yt cover 15

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് അധ്യക്ഷന്‍. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലതലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടത്തി നടപ്പിലാക്കും.

ശശി തരൂര്‍ തറവാടി നായര്‍ ആണെന്നും പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാണെന്നും പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതിനുളള വഴികള്‍ സിനഡ് ചര്‍ച്ച ചെയ്യാമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അറിയിപ്പ് പരിഗണിച്ച് സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും വിധി നിര്‍ണയത്തില്‍ അടക്കം ഒരു പരാതിയും കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ടെന്നും ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005ലെ എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം.

ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പറഞ്ഞ പഴയിടം മോഹനന്‍ നമ്പൂതിരി ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കലോത്സവത്തിലെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും ലീഗിന്റെ മെഗാഫോണായി റിയാസ് പ്രവര്‍ത്തിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും.

മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബു ഭീഷിണിപ്പെടുത്തിയെന്ന പരാതിയുമായി മുരളീധരന്‍. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കി. തന്നെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്പിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു.

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടും. ജനവാസ മേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്.

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രന്‍. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ 30 കിലോയോളം തൂക്കമുള്ള വമ്പന്‍ രാജ വെമ്പാല. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.

മാധ്യമങ്ങള്‍ കാണുന്ന രാഹുലും ബിജെപി കാണുന്ന രാഹുലും അല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി. അതേസമയം ഇന്ത്യയിലെ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക – മഹാരാഷ്ട്ര അതിര്‍ത്തിയായ ബെലഗാവിയില്‍ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരില്‍ കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജില്ലയാണ് ബെലഗാവി.

ഉത്തരേന്ത്യയില്‍ കൊടും ശൈത്യം മൂലം ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി. മൂടല്‍മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തില്‍ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയില്‍ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വീണ്ടും അതിക്രമം. എയര്‍ ഇന്ത്യ മുംബൈ ലണ്ടന്‍ വിമാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് എട്ട് വയസുകാരിയോടാണ് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ പ്രകോപിതനായ അക്രമിയെ വിമാനത്തില്‍ കെട്ടിയിട്ടു.

പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ നല്‍കാത്ത ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ജീവനക്കാര്‍. ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 7000 പേരെയാണ് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ എത്തിയ ഉടന്‍ പിരിച്ചുവിട്ടത്.

പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് സൗദി ക്ലബ് അല്‍ നസര്‍. താരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയെ നേരിടാന്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി.

ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ത്രൈമാസ ലാഭം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവര്‍ത്തന ലാഭം 4.3 ട്രില്യണായി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തന ലാഭം 13.87 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. 2014- ലാണ് സമാനമായ രീതിയില്‍ സാംസംഗ് തിരിച്ചടികള്‍ നേരിട്ടത്. സാംസംഗിന് പുറമേ, ലോകത്തെമ്പാടുമുള്ള ടെക് കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഒട്ടനവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

രാജ്യത്തെ മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ സെബ്രോണിക്സിന്റെ പുതിയ ഉല്‍പന്നം വിപണിയിലെത്തി. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുമായാണ് ‘ഐക്കണിക് ലൈറ്റ്’ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സെബ്ഐക്കണിക് ലൈറ്റ് മെറ്റല്‍ ബോഡിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച കാഴ്ചാനുഭവത്തിനായി 2.5ഡി കര്‍വ്ഡ് സ്‌ക്രീനുമുണ്ട്. നൂറിലധികം വാച്ച് ഫെയ്‌സുകള്‍ ഉപയോഗിക്കാം. ഇതൊരു ബില്‍റ്റ്-ഇന്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് നല്‍കുന്നത്. തുടര്‍ച്ചയായി 5 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാച്ചിന്റെ ഭാരം ഏകദേശം 51 ഗ്രാം ആയതിനാല്‍ ധരിക്കാന്‍ ഏറെ സൗകര്യപ്രദവുമാണ്. വാട്ടര്‍പ്രൂഫ് സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ട്രാക്കിങ്ങിന് നിരവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മാര്‍ട് വാച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും. സെബ്ഐക്കണിക് ലൈറ്റ് സ്മാര്‍ട് വാച്ചിന് 2999 രൂപയാണ് ആമസോണിലെ വില.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എലോണ്‍ ജനുവരി 26ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയില്‍ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹെറര്‍ ത്രില്ലര്‍ ആണോ എന്ന സംശയം പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകള്‍ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് എലോണില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. ഒറ്റയാള്‍ പോരാട്ടത്തിനാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്.

വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘വാരിസ്’ ജനുവരി 11ന് തിയറ്ററുകളില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷണ്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രന്‍ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം കരസ്ഥമാക്കി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ ഡെലിവറി ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം, ടാറ്റാ മോട്ടോഴ്സും മറ്റു വാഹനനിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാനഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍, നാലാം പാദത്തിലെ കണക്കുകള്‍ പുറത്തുവിടുന്നതോടെ, ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, വാഹന വിപണിയിലെ എക്കാലത്തെയും സാന്നിധ്യമായ ജപ്പാന്‍ 4,201,321 വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2021- ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് 2022- ല്‍ രേഖപ്പെടുത്തിയത്.

സബാഹിന്റെ ഈ നോവല്‍ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീര്‍, കണ്ണീരും അതിനുള്ളില്‍ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്‌കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴി യുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോള്‍ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിര്‍ഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളില്‍ തുളച്ചുകയറുന്നു. ശീമപ്പുല്ലുകള്‍പോലെ ആത്മാവിന്റെ വക്കുകളില്‍ ചോര പൊടിയാന്‍മാത്രം ആഴത്തില്‍ നിരന്തരം ഉരഞ്ഞു കൊണ്ടിരിക്കുന്നു. ‘പൊയ്ക’. സബാഹ്. ഡിസി ബുക്സ്. വില 284 രൂപ.

ഉറക്കത്തിന്റെ ഗുണനിലവാരവും നടുവേദനയും പരസ്പരബന്ധിതമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കടുത്ത നടുവേദനയുള്ള ആളുകളില്‍ അന്നത്തെ ദിവസത്തെ രാത്രിയുറക്കം വളരെ മോശമാണെന്ന് സെജിയാങ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി ഉറക്കമില്ലാത്തതും പകല്‍ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും. നേരത്തെ, നടുവേദനക്കുള്ള പരിഹാരമായി കൂടുതല്‍ നേരം ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഏറെ നേരം കിടന്നുറങ്ങുന്നതും കുഴപ്പമുണ്ടാക്കും. ഒരു പരിധിവരെ ജീവിതശൈലികളാണ് ഇതിന് കാരണമാകുന്നത്. കൂടുതല്‍ ആളുകളും കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലികളാണ് ചെയ്യുന്നത്. പലപ്പോഴും ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ആളുകള്‍ മറക്കും. നടുവിന് സമ്മര്‍ദ്ദം കൂടാന്‍ മാത്രമേ ഇത് ഇടയാക്കുകയുള്ളൂ. ശരീരത്തിലെ മറ്റ് എല്ലുകളെക്കാള്‍ സങ്കീര്‍ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. ഇവിടെയുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ തന്നെ, ചെറിയ നടുവേദനകള്‍ പോലും നിസാരമായി കണ്ട് അവഗണിക്കരുത്. നട്ടെല്ലിനോട് ബന്ധപ്പെട്ട പേശികളിലോ സന്ധികളിലോ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ ലക്ഷണം കൂടിയാകും നടുവേദന. കാലുകളിലെ മരവിപ്പ്, ബലക്കുറവ്, ക്ഷീണം തുടങ്ങിയവയെല്ലാം നടുവേദനയുടെ ലക്ഷണമാണോ എന്ന് ശ്രദ്ധിക്കണം. എപ്പോഴും പുറകു വശം ബെഡിനോട് ചേര്‍ത്ത് കിടക്കുന്നതാണ് നടുവിന്റെ ആരോഗ്യത്തിന് നല്ലത്. കമിഴ്ന്ന് കിടന്നുറങ്ങുന്നത് നടുവിനെയും കഴുത്തിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കും. നട്ടെല്ലിന്റെ ആരോഗ്യത്തിന് കിടക്ക സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. കിടക്ക ഒരുപാട് കട്ടിയുള്ളതായാലും ഒരു പരിധിയില്‍ കൂടുതല്‍ സോഫ്റ്റ് ആയാലും നടുവിന് പ്രശ്‌നമാണ്. ശരീരത്തെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള കട്ടി കിടക്കയ്ക്കുണ്ടാവണം എന്നാണ് വിദഗ്ധാഭിപ്രായം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *