yt cover 38

ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റ് വളപ്പില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധ സമരം. നേരത്തെ ബഫര്‍ സോണില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ സാറ്റ്‌ലൈറ്റ് സര്‍വേയില്‍ ബഫര്‍ സോണ്‍ ആയെന്ന് എംപിമാര്‍ ആരോപിച്ചു. ഫിസിക്കല്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം.

ബഫര്‍സോണ്‍ പ്രതിഷേധത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസിനെ കണ്ടു. ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെ കണ്ടത് ക്രിസ്മസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനു ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവര്‍ പോയി വിരുന്ന് ആസ്വദിക്കട്ടെ. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ എതിര്‍ക്കുന്നതു വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു. ഉച്ചയ്ക്കു രണ്ടരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പരീക്ഷ ജയിക്കാത്ത ഏഴു പേര്‍ക്കു ബിരുദദാന ചടങ്ങില്‍ ബിരുദം നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങിനെക്കുറിച്ച് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.

ബഫര്‍സോണ്‍ സംബന്ധിച്ച് ഓഗസ്റ്റ് 29 ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിനെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതടക്കമുള്ള അഞ്ചു ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി പറയണം. ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണാക്കി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത് എന്തിനാണ്? അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്കു വേണ്ടി? ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ? റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന് എന്നിവയാണ് ഇതര ചോദ്യങ്ങള്‍.

ബഫര്‍ സോണ്‍ വിഷയം ഗൗരവമായതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 10 കിലോമീറ്ററാണ് ദൂരപരിധി നിശ്ചയിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദുരപരിധിപോലും പ്രായോഗികമല്ല. കര്‍ഷകരെ സഹായിക്കാന്‍ സിപിഎം ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ടെന്നും ജയരാജന്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഹോസ്റ്റലുകള്‍ ടൂറിസ്റ്റു ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നതു പഠിക്കാനാണ്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി 11 നു ശേഷവും റീംഡിംഗ് റൂം തുറന്നുവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനാണു സര്‍വകലാശാലയുടെ മറുപടി. രാത്രി 9.30 നു ശേഷം ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങാമോയെന്നു സര്‍ക്കാര്‍ വ്യാഴാഴ്ച വിവരമറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

അര്‍ജന്റീന ലോകകപ്പ് ഫുട്ബോളില്‍ സ്വര്‍ണക്കപ്പടിച്ചപ്പോള്‍ കേരളത്തില്‍ വിറ്റതു റിക്കാര്‍ഡ് ലഹരിക്കുപ്പികള്‍. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ ബെവ്കോ വഴി വിറ്റത് 50 കോടി രൂപയുടെ മദ്യമാണ്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടി രൂപയാണ്. ഫൈനലിനു 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണു കേരളത്തില്‍ വിറ്റത്.

കൊടിത്തോരണം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ അഭിഭാഷകയ്ക്ക് പരിക്ക്. തൃശൂര്‍ കേച്ചേരി സ്വദേശിയായ കുക്കു ദേവകിക്കാണ് പരിക്കേറ്റത്. കിസാന്‍ സഭയുടെ തൃശൂരില്‍ നടന്ന ദേശീയ സമ്മേളനത്തിനു സ്ഥാപിച്ച കൊടിത്തോരണമാണ് കഴുത്തില്‍ കുരുങ്ങിയത്.

തൊടുപുഴയില്‍ മുന്നറയിപ്പില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപ്പെടുത്തിയതിനാണ് കേസെടുത്തത്.

പോക്സോ കേസ് അതിജീവിതയുടെ മൊഴി തിരുത്താന്‍ പ്രേരിപ്പിച്ചതിന് അഭിഭാഷകന്‍ സക്കറിയ, ഗ്രാമ പഞ്ചായത്ത് അംഗം നെയ്യത്തൂര്‍ കുഞ്ഞിപ്പ എന്നിവര്‍ക്കെതിരെ കേസ്. മൊഴി തിരുത്താന്‍ സമ്മര്‍ദമെന്ന അതിജീവിതയുടെ പരാതിയില്‍ കാടാമ്പുഴ പൊലീസാണു കേസെടുത്തത്.

ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായര്‍ക്കു പുറമേ വേറെയും ഇടനിലക്കാര്‍. അമരവിള എല്‍പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു.

ബഫര്‍സോണില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. ദൂരപരിധി ഒരു കിലോമീറ്ററാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ലക്ഷക്കണക്കിനു കര്‍ഷകര്‍ വഴിയാധാരമാകും. അബദ്ധ പഞ്ചാംഗമായ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളണം. ചെന്നിത്തല ആവശ്യപ്പെട്ടു.

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 73 വയസായിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. ദീര്‍ഘനാള്‍ പത്രപ്രവര്‍ത്തകനായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപത ബസലിക്കയില്‍ കുര്‍ബാനക്കെത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പുതുവേലില്‍. കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയില്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ മുറി അടച്ചുപൂട്ടി വിമത വൈദികര്‍ അയോഗ്യത നോട്ടീസ് പതിച്ചു.

ബഫര്‍ സോണ്‍ സമരത്തില്‍ സിപിഎം പ്രാദേശിക നേതാക്കളും. ഇന്നലെ കൂരാച്ചുണ്ടില്‍ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. താമരശേരി രൂപതയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

ഫറോക് പഴയ പാലത്തില്‍ മദ്യം കയറ്റി വന്ന ലോറി ഇടിച്ച് അപകടം. മദ്യകുപ്പികള്‍ റോഡില്‍ വീണു. ലോറി നിര്‍ത്താതെ പോയി. മദ്യ കുപ്പികള്‍ നാട്ടുകാര്‍ കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ട്രെയിനിടിച്ച വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധിക കാരോട് ചൂരക്കുഴി വീട്ടില്‍ കുഞ്ഞി (80) യെ രക്ഷിക്കാന്‍ മൂന്നൂറു മീറ്ററോളം തോളില്‍ എടുത്ത് റോഡില്‍ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു. നാല്‍പത്തിനാലുകാരനായ തൈക്കാട് സ്വദേശി തരകന്‍ ജിജോ ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കു സീറ്റുകള്‍ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്ത യുവാവിനെ ബംഗളൂരുവില്‍നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. ആലപ്പുഴ വെട്ടിയാര്‍ മാങ്കാംകുഴി സജു ബിന്‍ സലിം എന്ന ഷംനാദ് ബിന്‍ സലിം (36) ആണ് പിടിയിലായത്. മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ശമ്പളം നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് ഇടുക്കി പാറത്തോട് എസ്എന്‍ കോളേജിലെ അധ്യാപകരും ജീവനക്കാരും സമരം തുടങ്ങി. ജോലികിട്ടാനായി കൊടുത്ത ലക്ഷങ്ങളും അഞ്ചു വര്‍ഷത്തിലേറെ സേവനം ചെയ്തതിന്റെ ശമ്പളവും ലഭിക്കാനുണ്ടെന്നാണ് ഇവരുടെ പരാതി. വെള്ളാപ്പള്ളി നടേശനടക്കം കയ്യൊഴിഞ്ഞതോടെ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്കെതിരേ കോടതിയെ സമീപിക്കാനാണ് അധ്യാപകരുടെ നീക്കം.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കണ്ണൂര്‍ കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൗണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്.

വന്‍ തുക നികുതിയടക്കാന്‍ താജ്മഹലിന് ഉത്തര്‍പ്രദേശിലെ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്റെ നോട്ടീസ്. വെള്ളക്കരമായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷം രൂപയും അടയ്ക്കണമെന്നാണു നോട്ടീസ്. താജ്മഹല്‍ സംരക്ഷിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പൈതൃക സ്മാരകങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന് പുരാവസ്തു വകുപ്പ് പ്രതികരിച്ചു.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. മൂന്ന് ലഷ്‌ക്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു.

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ പി.ടി ഉഷയും. ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ ചെലവില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ആംആദ്മി പാര്‍ട്ടിയില്‍നിന്ന് 97 കോടി രൂപ തിരിച്ചുപിടിക്കണമെന്നു ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നിര്‍ദേശം നല്‍കി.

സിംഹത്തെപ്പോലെ അലറുന്നവര്‍ എലിയെപ്പോലെ പെരുമാറുന്നുവെന്ന് അതിര്‍ത്തിയിലെ ചൈനീസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഖര്‍ഗെയുടെ പരിഹാസം. സഭയ്ക്കു പുറത്തുപറഞ്ഞ പരാമര്‍ശത്തിനു സഭയില്‍ പ്രതികരിക്കില്ലെന്ന് ഖര്‍ഗെ പറഞ്ഞു.

ഹരിയാനയില്‍ ക്ലബ് ഉടമയെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ജന്മദിനം ആഘോഷിക്കാനെത്തിയ ക്ലബ് ഉടമയെയും സുഹൃത്തായ യുവതിയെയുമാണ് ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് മൂന്നിലെ ക്ലബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലബ് ഉടമയായ സഞ്ജീവ് ജോഷിയാണ് മരിച്ചവരില്‍ ഒരാള്‍.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിലെ 17 മുന്‍ അംഗങ്ങള്‍ക്ക് ലിബിയന്‍ കോടതി വധശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ നഗരമായ സബ്രതയില്‍ 53 പേരെ കൊലപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിലും പ്രതികളായവര്‍ക്കാണ് വധശിക്ഷ.

ചാള്‍സ് രാജാവിന്റെ ചിത്രമുള്ള നോട്ടുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. 5, 10, 20, 50 ബ്രിട്ടീഷ് പൗണ്ട് നോട്ടുകളാണ് ഡിസൈനുകളില്‍ മാറ്റമില്ലാതെ ചാള്‍സ് രാജാവിന്റെ ചിത്രം സഹിതം പുറത്തിറക്കിയത്. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തിലാകും.

കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി മൂന്നു ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ദേശിച്ചു. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താനാണ് നിര്‍ദേശം

വിശ്വകിരീടവുമായി മിശിഹയെത്തി. വരവേല്‍ക്കാന്‍ ജനലക്ഷങ്ങള്‍. ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ അര്‍ജന്റീന ടീം ഇന്ന് പുലര്‍ച്ചെയാണ് അര്‍ജന്റീനയുടെ മണ്ണില്‍ കാലുകുത്തിയത്. വിശ്വ മാമാങ്കത്തില്‍ വിജയം നേടിയ വീരനായകന്‍മാരെ കാണാനും വരവേല്‍ക്കാനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് ജനലക്ഷങ്ങളാണ്. താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച തുറന്ന ബസ്സില്‍ ജനലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ തെരുവിലൂടെ തലസ്ഥാനം ചുറ്റി.

ലോകകപ്പിലെ ക്വാര്‍ട്ടറില്‍ പുറത്തായിട്ടും പുതിയ ഫിഫ റാങ്കിംഗില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി ബ്രസീല്‍. പുതിയ റാങ്കിങ് പ്രകാരം അര്‍ജന്റീന രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. ആദ്യ റൗണ്ടില്‍ പുറത്തായ ബല്‍ജിയം രണ്ടാം സ്ഥാനത്ത് നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് അഞ്ചാമത്. നെതര്‍ലന്‍ഡ്‌സ് ആറാം സ്ഥാനത്തേക്ക് വീണു.

രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനത്തില്‍ വീണ്ടും വര്‍ദ്ധനവ്. 2022-23 ഡിസംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 77.9 ലക്ഷം ടണ്‍ പഞ്ചസാര മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ഇന്ത്യ ഷുഗര്‍ മില്‍ അസോസിയേഷന്‍ വ്യവസായ സമിതിയാണ് പഞ്ചസാര ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുന്നത്. ഇത്തവണ പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 33 ലക്ഷം ടണ്‍ പഞ്ചസാരയാണ് മഹാരാഷ്ട്ര ഉല്‍പ്പാദിപ്പിച്ചത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത് ഉത്തര്‍പ്രദേശാണ്. 20.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. ഇത്തവണ പഞ്ചസാര ഫാക്ടറികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍, ഉല്‍പ്പാദനവും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്.

ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ സിനിമ. ഇത്തവണ ടിവി വ്യൂവര്‍ഷിപ്പിനെ മറികടന്നാണ് ജിയോ സിനിമ ഏറ്റവും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. കണക്കുകള്‍ പ്രകാരം, ഏകദേശം 3.2 കോടിയിധികം ആളുകളാണ് ജിയോ സിനിമയിലൂടെ ഫൈനല്‍ മത്സരങ്ങള്‍ കണ്ടത്. പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങള്‍ പൂര്‍ണമായും കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ജിയോ ശ്രമിച്ചിട്ടുണ്ട്. വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ജിയോ ഓരോ മത്സരങ്ങളിലും ചിത്രീകരിച്ചത്. ഇത് കാഴ്ചക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഇതിനു പുറമേ, കൃത്യമായ മത്സര കണക്കുകള്‍, മികച്ച മുഹൂര്‍ത്തങ്ങളുടെ റിപ്ലേകള്‍ എന്നിവയും ഒരുക്കിയിരുന്നു. ജിയോ എസ്ടിബി, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍സ്റ്റിക്, സോണി, സാംസംഗ്, എല്‍ജി, ഷവോമി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഒഇഎം, സിടിവി പ്ലാറ്റ്‌ഫോമുകളില്‍ ഒരുപോലെ ലഭ്യമാവുന്നു എന്നതാണ് ജിയോയുടെ ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പ് ഉയരാന്‍ സഹായിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ സിനിമയിലെ വീഡിയോ ഗാനം പുറത്തെത്തി. ‘തിരു തിരു തിരു തിരുവന്തോരത്ത്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവരാണ് പാടിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ 22 ന് ആണ്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എന്തിനെന്റെ നെഞ്ചിനുള്ളിലേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും മീനാക്ഷി അനൂപും ചേര്‍ന്നാണ്. ഷാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍, ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അനഘ നാരായണന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

സുസുക്കിയുടെ ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് 2023 ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍. രാജ്യാന്തര വിപണിക്കും ഇന്ത്യന്‍ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേര്‍ന്നു വികസിപ്പിക്കുന്ന എസ്യുവിയുടെ ഗ്ലോബല്‍ അണ്‍വീലിങ് ജനുവരിയിലെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈ വൈ 8 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എസ്യുവിക്ക് ക്രെറ്റയെക്കാള്‍ വലുപ്പമുണ്ടാകും. രണ്ടു ബാറ്ററി പാക്ക് മോഡലുകളില്‍ വിപണിയില്‍ എത്തുന്ന എസ്യുവിക്ക് 500 കിലോമീറ്റര്‍ വരെ റേഞ്ചും പ്രതീക്ഷിക്കാം. 2025 ഫെബ്രുവരിയില്‍ പുതിയ ഇലക്ട്രിക് വാഹനം മാരുതി പുറത്തിറക്കും. ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ ബിവൈഡിയില്‍ നിന്നാണ് സുസുക്കി പുതിയ വാഹനത്തിന്റെ ബാറ്ററി. ഏകദേശം 13 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വില നിലവാരത്തില്‍ വിപണിയിലെത്തിക്കാനായിരിക്കും സുസുക്കി ശ്രമിക്കുക.

ധിഷണയുടെ വിവിധ തലങ്ങളില്‍ ജ്വലിച്ചുനിന്ന മഹാമനുഷ്യരുടെ ജീവനും അഗ്നിയും പേറുന്ന വാക്കുകള്‍ ജീവിത വിജയത്തിന്റെയും സന്തോഷത്തിന്റെയും സൂത്രവാക്യങ്ങളായി പരിലസിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കണ്‍ഫ്യൂഷസിന്റെ ചിന്താശകലങ്ങള്‍, മാര്‍കസ് ഒറേലിയസിന്റെ ധ്യാനം. അരിസ്റ്റോട്ടിലിന്റെ നീതിശാസ്ത്രം. സെന്റ് അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍ പ്ലേറ്റോയുടെയും സിസെറോയുടെയും സംവാദങ്ങള്‍, ഒപ്പം ഭഗവദ്ഗീതയും ഉപനിഷത്തും ഖുറാനും താല്‍മൂദും ബൈബിളും ചരിത്രവും സാഹിത്യവും വേദഗ്രന്ഥങ്ങളും ജീവചരിത്രവും ഇതിലെ വചനങ്ങളുടെ പ്രാമുഖ്യത്തോടെ ഇതില്‍ അണിചേരുന്നു. ഇതിലെ അനശ്വരങ്ങളായ ആശയങ്ങള്‍ നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നു. ‘ജീവിതം പ്രഭാപൂരിതമാക്കൂ’. ഡിസി ബുക്സ്. വില 427 രൂപ.

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, റസ്‌ക് കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ് റസ്‌കിനെ പലര്‍ക്കും പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) കുറവായ ഗോതമ്പും റവയും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത് എന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും റസ്‌ക് നല്ലതാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍, റസ്‌കുകള്‍ കൂടുതലും നാല് റൊട്ടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ റസ്‌കില്‍ ആവശ്യത്തിന് കലോറി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാം വിചാരിക്കുന്ന അത്രയും ആരോഗ്യകരമായ ഭക്ഷണവുമല്ല ഇത്. 100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കില്‍ റസ്‌ക്കുകളില്‍ റൊട്ടിയേക്കാള്‍ കൂടുതല്‍ കലോറി ഉണ്ട്. വെളുത്ത റൊട്ടിയില്‍ ഏകദേശം 258-281 കിലോ കലോറി ഉണ്ട്. അതേസമയം ഗോതമ്പ് റൊട്ടിയില്‍ ഏകദേശം 232-250 കിലോ കലോറി ഉണ്ട്. റസ്‌കിലും പഞ്ചസാരയുണ്ട്. റസ്‌ക് എന്നത് പഞ്ചസാര ചേര്‍ത്തു രുചികരമായി ഉണ്ടാക്കിയ ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് എന്നതാണ് സത്യം. റസ്‌ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകള്‍ മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമായ മിക്ക റസ്‌കിലും ഉപയോഗിക്കുന്നത് പഴകിയ റൊട്ടിയായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇത്തരം റസ്‌കുകള്‍ കഴിക്കുന്നത് വയറിളക്കവും മലബന്ധവും ഉള്‍പ്പെടെ ധാരാളം ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, റസ്‌കില്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് ശരീരത്തിന് അഴുക്കാണ്. സ്ഥിരമായി റസ്‌ക് കഴിച്ചാല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും. റസ്‌കുകളില്‍ ഗ്ലൂട്ടന്‍ അടിങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക തരം പ്രോട്ടീനാണ്. പലര്‍ക്കും ഗ്ലൂട്ടന്‍ എളുപ്പത്തില്‍ ദഹിക്കും. എന്നാല്‍, ചിലര്‍ക്ക് ഇത് സാധിക്കില്ല. ഗ്ലൂട്ടന്‍ ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.77, പൗണ്ട് – 100.57, യൂറോ – 87.80, സ്വിസ് ഫ്രാങ്ക് – 89.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.23, ബഹറിന്‍ ദിനാര്‍ – 219.53, കുവൈത്ത് ദിനാര്‍ -270.28, ഒമാനി റിയാല്‍ – 214.96, സൗദി റിയാല്‍ – 22.01, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.55.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *