P16 yt cover 1

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*

https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തര ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന ആവശ്യം ബിജെപി തള്ളി. കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എ ഹയോക്കിപ്പ് ആരോപിച്ചു. ഇതേസമയം, മകളെ കൊല്ലുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണെന്ന് ഇംഫാലില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെയും മണിപ്പൂരില്‍ ഒരു സ്ത്രീക്കു വെടിയേറ്റിരുന്നു.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. 97 താത്കാലിക ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം തീരുമാനം എടുക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികയനുസരിച്ച് നാളെ വൈകുന്നേരം നാലു വരെ പ്രവേശനം നല്‍കുമെങ്കിലും വളരെ കുറച്ചുപേര്‍ക്കേ പ്രവേശനം ലഭിക്കൂ. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്.

കേരളവും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓര്‍മയ്ക്കായി മാരത്തണ്‍ നടത്താനുള്ള ചര്‍ച്ചയ്ക്കു യുഎഇയിലേക്കു പോകാനുള്ള കേരളത്തിലെ ഉദ്യോഗസ്ഥ സംഘത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ല. നാളെ പോകാനാണ് അനുമതി തേടിയിരുന്നതെങ്കിലും വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഇന്നു വൈകുന്നേരം നടക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായിയെ വിളിക്കരുതായിരുന്നെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്കു മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനിച്ചതനുസരിച്ചാണ് മുഖ്യമന്ത്രിയെ വിളിച്ചത്. തീരുമാനമെടുത്താല്‍ പിന്നെ ഒറ്റക്കെട്ടാണ്. സതീശന്‍ പറഞ്ഞു.

വയറ്റില്‍ കത്രിക മറുന്നുവച്ച സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലെന്ന് പോലീസ് കണ്ടെത്തി. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് എടുത്ത എംആര്‍ഐ സ്‌കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കണ്ടിരുന്നില്ല. അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയത്. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്സുമാരും കുറ്റക്കാരെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിഎംഒയ്ക്കു കൈമാറി.

സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍കൂടി തുറന്നു. ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡും അഞ്ചു വീതം മദ്യഷോപ്പുകളാണു തുറന്നത്. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ തുറന്നത്. പാലക്കാട് ജില്ലയിലെ കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡും ഷോപ്പുകള്‍ തുറന്നു. മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ പത്തു മദ്യശാലകള്‍ തുറന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെ തടഞ്ഞുവച്ച് ആക്രമിച്ച സംഘത്തിലെ മൂന്നു പേരെ അറസ്റ്റു ചെയ്തു. മൂന്നു പെണ്‍കുട്ടികള്‍ അടക്കം ആറു പേരാണ് കാറിലുണ്ടായിരുന്നത്.

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്കു മൂന്നു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് വിജിലന്‍സ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 65,000 രൂപ പിഴയും അടയ്ക്കണം. വസ്തു പോക്കുവരവിനു കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

മൈസുരു നഞ്ചന്‍ഗുഡില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകന്‍ അബ്ദുള്‍ നാസര്‍ (46), നാസറിന്റെ മകന്‍ നഹാസ് (14) എന്നിവരാണ് മരിച്ചത്.

തൃശൂരില്‍ വയോധികരായ ദമ്പതികളെ ചെറുമകന്‍ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂര്‍ സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ അക്മലിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നു പോലീസ്.

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാര്‍ കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) താമസസ്ഥലത്ത് രക്തം ഛര്‍ദിച്ചു മരിച്ചു. ചെറുതോണി പാറേമാവില്‍ വാടക വീട്ടിലാണ് മരിച്ചത്.

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ഖാനെതിരേ ആസിഡാക്രമണം നടത്തിയ കേസില്‍ പ്രതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുഹൃത്തായ സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

റാന്നി മോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവും സഹോദരനും പിടിയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (36) ആണ് മരിച്ചത്. രാത്രി പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ കൊലപ്പെടുത്തിയതാണെന്നു സംശയം.

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഫര്‍ണിച്ചര്‍ ജോലിക്കാരനായ വിജയരാജിന്റെ കൈ വെട്ടിയത്.

തൃശൂര്‍ വാഴക്കോട്ട് ആനയെ കൊന്ന് കൊമ്പെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ഈച്ച ജോണി എന്നറിയപ്പെടുന്നയാളാണ് പിടിയിലായത്. ആനയെ കുഴിച്ചിടാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ജോണി. കേസില്‍ ഇതുവരെ അഞ്ചു പേര്‍ പിടിയിലായി.

ഡിജെ പാര്‍ട്ടിയിലേക്കു പ്രവേശനം നിഷേധിച്ചതിന് അക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശികളായ നിതിന്‍ ബാബു (22), സിജോ ജയിംസ് (22) എന്നിവരാണ് പിടിയിലായത്.

സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ വിവേചനമെന്ന് ബിജെപി എംപിമാര്‍. മണിപ്പൂരിലേപ്പോലെ രാജസ്ഥാനിലും ബംഗാളിലും അതിക്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ പ്രതിപക്ഷം ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജൂംദാര്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 11 കോടി ശുചിമുറികളുണ്ടാക്കിയെന്നും സ്ത്രീസുരക്ഷ ഏതു സംസ്ഥാനത്തായാലും പരമ പ്രധാനമെന്നും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എംപി പറഞ്ഞു.

മണിപ്പൂരില്‍ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെന്ന പേരില്‍ ബിജെപി നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിംഗിന്റെ പരാതിയിലാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തത്.

ജ്ഞാന്‍വാപി മസ്ജിദിലെ സര്‍വേ ബുധനാഴ്ച വൈകുന്നേരം അഞ്ചുവരെ നിര്‍ത്തിവയ്ക്കണമെന്നു സുപ്രീംകോടതി. സര്‍വേക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീല്‍ ഉടനടി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്കും നിര്‍ദ്ദേശമുണ്ട്.

ഭാര്യയെയും സഹോദര പുത്രനെയും വെടിവച്ചു കൊന്ന് പൊലീസ് സൂപ്രണ്ട് ജീനവനൊടുക്കി. മഹാരാഷ്ട്രയിലെ പുനെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ എസിപിയായ ഭരത് ഗെയ്ക്വാദ് (54) ആണ് ഭാര്യ മോനി (44), സഹോദര പുത്രന്‍ ദീപക്ക് (35) എന്നിവരെ കൊന്നശേഷം വെടിവച്ച് ആത്മഹത്യ ചെയ്തത്.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍. രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖവയില്‍ എത്തിയത്.

മണിപ്പൂരിലെ അതിക്രമങ്ങള്‍ ക്രൂരവും ഭയാനകവുമാണെന്ന് അമേരിക്ക. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനും സഹായം എത്തിക്കാനും അഭ്യര്‍ത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അവസാന ദിനവും ശക്തമായ മഴ പെയ്തതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്. ഇതോടെ പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തി. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് ഈ പരമ്പരയില്‍ സമനില നേടാന്‍ കഴിയുമെങ്കിലും നിലവിലെ ചാംപ്യന്‍മാരായ ഓസീസിന് കിരീടം നഷ്ടമാകില്ല.

നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ യൂണിയന്‍ ബാങ്കിന് 107.67 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,236 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,558 കോടി രൂപയായിരുന്നു ലാഭം. ജനുവരി -മാര്‍ച്ച് പാദത്തിലെ 2,782 കോടി രൂപയേക്കാള്‍ 16 ശതമാനം അധികവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവര്‍ത്തന ലാഭം പാദാടിസ്ഥാനത്തില്‍ 6,823 കോടി രൂപയില്‍ നിന്ന് 5.22 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 5,448 കോടി രൂപയില്‍ നിന്ന് 31.79 ശതമാനവും ഉയര്‍ന്ന് 7,179 കോടി രൂപയുമായി. അറ്റ പലിശ വരുമാനം കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 7,582 കോടി രൂപയില്‍ നിന്ന് 16.59 ശതമാനം ഉയര്‍ന്ന് 8,840 കോടി രൂപയായി. മാര്‍ച്ച് പാദത്തിലേതിനേക്കാള്‍ 7.14 ശതമാനം അധികമാണിത്. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനത്തില്‍ നിന്ന് 3.13 ശതമാനത്തിലേക്കും മെച്ചപ്പെട്ടതും നേട്ടമായി. മാര്‍ച്ച്പാദത്തില്‍ ഇത് 2.98 ശതമാനമായിരുന്നു. വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.28 ലക്ഷം കോടി രൂപയില്‍ നിന്ന് 12.33 ശതമാനം ഉയര്‍ന്ന് 8.18 ലക്ഷം കോടി രൂപയായി. കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 8.09 ലക്ഷം കോടി രൂപയേക്കാള്‍ 1.06 ശതമാനം അധികവുമാണിത്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 2022-23 ജൂണ്‍പാദത്തിലെ 10.22 ശതമാനത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 7.34 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ഇക്കഴിഞ്ഞ ജനുവരി മാര്‍ച്ചില്‍ ഇത് 7.53 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 3.31 ശതമാനത്തില്‍ നിന്ന് 1.58 ശതമാനമായി കുറഞ്ഞതും ബാങ്കിന് ഗുണമായി. ആകെ 8,561 ശാഖകളും (വിദേശ ശാഖകള്‍ ഉള്‍പ്പെടെ) 10,195 എ.ടി.എമ്മുകളുമാണ് യൂണിയന്‍ ബാങ്കിനുള്ളത്.

ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളിലൊന്നാണ് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച്. 1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്‌പ്ലേയാണ്. 466ഃ466 പിക്സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഓക്സിജന്‍ നില അറിയാനുള്ള സെന്‍സര്‍, സ്ലീപ്പ് മോണിറ്റര്‍, ആര്‍ത്തവചക്രം ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട് ഹെല്‍ത്ത് മോണിറ്റര്‍ ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്. രക്ത സമ്മര്‍ദം അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്. അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണര്‍ത്താനുള്ള സെഡന്ററി റിമൈന്‍ഡര്‍, വെള്ളം കുടിക്കാനുള്ള റിമൈന്‍ഡര്‍ എന്നിവ വളരെ ഉപകാരപ്രദമാണ്. ക്രിക്കറ്റ്, ഓട്ടം, സൈക്ലിംഗ്, ബാസ്‌കറ്റ്ബോള്‍, യോഗ, നീന്തല്‍ എന്നിവയുള്‍പ്പെടെ 120ലധികം സ്പോര്‍ട്സ് മോഡുകളുമുണ്ട്. ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും കോളിങ്ങിനായി പ്രത്യേക മൈക്കും സ്പീക്കറും ഇതിലുണ്ട്. ഐപി67 റേറ്റിങ് ആണ് വെള്ളത്തില്‍നിന്നും പൊടിയില്‍നിന്നുമുള്ള സംരക്ഷണത്തിനുള്ളത്. ഓണ്‍ലൈനില്‍ ബോള്‍ട്ട് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ചിന്റെ ഇപ്പോഴത്തെ വില 2,999 രൂപയാണ്. ഫ്രോസണ്‍ സില്‍വര്‍, തണ്ടര്‍ ബ്ലാക്ക്, വോള്‍ക്കാനിക് ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഷെയ്ഡുകളിലാണ് വാച്ച് ലഭ്യമാകുന്നത്. 150-ലധികം വാച്ച് ഫെയ്‌സുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും കഴിയും. 1.95 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുള്ള ചതുര ബോഡിയിലുള്ള വാച്ചും ക്രൗണ്‍ ശ്രേണിയിലുണ്ട്. ക്രൗണ്‍ എന്നു മാത്രമാണിതിനു പേര്. സിങ്ക് അലോയ് മെറ്രല്‍ ഫ്രെയിമും സിലിക്കണ്‍ സ്ട്രാപ്പുകളുമാണ് വിവിധ നിറങ്ങളിലെത്തുന്നത്. വില 1499 രൂപ.

ഷാരൂഖ് ഖാന്‍ ആരാധകര്‍ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജവാന്‍’. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ സെല്‍വന്‍ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നു. കൂളിംഗ് ഗ്ലാസ് വച്ച് കട്ട മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ‘മരണത്തിന്റെ വ്യാപാരി’ എന്ന് പോസ്റ്ററില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്. ‘അവനെ തടയാന്‍ ഒന്നുമില്ല… അതോ ഉണ്ടോ?’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്. എന്തായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്ന കഥാപാത്രമാണ് വിജയ് സേതുപതിയുടേതെന്ന് വ്യക്തമാണ്. നേരത്തെ നയന്‍താര, ഷാരൂഖ് എന്നിവരുടെ ക്യാരക്ടര്‍ ലുക്കുകളും പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 7നാണ് ജവാന്‍ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനില്‍ എത്തുന്നത്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ദീപികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ‘ഇന്ത്യന്‍ 2’ വില്‍ പരീക്ഷിക്കാന്‍ ശങ്കര്‍. സൂപ്പര്‍താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളെ അവരുടെ ചെറുപ്പകാലത്തെ ലുക്കിലെ അതേ ഗെറ്റപ്പില്‍ മാറ്റിയെടുക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാകും. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ശങ്കര്‍ ഡി ഏയ്ജിങ് ഉപയോഗിക്കുന്നത്. ഇതാദ്യമായല്ല തമിഴില്‍ ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വിക്രം സിനിമയില്‍ ലോകേഷ് കനകരാജ് ഈ വിദ്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ സമയത്തിന്റെയും അതിനു വരുന്ന ചിലവും കണക്കാക്കി അത് സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച കമല്‍ഹാസന്റെ ഡി ഏയ്ജിങ് രംഗങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ലോകേഷ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എം.എസ്. ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കുട്ടിക്കാലം കാണിക്കുന്നത് ഡി ഏയ്ജ് സാങ്കേതിക വിദ്യ വഴിയാണ്. ഷാറുഖ് ഖാന്റെ ഫാന്‍, ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ എന്നീ സിനിമകളിലും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് ഫിസ്‌കര്‍. ഇവരുടെ പുതിയ ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വിയുടെ ടോപ്പ്-സ്പെക്ക് എക്‌സ്ട്രീം പതിപ്പ് സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പരിമിതമായ യൂണിറ്റുകളില്‍ മാത്രമാകും ഇത് ലഭ്യമാകുക. ഓഷ്യന്‍ എക്‌സ്ട്രീം വിഗ്യാന്‍ എഡിഷന്റെ മൊത്തം 100 യൂണിറ്റുകള്‍ സെപ്റ്റംബറോടെ എത്തും. 2023 നാലാം പാദത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നുമാണ് കമ്പനി അറിയിക്കുന്നത്. എര്‍ത്ത്, ഫണ്‍, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വി വരുന്നത്. മോട്ടോര്‍ 4 സെക്കന്‍ഡിനുള്ളില്‍ 100കിലോമീറ്റര്‍/അവര്‍ സ്പീഡിലെത്തുമെന്ന് അവകാശപ്പെടുന്നു. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 707 കിലോമീറ്റര്‍ റേഞ്ച് നല്‍കും. നിലവില്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏതൊരു എസ്യുവിയെ സംബന്ധിച്ചും ഏറ്റവും ഉയര്‍ന്ന ക്ലെയിം ശ്രേണിയാണിത്. 113കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 572എച്പി യും 737എന്‍എം ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് ഓഷ്യന്‍ ഇലക്ട്രിക്ക് എസ്.യു.വിക്ക് കരുത്തേകുന്നത്. ഇത് പൂര്‍ണമായും ഇറക്കുമതി വാഹനമായതിനാല്‍ ഇന്ത്യയിലെ ഓഷ്യന്‍ എക്‌സ്ട്രീമിന്റെ വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കും.

കേരളമുഖമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍ നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ സവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം. ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും. ‘കുഞ്ഞൂഞ്ഞു കഥകള്‍ – 2’. പി ടി ചാക്കോ. മാതൃഭൂമി ബുക്സ്. വില 103 രൂപ.

ഒരേ വീട്ടിലുള്ളവര്‍ ഒരു സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതല്ലെന്ന് പഠനം. സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കാമെന്നാണ് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. 2015ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തിയത്. ഇ-കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പില്‍ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നല്ലതാണ്. ഉപയോഗശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാന്‍ സാധ്യതയുള്ളത്. മറ്റൊരാള്‍ ഉപയോഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.91, പൗണ്ട് – 105.24, യൂറോ – 90.78, സ്വിസ് ഫ്രാങ്ക് – 94.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.14, ബഹറിന്‍ ദിനാര്‍ – 217.29, കുവൈത്ത് ദിനാര്‍ -266.89, ഒമാനി റിയാല്‍ – 212.75, സൗദി റിയാല്‍ – 21.84, യു.എ.ഇ ദിര്‍ഹം – 22.30, ഖത്തര്‍ റിയാല്‍ – 22.49, കനേഡിയന്‍ ഡോളര്‍ – 62.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *