1 69

എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും ലയിക്കുന്നതോടെ ആഗോളതലത്തില്‍ വിപണിമൂല്യത്തില്‍ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇതോടെ ഏകദേശം 14.10 ലക്ഷം കോടി രൂപയാകും ഇതിന്റെ വിപണിമൂല്യം. ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ എന്നിവയാണ് ഇക്കാര്യത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ലയനം ജൂലൈ ഒന്നിന് യാഥാര്‍ഥ്യമാകും. എച്ച്.ഡി.എഫ്.സിയില്‍ സ്ഥിര നിക്ഷേപം നടത്തിയവരോട് അവരുടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരണോ അതോ പിന്‍വലിക്കണോ എന്ന് അന്വേഷിക്കും. എച്ച്.ഡി.എഫ്.സി 12 മുതല്‍ 120 മാസം വരെയുള്ള എഫ്.ഡികള്‍ക്ക് 6.56% മുതല്‍ 7.21% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്.ഡിക്ക് 3% മുതല്‍ 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരുന്നവര്‍ക്ക് ഈ രണ്ട് ഓപഷനുകളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ലയന ശേഷം, ഉപയോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഓഹരിയിലും മാറ്റമുണ്ടാകും. നിബന്ധനകള്‍ പ്രകാരം എച്ച്.ഡി.എഫ്.സിയുടെ ഓരോ 25 ഓഹരികള്‍ക്കും ഓഹരി ഉടമകള്‍ക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ലയനം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ എച്ച്.ഡി.എഫ്.സി ബാങ്കിന് ഏകദേശം 12 കോടി ഉപയോക്താക്കളുണ്ടാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *