്സിന്റെ സമീപ കാലങ്ങളിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒരു ചിത്രമാണ് അക്വാമാന്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രേഷകരെ ആവേശം കൊള്ളിച്ച ഈ ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗം ‘അക്വാമാന്‍ ആന്‍ഡ് ദ ലോസ്റ്റ് കിങ്ഡം’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഗംഭീര ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ജേസണ്‍ മോമോവ അക്വാമാനായി എത്തുന്ന ജെയിംസ് വാനാണ് സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍, യഹ്യ അബ്ദുള്‍ മതീന്‍, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണി ഡെപ്പ് വിവാദത്തില്‍ ഈ സിനിമയില്‍ നിന്നും നീക്കം ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന ആംബര്‍ ഹേര്‍ഡ്, മീരയായി അതേ വേഷത്തിലെത്തുന്നു. ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോണ്‍സ്റ്റര്‍, വാര്‍ണര്‍ ബ്രോസ് എന്നിവയുടെ ബാനറില്‍ ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 205 മില്യണ്‍ ഡോളറില്‍ ഒരുക്കിയ ചിത്രം ഡിസംബര്‍ 20 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യ തങ്ങളുടെ മുന്‍നിര എസ്യുവിയായ ക്യു8 ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിക്കൊണ്ട് ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ പുതിയ പതിപ്പ് രാജ്യവ്യാപകമായി ലിമിറ്റിഡ് എഡിഷനില്‍ ലഭ്യമാകും. 1.18 കോടി രൂപയാണ് ഇതിന്റെ വില. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് സ്പെഷ്യല്‍ എഡിഷന്റെ വില 11 ലക്ഷം രൂപയോളം കൂടുതലാണ്. ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ക്യു8 ലിമിറ്റഡ് എഡിഷന്‍ ഓഡി വാഗ്ദാനം ചെയ്യുന്നു. മുന്‍ ഗ്രില്‍, മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൂഫ് റെയിലുകള്‍, വിംഗ് മിററുകള്‍ തുടങ്ങിയ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍ ഉള്‍പ്പെടുന്ന എസ്-ലൈന്‍, ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജുകളും വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. എഞ്ചിനില്‍, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വെറും 5.9 സെക്കന്‍ഡിനുള്ളില്‍ എസ്യുവിക്ക് പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും ഔഡി അവകാശപ്പെടുന്നു.

അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി. ‘ലീലാവിലോലം’. എച്ച്ആന്‍ഡ്സി ബുക്സ്. വില 85 രൂപ.

വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന് ഒരേ സമയം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും വയറ്റിലെ വ്യായാമമാണ് ഏറ്റവും പ്രയോജനകരം. വയറ്റില്‍ ഒന്നുമില്ലാത്തതിനാല്‍ വ്യായാമത്തിനായുള്ള ഊര്‍ജത്തിനു വേണ്ടി ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കും. കൂടുതല്‍ കാലറി കത്തിച്ചു കളയാനും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാനും സഹായിക്കുന്നു. ഇത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. പ്രമേഹ രോഗികള്‍ക്കും വെറും വയറ്റിലെ വ്യായാമം ഗുണകരമാണ്. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. എന്നാല്‍ ഈ വ്യായാമരീതി എല്ലാവര്‍ക്കും നല്ലതാകണമെന്നില്ല. പേശികള്‍ നഷ്ടമാകാന്‍ വെറും വയറ്റിലെ വ്യായാമം കാരണമാകാം. പേശികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ അടങ്ങിയ എന്തെങ്കിലും ഭക്ഷണമോ പാനീയമോ വ്യായാമത്തിന് മുന്‍പ് കഴിക്കുന്നത് ഗുണം ചെയ്യും. ചിലര്‍ വെറും വയറ്റില്‍ വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ ഇതിനു മുന്‍പ് പ്രോട്ടീന്‍ ഷേക്കോ സ്മൂത്തിയോ പോലുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നു. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജം കുറയുമെന്നതിനാല്‍ തീവ്രമായ വ്യായാമം ചെയ്യാനാകില്ലെന്ന പ്രശ്‌നവുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് തീരെ കുറഞ്ഞ് പോകുന്നത് തലകറക്കം പോലുള്ള പ്രശ്‌നങ്ങളും വ്യായാമ സമയത്ത് ഉണ്ടാക്കാം. കരുത്തിനും പേശീബലത്തിനുമൊക്കെ വേണ്ടി വ്യായാമം ചെയ്യുന്നവര്‍ ലഘുവായി എന്തെങ്കിലും കഴിച്ചിട്ട് ഇത് ചെയ്യുന്നത് നന്നായിരിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.05, പൗണ്ട് – 103.25, യൂറോ – 88.55, സ്വിസ് ഫ്രാങ്ക് – 92.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.65, ബഹറിന്‍ ദിനാര്‍ – 220.27, കുവൈത്ത് ദിനാര്‍ -268.76, ഒമാനി റിയാല്‍ – 215.72, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.49.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *